X

എല്ലാരും ഉള്‍ക്കൊള്ളേണ്ട കോടതി വിധി

കോട്ടയം വൈക്കം സ്വദേശി ഇരുപത്തഞ്ചുകാരിയായ ഹോമിയോ വിദ്യാര്‍ത്ഥിയുടെ മതം മാറ്റവും വിവാഹവുമായി ബന്ധപ്പെട്ട് ഇന്നലെ സുപ്രീംകോടതിയില്‍ നടന്ന സുദീര്‍ഘമായ സംവാദവും തുടര്‍ന്നുവന്ന ഉത്തരവും സമ്മിശ്ര വികാര-വിചാരങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. 2016ല്‍ മതംമാറിയ ശേഷം ഹാദിയ എന്ന പേരു സ്വീകരിച്ച യുവതി തന്റെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇത്രയും നാള്‍ സ്വജീവിതവും ജീവനുംകൊണ്ട് പൊരുതി വരികയായിരുന്നു. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഇന്നലെ സുപ്രീംകോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹം റദ്ദാക്കിയത് പിന്‍വലിക്കുകയോ ഭര്‍ത്താവിനൊപ്പമോ അച്ഛനൊപ്പമോ പോകാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന കോടതി ഹാദിയയെ പഠനത്തിന്റെ ഭാഗമായ ഹൗസ് സര്‍ജന്‍സി പഠനം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പിതാവിന്റെ ശാരീരിക-മാനസിക പീഡനത്തില്‍ നിന്ന് ഹാദിയ രക്ഷപ്പെട്ടുവെന്ന് ഹാദിയയുടെ ഭര്‍ത്താവിനും ഭര്‍ത്താവിനൊപ്പം വിട്ടില്ലെന്ന് പിതാവ് കെ.എം അശോകനും സന്തോഷിക്കാമെങ്കിലും തങ്ങളുടെ കൈകളിലേക്ക് ഹാദിയയെ തന്നില്ലെന്നത് ഇരുവരെ സംബന്ധിച്ചും തൃപ്തികരമായ ഉത്തരവല്ല. ഇലക്കും മുള്ളിനും കേടില്ലാത്തവണ്ണം ഇരുപക്ഷത്തിന്റെയും വികാരങ്ങളെ പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് ഉന്നത നീതിപീഠം കൈക്കൊണ്ടിരിക്കുന്നത് എന്ന് വിലയിരുത്തുന്നതാകും ഉചിതം.
മാനസികത്തകരാറുണ്ടെന്ന് സ്വന്തം പിതാവുപോലും ആരോപിച്ച യുവതിയോട് വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷമാണ് പഠനം തുടരണമെന്ന തീരുമാനം കോടതി പ്രഖ്യാപിച്ചത്. അതേസമയം വ്യക്തിപരമായ അവകാശവും സ്വാതന്ത്ര്യവുമാണ് പ്രധാനമെന്ന് കോടതി പറയുകയും ചെയ്തു. ഇപ്പോള്‍ പഠനമാണ് പ്രധാനമെന്നും ഹാദിയയെ ഒരു ഡോക്ടറായി കാണണമെന്നാണ് കോടതിക്ക് താല്‍പര്യമെന്നുമുള്ള പരാമര്‍ശങ്ങള്‍ നിയമത്തേക്കാളുപരി ഒരു ഉപദേശകന്റെ തലത്തിലേക്കാണ് കോടതി വിരല്‍ എത്തിപ്പെട്ടിരിക്കുന്നത്. ഭരണഘടനയും നിയമവും നോക്കി തീരുമാനമെടുക്കേണ്ട നീതിപീഠത്തെ സംബന്ധിച്ച് ഇത് ആശാസ്യമാണോ എന്ന ചോദ്യം അവശേഷിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തരമൊരു ഉത്തരവിന് കോടതിയെ പ്രേരിപ്പിച്ചതിനുള്ള കാരണങ്ങളെക്കുറിച്ച് ചിലര്‍ സ്വയം ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്.
2017 മെയ് 24ലെ കേരള ഹൈക്കോടതി വിധിയാണ് കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദുചെയ്തത്. ഷെഫിന്റെ തീവ്രവാദ ബന്ധം ഉന്നയിച്ചുകൊണ്ടായിരുന്നു ചരിത്രപരമായ ആ വിധി പ്രസ്താവം. വിധിപ്രകാരം കഴിഞ്ഞ ആറു മാസത്തിലധികമായി മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു ഹാദിയ. കഴിഞ്ഞ മെയ് 24 മുതല്‍ നവംബര്‍ 25ന് വൈകീട്ട് സുപ്രീംകോടതിയിലേക്കുള്ള വഴിയേ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നതുവരെ പിതാവ് അശോകന്റെ സംരക്ഷണയിലും പൊലീസിന്റെ കര്‍ശന സാന്നിധ്യത്തിലും അടച്ചിട്ട മുറിക്കുള്ളില്‍ കഴിഞ്ഞ് മാനസികമായി ഏറെ പ്രയാസം അനുഭവിക്കുകയായിരുന്നുവെന്ന് ഹാദിയയുടെ വേഷ വിധാനങ്ങളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയയും വ്യക്തമായിരുന്നു. ഇന്ത്യന്‍ ഭരണഘടനയും നിയമങ്ങളുമൊക്കെ അനുവദിച്ചിരിക്കെ പിതാവിന്റെ സംരക്ഷണയില്‍ തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിയറവുവെച്ച് ജീവിക്കുന്ന ഹാദിയയുടെ അവസ്ഥ വലിയ മാനുഷികാവകാശപ്രശ്‌നങ്ങളിലേക്കും വിവാദങ്ങളിലേക്കും മാത്രമല്ല, കോടതിയെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കുമാണ് എത്തിച്ചത്. അതോടൊപ്പം തന്നെ മാതാപിതാക്കളുടെ മക്കളുടെ മേലുള്ള അവകാശങ്ങള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.
അതേസമയം, പ്രായപൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ഏതൊരുപൗരനും ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം നല്‍കുന്നു. ഇരുപത്തഞ്ചു മുതല്‍ ഇരുപത്തെട്ടുവരെയുള്ള വകുപ്പുപ്രകാരം ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുള്ള അവകാശവും പൗരനുണ്ട്. ലോകത്തെ സകല നിയമങ്ങളും വിശ്വാസപ്രമാണങ്ങളും ഇത് സാധൂകരിക്കുന്നു. ഇതെല്ലാമിരിക്കെയാണ് പൂര്‍ണ മനസ്സോടെ മറ്റൊരു മതത്തില്‍ വിശ്വസിച്ച ഒരു യുവതിയുടെ തീരുമാനത്തെ ഹൈക്കോടതിയും ഒരു വിഭാഗവും പരസ്യമായി ചോദ്യംചെയ്യുകയും ഒരു വിവാഹം റദ്ദുചെയ്തതും. മുന്‍ പിന്‍ നോക്കാതെയുള്ള ഹൈക്കോടതി വിധിയാണ് ഇത്തരത്തിലുള്ള നിയമ വ്യവഹാരങ്ങളിലേക്കും അനാരോഗ്യകരമായ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും രാജ്യത്തെ എത്തിച്ചത്. അതിലുപരി രാജ്യം ഭരിക്കുന്ന കക്ഷിയുടെ സങ്കുചിത താല്‍പര്യങ്ങള്‍ ഈ കേസില്‍ ആദ്യം മുതലേ നിഗൂഢമായെങ്കിലും പ്രകടമായി. ഇതാകട്ടെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഹാദിയയെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്ന ആരോപണമാണ് പിതാവിന്റെ അഭിഭാഷകരും സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയും കോടതിയില്‍ ഉന്നയിച്ചത്. ഏറ്റവുമൊടുവില്‍ ഹാദിയക്ക് മാനസികത്തകരാറുണ്ടെന്ന് വരുത്താനുള്ള ശ്രമവും നടന്നു. മറുഭാഗത്ത്, കേരള സര്‍ക്കാരിന്റെ നിലപാട് വ്യക്തമായത് ഹാദിയയുടെ സംരക്ഷണക്കാര്യത്തിലായിരുന്നു. വലിയ സന്നാഹങ്ങളോടെ പൊലീസിനെ ഹാദിയയുടെ വീട്ടില്‍ വിന്യസിച്ച് ഇടതുസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് ചിലര്‍ക്ക് മാത്രം ഹാദിയയെ കാണുന്നതിനുള്ള അവസരം നല്‍കി വര്‍ഗീയതയെ പരോക്ഷമായി താലോലിച്ചു. ഉത്തരവാദപ്പെട്ട സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാകട്ടെ പൊലീസിന്റെ റിപ്പോര്‍ട്ടെഴുതി വാങ്ങുന്ന ചടങ്ങിലൊതുങ്ങി.
മൊത്തത്തില്‍ ഇവ്വിഷയകമായി വര്‍ഗീയതയുടെയും ന്യൂനപക്ഷ പീഡനത്തിന്റെയും സാതന്ത്ര്യ ലംഘനത്തിന്റെയും വോട്ടു ബാങ്ക് സംരക്ഷണത്തിന്റെയും പിറകിലായിരുന്നു കേന്ദ്ര സര്‍ക്കാരും മതേതരമെന്ന് അഭിമാനിക്കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമെന്ന് വ്യക്തമായിരിക്കുന്നു. ഉന്നത നീതി പീഠത്തിന്റെ ഉത്തരവ് ജനുവരിയില്‍ വരാനിരിക്കുന്ന അന്തിമ വിധിയുടെ അന്തസ്സത്തയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. അതാകട്ടെ രാജ്യത്തിന്റെ ഭരണഘടനയെയും പൗര സ്വാതന്ത്ര്യത്തെയും സംബന്ധിച്ച് ആശാവഹമായ സൂചകങ്ങള്‍ തന്നെയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഒപ്പം, തീവ്രവാദം ഒന്നിനും പരിഹാരമല്ലെന്നും ജനാധിപത്യം വെച്ചുനീട്ടുന്ന ഭരണഘടന അനുസരിച്ച് ജീവിക്കുകയാണ് ഒരു ഇന്ത്യക്കാരന്റെ കടമയെന്നും ഈ വിധി നമ്മെയെല്ലാം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.

chandrika: