X

കുടിയേറാത്ത കണ്ണേ മടങ്ങുക


അഭയാര്‍ത്ഥി ദുരിതത്തില്‍ നിന്നും ജീവിതത്തിന്റെ മറുകര തേടിയിറങ്ങിയ അച്ഛനും മകള്‍ക്കും പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട കാഴ്ച ലോകത്തിന്റെ കരളലിയിക്കുന്നതാണ്. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍ മാര്‍ട്ടിനസും അഭയാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ മരിക്കാത്ത ചിത്രമായി പതിച്ചിരിക്കുകയാണ്. അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതിന്റെ പേരില്‍ അമേരിക്കയും മെക്‌സിക്കോയും നടപ്പിലാക്കുന്ന കര്‍ശന നയങ്ങളുടെ ഒടുവിലത്തെ ഇരയാണ് ലോകത്തെ കരയിച്ചുകിടന്ന ഈ അച്ഛനും മകളും. രണ്ടു രാഷ്ട്രങ്ങളും തങ്ങളുടെ അധീശത്വം അരക്കിട്ടുറപ്പിക്കാനുള്ള അതിവ്യഗ്രതയില്‍ ആട്ടിയോടിക്കപ്പെടുന്ന ആയിരങ്ങള്‍ ആരാരും കാണാത്ത ആഴിക്കടലില്‍ മുങ്ങി മരിക്കുന്നത് പതിവായിരിക്കുകയാണ്. ഐലാന്‍ കുര്‍ദിക്കുശേഷം കഴിഞ്ഞ ദിവസം ലോകത്തിന്റെ കണ്ണുനനയിച്ച അച്ഛനും മകള്‍ക്കുമിടയില്‍ പിടഞ്ഞുവീണു മരിച്ചവരുടെ നിലവിളികള്‍ ആരും കേട്ടില്ലെന്നതാണ് കരളുരുകുന്ന ഇത്തരം കാഴ്ചയുടെ ആവര്‍ത്തനം. ഹോണ്ടുറാസിലും ഗ്വാട്ടിമലയിലും എല്‍സാല്‍വഡോറിലും അനിയന്ത്രിതമായി തുടരുന്ന ആക്രമണങ്ങളും ദാരിദ്ര്യവും ഇനിയും ലോകം കണ്ണുതുറന്നു കണ്ടില്ലെങ്കില്‍ ഇവ്വിധം ദയനീയ കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ല. കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാടെടുക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് ട്രംപിന്റെ നിലപാടുകളാണ് കുടിയേറ്റക്കാരെ കൂടുതല്‍ സാഹസത്തിലേക്കും അപകടത്തിലേക്കും തള്ളിവിടുന്നതെന്ന കാര്യം തീര്‍ച്ച. കുടിയേറ്റം വ്യാപകമായതോടെ അതു നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കുടിയേറ്റക്കാര്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണമെന്ന നയമാണ് ട്രംപ് പിന്തുടരുന്നത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കണമെങ്കില്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുമെന്നര്‍ത്ഥം. അപകടംപിടിച്ച പാതകളിലൂടെ നീങ്ങാന്‍ അഭയാര്‍ത്ഥികളെ പ്രേരിപ്പിക്കുന്ന വികാരം ഇതാണ്. അതുകൊണ്ടുതന്നെ അമേരിക്ക വിചാരിച്ചാല്‍ മാത്രമേ കുടിയേറ്റക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുകയുള്ളൂ. കുടിയേറ്റക്കാരെ ഒന്നൊഴിയാതെ കുടിയൊഴിപ്പിക്കാനുള്ള ട്രംപിന്റെ നികൃഷ്ടമായ തീരുമാനത്തിനെതിരെ ലോകം ഒറ്റക്കെട്ടായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നതാണ് ലോകത്തെ നടുക്കിയ ചിത്രത്തിന്റെ പാഠം.
അമേരിക്ക-മെക്‌സിക്ക അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് കഴിഞ്ഞ ദിവസം വലേറിയയുടെയും മാര്‍ട്ടിനസിന്റെയും മൃതദേഹം നൊമ്പരക്കാഴ്ചയായി അടിഞ്ഞുകൂടിയ നിലയില്‍ കണ്ടത്. എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച അഭയാര്‍ത്ഥികളായ ഓസ്‌കാര്‍ ആല്‍ബര്‍ട്ടോ മാര്‍ട്ടിനസ് രെമിരസും മകള്‍ വലേറിയയും വെള്ളംകുടിച്ചു വീര്‍ത്ത ശരീരവുമായി ഒറ്റക്കുപ്പായത്തിനുള്ളില്‍ കമഴ്ന്നുകിടക്കുന്ന ചിത്രം അങ്ങേയറ്റം ഹൃദയഭേദകമാണ്. മകളെ അമേരിക്കയുടെ കരക്കെത്തിച്ച ശേഷം ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീണത് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയില്‍പെട്ടത്. ഈ കുടുംബം മെക്‌സിക്കോയില്‍ എത്തിയിട്ട് രണ്ടു മാസത്തിലേറെയായി. കൊടും ചൂടില്‍ വെന്തുരുകുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ താമസം അസഹനീയമായപ്പോള്‍ നദി കടന്ന് അക്കരെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് ഓസ്‌കാര്‍ കുടുംബവുമായി അമേരിക്കയിലേക്ക് പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്. എന്നാല്‍ പുതുജീവിതത്തിലേക്കു പ്രതീക്ഷയോടെ നീന്തിക്കയറാനാകാതെ പാതിവഴിയില്‍ പിടഞ്ഞുവീണു മരിക്കാനായിരുന്നു ആ അച്ഛന്റെയും മകളുടെയും വിധി. ഇത് കുടിയേറ്റത്തെ കാടത്തമായി കാണുന്ന അമേരിക്കന്‍ അച്ചുതണ്ടിനെതിരെയുള്ള അടങ്ങാത്ത പ്രതിഷേധാഗ്നിയായി പടര്‍ന്നുപിടിച്ചിരിക്കുകയാണ്.
പഞ്ചാരമണലിനെ പുല്‍കി ചേതനയറ്റു കിടന്നിരുന്ന ഐലാന്‍ കുര്‍ദിയെ ലോകം ഇന്നും മറന്നിട്ടില്ല. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുമുങ്ങി തീരത്തടിഞ്ഞ ഐലാനായിരുന്നു അഭയാര്‍ത്ഥി ദുരിതത്തിന്റെ ഇതുവരെയുള്ള നേര്‍ചിത്രം. ഇപ്പോള്‍ ഐലാനെപ്പോലെ തന്നെ വേദനയാവുകയാണ് മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം.
കുടിയേറ്റക്കാരെ പ്രതിരോധിക്കാന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള പുറപ്പാടിലാണ് ഡൊണാള്‍ഡ് ട്രംപ്. മതില്‍ കെട്ടാന്‍ അനുമതിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നായിരുന്നു കഴിഞ്ഞ ജനുവരിയില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. ഡെമോക്രാറ്റുകള്‍ തടസം നില്‍ക്കുന്നതിനാലാണ് ട്രംപിന് തീരുമാനവുമായി സധൈര്യം മുന്നോട്ടുപോകാന്‍ കഴിയാത്തത്. അഭയാര്‍ത്ഥികളെ അകറ്റിനിര്‍ത്താന്‍ കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനവും അഭിമാന പ്രശ്‌നവുമാണ്. മൂന്നു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച മതിലിന്റെ കാര്യത്തില്‍ അമേരിക്കയെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്ത ട്രംപ് അഭയാര്‍ത്ഥി നയം കടുപ്പിച്ചാണ് കുടിയേറ്റക്കാരോട് പക തീര്‍ക്കുന്നത്. മതിലിനുള്ള 570 കോടി ഡോളറിന്റെ ധനാഭ്യാര്‍ത്ഥന ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ എതിര്‍ത്തത് ഷട്ട് ഡൗണ്‍ എന്ന ഭരണപ്രതിസിന്ധിയിലാണ് രാജ്യത്തെ കൊണ്ടെത്തിച്ചത്. ലാകമെമ്പാടും ഭയാനകമായ നിലയിലുള്ള അഭയാര്‍ത്ഥികളുടെ കുത്തൊഴുക്കിന് കാരണക്കാരായ അമേരിക്കക്ക് കാലം തിരിച്ചടി നല്‍കുന്നതിന്റെ തുടക്കമായിരുന്നു അത്.
ഈ നൂറ്റാണ്ട് അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീര്‍ണ പ്രശ്‌നമാണ് അഭയാര്‍ത്ഥികള്‍. ഏഴ് കോടിയിലധികം പേരാണ് ഇന്ന് ലോകത്ത് അഭയാര്‍ത്ഥികളായുള്ളത്. പാശ്ചാത്യ ശക്തികളുടെ ആര്‍ത്തിയും യുദ്ധകൊതിയും ആയുധക്കച്ചവട തന്ത്രവുമാണ് ഇത്രയേറെ അഭയാര്‍ത്ഥികളെ സൃഷ്ടിച്ചെടുത്തത്. അഭയാര്‍ത്ഥികളേയും അനധികൃത കുടിയേറ്റക്കാരേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ ഉഴലുകയാണ് യൂറോപ്പും അമേരിക്കയും. രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥികളുടെ കണക്ക്. സിറിയയില്‍ 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണുള്ളത്. ഏഴ് വര്‍ഷത്തിനകം നാലു ലക്ഷം പേരാണ് ഇതില്‍ മരിച്ചുവീണത്. 2.9 മില്യണ്‍ അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണും ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2.40 മില്യണ്‍ കുടിയേറ്റക്കാരുമാണുള്ളത്. ഈജിപ്തില്‍ 1.22,000 പേരും സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം കുടിയേറ്റക്കാരും സൗത്ത് സുഡാനില്‍ അഭയാര്‍ത്ഥികളായി 7.37 ലക്ഷം പേരും പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികളുമുണ്ട്. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍. ഇന്ത്യയിലുമുണ്ട് പതിനായിരക്കണക്കിന് മ്യാന്മര്‍ അഭയാര്‍ത്ഥികള്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ മനുഷ്യരായി കാണാനും പരിഗണിക്കാനുമുള്ള മനോഭാവം ലോകശക്തികള്‍ക്ക് പകര്‍ന്നുനല്‍കാനുമുള്ള ധാര്‍മിക ഉത്തരവാദിത്വം ഐക്യരാഷ്ട്ര സംഘടനക്കുണ്ട്. ലോക മന:സാക്ഷി ഞെട്ടിത്തരിച്ച ദുരന്ത ചിത്രത്തിലേക്കെങ്കിലും യു.എന്നിന്റെ കണ്ണു പതിയട്ടെ എന്നു പ്രാര്‍ത്ഥിക്കാം.

web desk 1: