X

മുസ്‌ലിം-ദലിത് ഐക്യം കാലത്തിന്റെ ആവശ്യം

കെ. കുട്ടി അഹമ്മദ് കുട്ടി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഗവണ്‍മെന്റ് മൂന്നു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഓരോ ദിവസവും നാമുണരുന്നത് ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അതിക്രമങ്ങളുടെ വാര്‍ത്തകളിലേക്കാണ്. കന്നുകാലികള്‍, പ്രത്യേകിച്ചും പശുക്കളുമായി ബന്ധപ്പെട്ട പലതരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നത് ദലിതുകളും മുസ്‌ലിംകളിലെ സാധാരണക്കാരുമാണ്.

ആര്‍.എസ്.എസിന്റെ പോഷക സംഘടനയായ ‘ഗോ രക്ഷാ സമിതി’യുടെ ക്രൂരമായ ആക്രമണങ്ങള്‍, ദലിതരുടെയും പാവപ്പെട്ട മുസ്‌ലിംകളുടെയും നിലനില്‍പ്പുതന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. തങ്ങളുടെ പരമ്പരാഗത തൊഴിലുകള്‍ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുന്ന ഈ വിഭാഗങ്ങള്‍ കടുത്ത ദാരിദ്ര്യത്തിലേക്കും അരക്ഷിതത്വത്തിലേക്കുമാണ് വലിച്ചെറിയപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദലിത് സാധാരണ മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യത്തില്‍ സമീപ കാലത്ത് വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉന്നത വിദ്യാഭ്യാസ യോഗ്യത ആവശ്യമുള്ള പ്രൊഫഷനുകളിലും ഈ വിഭാഗങ്ങളുടെ സാന്നിധ്യം പ്രകടമാണ്. കാര്‍ഷിക രംഗത്തെ കൂലിപ്പണി, തുകല്‍ വ്യാപാരം, ഇറച്ചി വ്യാപാരം, ചെറുകിട വ്യവസായങ്ങള്‍ എന്നിവയായിരുന്നു ദലിതരുടേയും സാധാരണ മുസ്‌ലിംകളുടേയും പരമ്പരാഗത തൊഴിലുകള്‍. എന്നാല്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതകള്‍ നേടുന്ന യുവാക്കള്‍,

സമ്പന്നരുടേയും സവര്‍ണ്ണരുടേയും കുത്തകയായിരുന്ന ഉയര്‍ന്ന പ്രൊഫഷനലുകളില്‍ എത്താന്‍ തുടങ്ങിയതോടെ മേല്‍ ജാതിക്കാര്‍ കടുത്ത അസ്വസ്തതയിലാണ്. വലിയ മത്സരമില്ലാതെ തന്നെ ഇത്തരം ജോലികള്‍ സവര്‍ണ്ണര്‍ക്കും സമ്പന്നര്‍ക്കും മാത്രമായി ലഭ്യമായിരുന്നു. ദലിത് സാധാരണ മുസ്‌ലിംകളുമായി മത്സരിക്കേണ്ടി വരുന്നു എന്നത് ഇവരുടെ തൊഴില്‍ പരമായ അരക്ഷിതത്വം വര്‍ധിപ്പിച്ചു. തങ്ങളുടെ കുത്തകയായിരുന്ന തൊഴിലുകളില്‍ പുതിയ മത്സരാര്‍ത്ഥികളെ നേരിടേണ്ടി വരുന്നതിനു കാരണം

സംവരണമാണെന്ന സംഘ്പരിവാര്‍ പ്രചാരണം ഇവരെ സ്വാധീനിക്കുകയും ദലിത് മുസ്‌ലിം വിരുദ്ധ വികാരം സൃഷ്ടിക്കുകയും ചെയ്യുന്നു. അതിനാല്‍ പരമ്പരാഗത ജാതി ശ്രേണിയില്‍ മധ്യവര്‍ത്തികളായ ഒ.ബി.സി വിഭാഗങ്ങള്‍ സംവരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നു. രാജസ്ഥാനില്‍ ഗുജ്ജറുകള്‍, ഹരിയാനയിലെ ജാട്ടുകള്‍, മഹാരാഷ്ട്രയിലെ മറാത്തകള്‍, ഗുജറാത്തിലെ പട്ടേലുകള്‍ എന്നീ വിഭാഗങ്ങളുടെ അക്രമാസക്തമായ സംവരണ പ്രക്ഷോഭങ്ങള്‍ സമീപ കാലത്തെ പ്രതിഭാസങ്ങളാണ്. സവര്‍ണ മേധാവിത്വത്തിന്റെ ഇരകളായ ഈ വിഭാഗങ്ങളെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ചുവിടാന്‍ സംഘപരിവാറിനു കഴിഞ്ഞിട്ടുണ്ട്. പുതിയ തലമുറയുടെ വിദ്യാഭ്യാസപരവും തൊഴില്‍

പരവുമായ ഉയര്‍ച്ച ദലിതരുടേയും സാധാരണ മുസ്‌ലിംകളുടേയും സാമൂഹ്യ സാമ്പത്തിക പദവി ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. അതിനാല്‍ ജാതി സമൂഹം തലമുറകളായി അടിച്ചേല്‍പ്പിച്ചിരുന്ന പാരമ്പര്യ തൊഴില്‍ ഉപേക്ഷിക്കാനും പുതിയ ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താനും ഇതു പ്രേരകമായിരുന്നു. സമ്പദ്ഘടനയുടെ ആഗോളവത്കരണം ഉദാരവത്കരണങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ തൊഴിലവസരങ്ങള്‍ ഈ വിഭാഗങ്ങള്‍ക്ക് സഹായമാവുകയും അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലമിതാണ്. ദലിത് മുസ്‌ലിം പാര്‍ശ്വവത്കരണത്തെ പ്രത്യയ ശാസ്ത്രമായി കാണുന്ന സംഘ്പരിവാര്‍ അധികാരത്തില്‍ വന്നതോടെ ഇവര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്ക് ഭരണകൂടത്തിന്റെ പരസ്യമായ പരിരക്ഷകൂടി ലഭിക്കുമെന്നതാണ് പുതിയ പ്രവണത.
ആര്‍.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാഷ്ട്രത്തില്‍ മുസ്‌ലിംകള്‍ക്ക് സ്ഥാനമില്ലെന്ന് സവര്‍ക്കറും ഗോവാല്‍ക്കറും നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. അതിനാല്‍ ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ആര്‍.എസ്.എസിന്റെ ജൈത്രയാത്ര രക്തപങ്കിലമായിരിക്കുമെന്നത് അവര്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

 

1992ലെ ബാബരി മസ്ജിദ് തര്‍ക്കവും 2002ലെ ഗുജറാത്ത് മുസ്‌ലിം നരഹത്യയും ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിന്റെ പരീക്ഷണ വേദികളായിരുന്നു. ഗുജറാത്തില്‍ പരീക്ഷിച്ചു വിജയിച്ച ‘മാതൃകയെ’ അഖിലേന്ത്യാ വ്യാപകമാക്കാനാണ് മോദി ഭരണ കൂടമിപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിക്രമങ്ങള്‍ക്കെതിരെ ഇന്ത്യക്കകത്തും അന്താരാഷ്ട്ര വേദികളിലും പ്രതിഷേധം ശക്തമാകുമ്പോള്‍ ആശ്വാസ വാക്കുകളുമായി പ്രത്യക്ഷപ്പെടുന്ന നേരന്ദ്ര മോദി ഗോരക്ഷാ സമിതിക്കെതിരെ ശക്തമായ നടപടികളെടുക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ഈയ്യിടെ വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭഗവത് പശുവിന്റെയും മറ്റും പേരിലുള്ള അതിക്രമങ്ങള്‍ അതിരുവിടുന്നുവെന്ന് പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ദലിതരും മുസ്‌ലിംകളും അക്രമിക്കപ്പെടുന്നുവെന്ന വാര്‍ത്തകളാണ് കേട്ടത്. ഇതൊക്കെ സൂചിപ്പിക്കുന്നത് ആര്‍.എസ്.എസ്. ആസൂത്രണം ചെയ്തിരിക്കുന്ന സംഘടിതവും അഖിലേന്ത്യാ വ്യാപകവുമായ ദലിത്, മുസ്‌ലിം വേട്ട തുടരുമെന്നുതന്നെയാണ്.
ഹിന്ദു രാഷ്ട്രത്തില്‍ നിന്ന് ദലിതരെ മുസ്‌ലിംകളെപ്പോലെ പുറത്താക്കുകയില്ല. സനാതനമായ വര്‍ണ-ജാതി ശ്രേണി നിലനില്‍ക്കണമെങ്കില്‍ അവര്‍ണരുടേയും ദലിതരുടേയും സാന്നിധ്യം ആവശ്യമാണ്. പക്ഷേ, സനാതന ഹിന്ദു ധര്‍മ്മം അവര്‍ക്കനുവദിച്ചുകൊടുത്ത പരമ്പരാഗത തൊഴിലുകളും സാമൂഹ്യ സ്ഥാനവും അവര്‍ ഉപേക്ഷിക്കുന്നതിനോടാണ് ഹിന്ദു രാഷ്ട്രവാദികള്‍ക്ക് അതൃപ്തി. ദലിതര്‍ വിദ്യാസമ്പന്നരും പ്രൊഫഷനലുകളുമായാല്‍ സവര്‍ണ്ണരുടെ പരമ്പരാഗതമായ വിദ്യാഭ്യാസ തൊഴില്‍ ശുദ്ധി എങ്ങിനെ പാലിക്കപ്പെടും. 1966 മുതല്‍ ഇന്ത്യയില്‍ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെല്ലാം കാരണം ദലിതരുടെ അഭിവൃദ്ധിയാണ്. 1966ലാണ് സംവരണം 20 വര്‍ഷത്തേക്കുകൂടി ദീര്‍ഘിപ്പിച്ചുകൊണ്ട് ഭരണഘടന ഭേദഗതി ചെയ്തത്. ഇന്ത്യയില്‍ സംരവണ വിരുദ്ധ പ്രക്ഷോഭമാരംഭിക്കുന്നതും ഇതേ വര്‍ഷമാണ്.

 

1985ലാണ് മെഡിക്കല്‍ പി.ജി സീറ്റുകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കുന്ന നിയമം ഗുജറാത്ത് നിയമ സഭ പാസ്സാക്കിയത്. അന്ന് അഹമ്മദാബാദ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ആരംഭിച്ച സംരണ വിരുദ്ധ പ്രക്ഷോഭ വേദിയില്‍ ദലിത് വിദ്യാര്‍ത്ഥികളുടെ മസ്തിഷ്‌കത്തിന്റെ ഒരു മോക്ക് ശസ്ത്രക്രിയ അവതരിപ്പിക്കുകയുണ്ടായി. ദലിത് വിദ്യാര്‍ത്ഥിയുടെ തലയില്‍ വെറും കളിമണ്ണാണെന്ന് ശസ്ത്രക്രിയ വിദഗ്ധര്‍ സ്ഥാപിക്കുകയും ചെയ്തു. ഈ പ്രക്ഷോഭങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് (എ.ബി.വി.പി) ആയിരുന്നു.

 

തുടര്‍ന്ന്, 1989ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അന്നത്തെ വി.പി സിങ് ഗവണ്‍മെന്റ് അംഗീകരിച്ചതോടെ സംവരണ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമായി. മണ്ഡല്‍ കമ്മീഷന്‍ സംവാദമാണ് ഇന്ത്യയിലെ ദലിത് അധഃസ്ഥിത വിഭാഗങ്ങളുടെ ചരിത്രത്തല്‍ പുതിയൊരു രാഷ്ട്രീയ യുഗത്തന് നാന്ദി കുറിച്ചത്. ദലതിരുടേയും ഒ.ബി.സികളുടേയും രാഷ്ട്രീയ ഉയര്‍ച്ച ആര്‍.എസ്.എസിന് താങ്ങാന്‍ കഴിയുമായിരുന്നില്ല. മണ്ഡല്‍ കമ്മീഷന്‍, ദലിത് ഒ.ബി.സികള്‍ക്കിടയിലുണ്ടാക്കിയ രാഷ്ട്രീയ ഉണര്‍വ്വിനെ ഇല്ലാതാക്കുന്നതിനു വേണ്ടിയായിരുന്നു എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രഥയാത്ര നടത്തിയതും 1992ല്‍ ബാബ്‌റി മസ്ജിദ് തകര്‍ത്തതും.
മണ്ഡല്‍ കമ്മീഷനാനന്തര രാഷ്ട്രീയത്തിന്റെ മറ്റൊരു സവിശേഷത ദലിത് ഒ.ബി.സി വിഭാഗങ്ങളും മുസ്‌ലിംകളും തമ്മിലുള്ള ഐക്യമായിരുന്നു. ഈ ഐക്യം തങ്ങളെ ദുര്‍ബലമാക്കുമെന്ന് തിരിച്ചറിഞ്ഞ ആര്‍.എസ്.എസ് ഒ.ബി.സികളില്‍ ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനും അവരെ ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കുമെതിരെ തിരിച്ചുവിടാനുമാണ് ശ്രമിച്ചത്. 1966 മുതല്‍ ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത സംവരണ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പരിസമാപ്തി ഹിന്ദു മുസ്‌ലിം വര്‍ഗീയ ലഹളകളായിരുന്നു.

ദലിത്, ഒ.ബി.സികളുടെ സംഘടിത മുന്നേറ്റം ആര്‍.എസ്.എസിനെ ഒറ്റപ്പെടുത്തുക മാത്രമല്ല അവര്‍ പ്രതിനിധാനം ചെയ്യുന്ന സവര്‍ണ ഹിന്ദുക്കളുടെ സംഖ്യാബലം കുറക്കുകയും ചെയ്യും. ഇന്ത്യയിലെ ദലിതരും ഒ.ബി.സികളും സംഘടിക്കുകയും ഒരു പ്രത്യേക ബ്ലോക്കായി മാറുകയും ചെയ്താല്‍ ഹിന്ദുക്കള്‍ മുസ്‌ലിംകളേക്കാള്‍ ചെറിയ ന്യൂനപക്ഷമായിത്തീരുമെന്നതില്‍ സംശയമില്ല. ഹിന്ദു രാഷ്ട്ര വാദത്തിന്റെ അന്ത്യമായിരിക്കുമത്. ഹിന്ദുക്കള്‍ ന്യൂനപക്ഷമായ ഒരു രാജ്യത്ത് ഹിന്ദു രാഷ്ട്ര വാദം പരിഹാസ്യമാകും.
ദലിത് ഒ.ബി.സി ഐക്യത്തെ ശിഥിലമാക്കുകയും അവരെ പരസ്പരം ശത്രുക്കളാക്കുകയും ചെയ്യുകയെന്നത് ആര്‍.എസ്.എസിന്റെ അതിജീവന പ്രശ്‌നമായി മാറിയിരിക്കുന്നു. എന്നാല്‍ ഫാഷിസ്റ്റ് തന്ത്രം പഴയതുപോലെ കാര്യക്ഷമമായി വിജയിപ്പിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. ദലിതരുടെ ഉയര്‍ന്ന വിദ്യാഭ്യാസം അവരുടെ ആത്മാഭിമാനം ഉയര്‍ത്തിയിട്ടുണ്ട്. ഗുജറാത്തിലെ ‘ഉന’ സംഭവവും തുടര്‍ന്നുണ്ടായ ‘രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച്’, ‘ദലിത് അത്യാചാര്‍ ലഡത് സമിതി’ എന്നീ സംഘടനകളുടെ രൂപീകരണം അതാണ് തെളിയിക്കുന്നത്. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഗുജറാത്തില്‍ മാത്രം ഒതുങ്ങുന്നില്ല.

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇവരുടെ പ്രക്ഷുബ്ധമായ സാന്നിധ്യം ശക്തമായിക്കൊണ്ടിരിക്കുന്നു. ഈ സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മത നിരപേക്ഷ പാര്‍ട്ടികളുടെ സാന്നിധ്യവും പ്രകടമാണ്. ആര്‍.എസ്.എസിനു വിറകുവെട്ടികളും ചട്ടകങ്ങളുമായി ഉപയോഗിക്കാന്‍ കഴിയാത്തവണ്ണം ദലിതരുടെ ആത്മാഭിമാനവും സംഘടിത ശക്തിയും വികസിച്ചിരിക്കുന്നു.
പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിംകളുടേയും ദലിത് വിഭാഗങ്ങളുടേയും മുമ്പിലുള്ള ഏക പ്രതിരോധ മാര്‍ഗം പരസ്പരം ഐക്യപ്പെടുക എന്നതാണ്. ഉനയില്‍ ദലിതുകള്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്തുണയുമായി മുസ്‌ലിം ജനവിഭാഗങ്ങളെത്തിയിരുന്നു. കേരളത്തില്‍ ദലിതുകളോടൊത്ത് അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരത്തില്‍ മുസ്‌ലിംലീഗ് ശക്തമായി തന്നെ നിലയുറപ്പിക്കും. മുസ്‌ലിം ദലിത് ഐക്യം ഇന്നിന്റെ ആവശ്യമാണ്.

 

chandrika: