X

നോട്ട് പിന്‍വലിച്ചത് വെട്ടിപ്പുകാര്‍ക്കുവേണ്ടിയോ

ആയിരം, അഞ്ഞൂറ് രൂപ പിന്‍വലിച്ചതിനെത്തുടര്‍ന്ന് രാജ്യം കടുത്ത ധന-സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പാഴാണ് ഡല്‍ഹിയില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. കോടികള്‍ വായ്പയെടുത്ത് നിയമ നടപടി നേരിടുന്നവരുടെ വായ്പകള്‍ എഴുതിത്തള്ളിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ നടപടി വന്നപ്പോള്‍ രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയുടെ ഉള്‍പ്പെടെ 7,016 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയെന്നത് പുതിയ നോട്ട് മാറാന്‍ കഴിയാതെ വലയുന്ന പൗരന്മാരെയും രാജ്യ സ്‌നേഹികളെയും സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ മനം വേവുന്ന വാര്‍ത്തയാണ്. ഇതോടൊപ്പം രാജ്യത്തെ വന്‍കിട വായ്പാ തട്ടിപ്പുകാരായ 62 പേരുടെ കൂടി കടം എഴുതിത്തള്ളിയിട്ടുള്ളതായാണ് വിവരം. സ്റ്റേറ്റ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ 1,201 കോടി രൂപ മാത്രമേ കാണിച്ചിട്ടുള്ളൂവെന്നാണ് വാര്‍ത്ത പറയുന്നത്. മറ്റുള്ളവരുടെ ബാക്കി തുക കാണിച്ചിട്ടുമില്ല. കെ.എസ് ഓയില്‍ 596 കോടി, സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍സ് 526 കോടി, ജി.ഇ.ടി പവര്‍ 400 കോടി, സായി ഇന്‍ഫോ സിസ്റ്റം 376 കോടി തുടങ്ങിയവരാണ് കുടിശിക എഴുതിത്തള്ളപ്പെട്ടവര്‍. നോട്ട് പിന്‍വലിച്ചതോടെ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇത്രയും തുക ബാങ്കുകളിലെത്തിയതോടെ വന്‍ കുത്തകകളുടെ വായ്പ എഴുതിത്തള്ളിയാലും കുഴപ്പമില്ല എന്ന രീതിയിലേക്ക് കേന്ദ്രം എത്തുകയായിരുന്നോ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പൊടുന്നനെ പിന്‍വലിച്ചുകൊണ്ട് കള്ളപ്പണക്കാരെയും അഴിമതിക്കാരെയും പൂട്ടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ച തികഞ്ഞപ്പോഴേക്കുമാണ് അതേ കള്ളപ്പണക്കാര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും വേണ്ടി കോടിക്കണക്കിന് രൂപ ഇളവ് ചെയ്തുകൊടുത്തിരിക്കുന്നത്. 63 പേരുടെ പൂര്‍ണമായും 31 പേരുടേത് ഭാഗികമായും ആറു പേരുടെ കടം നിഷ്ടക്രിയ ആസ്തിയായി കണക്കാക്കിയുമാണ് തിരിച്ചടവില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ വര്‍ഷം ജൂണ്‍ 30 വരെ 48,000 കോടിയാണ് എസ്.ബി.ഐ കിട്ടാക്കടമായി എഴുതിത്തള്ളിയിരുന്നത്. വര്‍ഷങ്ങളായി രണ്ട് പ്രധാന വ്യവസായ കുത്തകകള്‍ നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയനേതാക്കള്‍ക്ക് കോഴ നല്‍കി വരുന്നുണ്ടെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ സംഭവം വിലയിരുത്തപ്പെടേണ്ടത്. ബിര്‍ളയും സഹാറ ഗ്രൂപ്പുമാണ് ഈ ഭീമന്മാരെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ വെളിപ്പെടുത്തുകയുണ്ടായി. സി.ബി.ഐ പിടിച്ചെടുത്ത രേഖകളിലാണ് ഇതുള്ളതത്രെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി കോടികള്‍ കൈപ്പറ്റിയിരുന്നുവെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. രാജ്യാന്തര മദ്യ വ്യവസായ ഭീമനായ വിജയ് മല്യ ഇപ്പോള്‍ ലണ്ടനിലാണ്. വിവിധ ബാങ്കുകളില്‍ നിന്നായി 90,000 കോടി രൂപയാണ് ഇയാള്‍ കടമെടുത്ത് തിരിച്ചടക്കാതെ നാടുവിട്ടത്. മല്യക്കും കുടുംബത്തിനും വേണ്ടി കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമസ്വരാജ് തന്നെ ഒത്താശ ചെയ്തുകൊടുത്തതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. പ്രതിപക്ഷം പ്രശ്‌നം ഏറ്റെടുത്ത് പാര്‍ലമെന്റിലടക്കം ജനശ്രദ്ധ ആകര്‍ഷിച്ചപ്പോള്‍ പ്രധാനമന്ത്രി മൗന വ്രതത്തിലായിരുന്നു. സുഷമക്കോ വിദേശകാര്യ വകുപ്പിലെ ബന്ധപ്പെട്ടവര്‍ക്കോ എതിരെ ഒരു നടപടിയും പ്രധാനമന്ത്രി സ്വീകരിക്കുകയുണ്ടായില്ല. ലണ്ടനിലുള്ള മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നാടകം അരങ്ങേറിയത്. കഴിഞ്ഞ ദിവസമാണ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും ഓഹരി തുക കണ്ടുകെട്ടാനും പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നത്. വെട്ടിച്ച തുക ഒഴിവാക്കിക്കൊടുക്കുക കൂടി ചെയ്തതോടെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കള്ളപ്പണത്തിനെതിരെ വാചോടാപം നടത്തുന്ന പ്രധാനമന്ത്രിയുടെയും പൂച്ചാണ് പുറത്തായിരിക്കുന്നത്. രാജ്യത്തിനു വേണ്ടി വീടും കുടുംബവും ഉപേക്ഷിച്ചെന്നും കള്ളപ്പണക്കാരെയും അഴിമതിക്കാരെയും എന്തു വിലകൊടുത്തും ഇല്ലാതാക്കുമെന്നും ആണയിട്ട പ്രധാനമന്ത്രിക്ക് ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്. പാര്‍ലെമെന്റ് സമ്മേളനത്തില്‍ വിഷയം ചൂടേറിയ ചര്‍ച്ചക്ക് കാരണമാകുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് രാജ്യം വിജയം മല്യ അടക്കം 60 കുറ്റവാളികളെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സാങ്കേതികമായി മാത്രമാണെന്ന് വ്യക്തമാണ്. മുംബൈ പ്രത്യേക കോടതി മല്യയുടെ കേസ് കേട്ടപ്പോള്‍ അഭിപ്രായപ്പെട്ടത് മല്യ പൊന്മാനെപ്പോലെ പറന്നകന്നു എന്നാണ്. വെറുതെയല്ല അദ്ദേഹം തന്റെ കമ്പനിക്ക ്കിങ്ഫിഷര്‍ (പൊന്മാന്‍) എന്നുപേര് നല്‍കിയതെന്നും കോടതി പരിഹസിച്ചു. മൊബൈല്‍ മറന്നുവെച്ചാല്‍ യാത്രക്കാരന് തിരിച്ചുകൊടുക്കുന്ന ഓട്ടോറിക്ഷക്കാരനെ ചൂണ്ടിക്കാട്ടുന്ന മോദി ഇവരുടെ കിട്ടാക്കടം പിടിച്ചെടുക്കാന്‍ ഇതുവരെയും എന്തു നടപടിയെടുത്തുവെന്ന് ആര്‍ക്കും അറിയില്ല. ഇന്ത്യയുടെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറു ലക്ഷം കോടി വരുമെന്നാണ് കണക്ക്. ഇതില്‍ തൊണ്ണൂറ് ശതമാനവും വന്‍കിട കുത്തകകളുടേതാണ്. പ്രധാനമന്ത്രിയുടെ അടുത്തയാളായ അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 1,20,000 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1,80,000 കോടിയും എസ്സാര്‍ ഗ്രൂപ്പ് ഒരു ലക്ഷം കോടിയും മോദിയുടെ ഗുജറാത്തിലെ അദാനി ഗ്രൂപ്പ് 96,000 കോടിയും ജെ.പി ഗ്രൂപ്പ് 75,000 കോടിയും ജി.എം.ആര്‍ ഗ്രൂപ്പും ലാന്‍കോ ഗ്രൂപ്പും 47,000 കോടി വീതവും വീഡിയോകോണ്‍ 45,000 കോടിയും രൂപ നമ്മുടെ ബാങ്കുകള്‍ക്ക് കുടിശിക വരുത്തിയിട്ടുണ്ട്. ഇവര്‍ക്കെല്ലാം വഴിവിട്ടും തുടരെത്തുടരെയും വായ്പകള്‍ നല്‍കുന്ന പൊതുമേഖലാ ബാങ്കുകള്‍ പറയുന്ന ന്യായം അവര്‍ക്ക് തിരിച്ചടക്കാന്‍ കഴിവുണ്ടെന്നും അല്ലെങ്കില്‍ പിടിച്ചെടുക്കാനുള്ള ആസ്തിയുണ്ടെന്നുമാണ്. വാസ്തവത്തില്‍ ഈ പകല്‍കൊള്ളക്കാരുടെ പിണിയാളുകളായി മാറുകയാണ് ബാങ്ക് അധികൃതരും അധികാര ഇടനാഴികകളിലെ ഇടനിലക്കാരും. നവംബര്‍ എട്ടിന് അര്‍ധ രാത്രി പൊടുന്നനെ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഉദ്ദേശ്യത്തെക്കുറിച്ച് രാജ്യം മുഴുവന്‍ സംശയത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ വന്ന ഈ സംഭവം യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇതിനുവേണ്ടിയായിരുന്നോ നോട്ട് പിന്‍വലിക്കലെന്നാണ് ജനം ഇപ്പോള്‍ സംശയിക്കുന്നത്. സാധാരണക്കാരും കര്‍ഷകരും വിദ്യാഭ്യാസത്തിനായി വായ്പകളെടുത്തവരും ബാങ്കുകളില്‍ നിന്ന് തുടര്‍ച്ചയായി ജപ്തി നടപടികള്‍ക്ക് വിധേയമാകുമ്പോഴാണ് കോടിക്കണക്കിന് രൂപയുടെ ഈ ഇളവ്. കേന്ദ്രവും ഭരണകക്ഷിയും ആരുടെ കൂടെയാണെന്നതിന് വ്യക്തമായ ഉത്തരമായിരിക്കയാണ് ഈ നടപടി.

chandrika: