X
    Categories: Video Stories

കെ.എസ്.ആര്‍.ടി.സി കാരണം പിടിപ്പുകേട്

പതിനായിരത്തോളം ജീവനക്കാരില്‍ പത്തു വര്‍ഷത്തില്‍ താഴെയും കുറഞ്ഞത് 120 ഡ്യൂട്ടിയും ചെയ്ത 4071 താല്‍ക്കാലിക (എംപാനല്‍ഡ്) കണ്ടക്ടര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെ.എസ്.ആര്‍.ടി.സി കടുത്ത പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ഇവരെ പിരിച്ചുവിട്ടതുമൂലം മിനിഞ്ഞാന്നും ഇന്നലെയുമായി അയ്യായിരത്തോളം സര്‍വീസില്‍ 978 സര്‍വീസുകളാണ് മുടങ്ങിയത്. ഇതുമൂലം പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. ഗ്രാമീണ മേഖലയെയാണ് പ്രശ്‌നം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് മുടക്കം-403. തിരുവനന്തപുരത്ത് 367 സര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ മലബാര്‍ മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. വയനാട്ടില്‍ നൂറോളം സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. കോഴിക്കോട്ട് അമ്പതും കണ്ണൂര്‍, കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളിലായി അമ്പതിലധികവും സര്‍വീസുകളാണ് മുടങ്ങിയിരിക്കുന്നത്. വയനാട്ടില്‍ സ്വകാര്യബസ് സര്‍വീസുകള്‍ കുറവായതിനാല്‍ അവിടെയാണ് കൂടുതല്‍ ദുരിതം. ഇടുക്കിയിലും സ്ഥിതി ഏതാണ്ട് സമാനംതന്നെ. ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ശബരിമല മണ്ഡല കാലമായതിനാല്‍ മതിയായ സര്‍വീസ്‌നടത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ച 4051 റിസര്‍വ് കണ്ടക്ടര്‍മാരെ രണ്ടു ദിവസത്തിനകം നിയമിക്കണമെന്നാണ് കോടതി ഇന്നലെ ആജ്ഞാപിച്ചത്. സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമനനിരോധനത്തിനുള്ള പ്രഹരം കൂടിയാണ് ഈ വിധി.പുതിയ പ്രതിസന്ധിക്ക് കാരണമായത് സ്ഥാപനത്തിലെ ഉന്നതരുടെയും സര്‍ക്കാരിന്റെയും നിയമത്തെക്കുറിച്ചുള്ള അജ്ഞതയും പിടിപ്പുകേടും ധാര്‍ഷ്ട്യവുമാണ്. 25 കേസുകള്‍ സ്ഥാപനത്തിനെതിരെ വന്നിട്ടും അതിലൊന്നിലും കക്ഷി ചേരാതെ മാറി നില്‍ക്കുകയായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. മിനിമം അഞ്ചുവര്‍ഷം താല്‍കാലിക സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ ഇടതുമുന്നണി ഇപ്പോള്‍ വിളിച്ചുണര്‍ത്തി ചോറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഈ ഹതഭാഗ്യരോട്. തങ്ങളെ കബളിപ്പിക്കാന്‍ നോക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍ വിശ്വാസമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചത് പൊതുമേഖലയുടെയും സര്‍ക്കാരിന്റെയും തലപ്പത്തുള്ളവരുടെ മനോഭാവം വ്യക്തമാക്കുന്നു. സര്‍ക്കാരിലുള്ള അവിശ്വാസമാണ് ഫലത്തില്‍ ജസ്റ്റിസുമാരായ ചിദംബരേഷിന്റെയും നാരായണ പിഷാരടിയുടെയും ഇടക്കാലവിധി.
യഥാര്‍ത്ഥത്തില്‍ വടികൊടുത്ത് അടി വാങ്ങുകയാണ് കെ.എസ്.ആര്‍.ടി.സിയും സര്‍ക്കാരും ചെയ്തത്. പരീക്ഷ കഴിഞ്ഞ് ആറു മാസത്തിനകം നിയമനം ലഭിക്കേണ്ടതിനുപകരം രണ്ടര വര്‍ഷമായി കാത്തിരിക്കുന്ന റിസര്‍വ് കണ്ടക്ടര്‍മാരുടെ സ്ഥാനത്ത് എംപാനല്‍ ജീവനക്കാരെ കൊണ്ട് കാലം കഴിക്കാമെന്ന മിഥ്യാധാരണയാണ് കോടതിയുടെ കടുത്ത താഢനത്തിന് വിധേയമായത്. കെ.എസ്.ആര്‍.ടി.സി അധികൃതരും ഗതാഗതവകുപ്പും മുന്‍കൂട്ടി അറിഞ്ഞുകൊണ്ടുള്ള നാടകമായിരുന്നോ ഇതെന്ന സംശയവും തള്ളിക്കളയാനാകില്ല. ഫലത്തില്‍ മന്ത്രിക്കോ മാനേജിങ്ഡയറക്ടര്‍ മുതലുള്ള ഉന്നതര്‍ക്കോ അല്ല. മറിച്ച,് പതിവുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസുകളെ കാത്ത് പുറത്തിറങ്ങിയ യാത്രക്കാര്‍ക്കാണ് പ്രയാസമായിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നില്‍ കണ്ണീരുമായാണ് തിങ്കളാഴ്ച എംപാനല്‍ കണ്ടക്ടര്‍മാരില്‍ ഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട ലാവണം വിട്ടത്. പൊടുന്നനെ വന്ന ഉത്തരവ് മറികടക്കുന്നതിന് സര്‍ക്കാര്‍ വേണ്ടത്ര മുന്‍കരുതലെടുത്തില്ലെന്നതുപോകട്ടെ, പിരിച്ചുവിടല്‍ കാരണം ഉണ്ടാകാനിടയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം കാണാന്‍പോലും അധികൃതര്‍ തീരെ ശുഷ്‌കാന്തി കാട്ടിയില്ല.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ തൊഴുത്തില്‍കുത്ത് തുടങ്ങിയിട്ട്. മുമ്പ് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിയും തമ്മിലായിരുന്നു പ്രശ്‌നമെങ്കില്‍ ഇപ്പോള്‍ സ്ഥാപനത്തിലെ എം.ഡിയും ജീവനക്കാരുടെ സംഘടനാഭാരവാഹികളും തമ്മിലാണ്. തങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ അനുവദിക്കുന്നതിനോ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് തങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനോ തയ്യാറാകാത്ത എം.ഡിയാണ് ടോമിന്‍ തച്ചങ്കരി എന്ന നിലപാടാണ് സംഘടനകള്‍ക്കുള്ളത്. ഭരണകക്ഷി യൂണിയനുകള്‍ തന്നെയാണ് സര്‍ക്കാര്‍ നിയോഗിച്ച എം.ഡിക്കെതിരെ പരസ്യമായി രംഗത്തുവന്നത്. തൊഴിലാളികളെ താലോലിക്കുന്ന പ്രസ്താവനകള്‍ വഴി സി.പി.എം നേതാക്കള്‍ എം.ഡിയെ ഒരു ഭാഗത്ത് വിരട്ടിനിര്‍ത്തുമ്പോള്‍ ഗതാഗത വകുപ്പിലെ മന്ത്രിയടക്കമുള്ളവര്‍ രഹസ്യമായി ഈ ഉദ്യോഗസ്ഥന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുകയായിരുന്നു. വരവും ചെലവും ഒത്തുപോകാത്തതിനാല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തത് നേരത്തെതന്നെ സ്ഥാപനത്തിനകത്ത് വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കി. ഈ ഘട്ടത്തിലാണ് പി.എസ്.സി ലിസ്റ്റില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് കണ്ടക്ടര്‍ തൊഴില്‍ കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്തുകൊണ്ട് പി.എസ്.സിയില്‍നിന്ന് കണ്ടക്ടര്‍മാരെ നിയമിക്കുന്നില്ല എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ എംപാനല്‍ഡ് കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ അവസരമൊരുക്കുകയായിരുന്നു അധികൃതരെന്നാണ് അനുമാനിക്കേണ്ടത്. അതുവഴി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ച് സ്ഥാപനത്തെ നഷ്ടത്തില്‍നിന്ന് കരകയറ്റാമെന്ന കുരുട്ടുബുദ്ധിയാണ് എം.ഡി അടക്കമുള്ളവര്‍ പ്രകടിപ്പിച്ചത്. സ്ത്രീകളും കുട്ടികളും വിദ്യാര്‍ത്ഥികളുമായി നിരവധി പേര്‍ ഇനി എത്രദിവസം യാത്രാദുരിതം പേറുമെന്ന് അറിയാനാവുന്നില്ല. പ്രശ്‌നം അതീവഗുതുരമാണെന്ന് എം.ഡിയും മന്ത്രി എ.കെ ശശീന്ദ്രനും പറയുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ഏറ്റെടുക്കേണ്ടതല്ലേ. പതിവുപോലെ കോടതിയെ കുറ്റപ്പെടുത്തി ജനരോഷത്തില്‍നിന്ന് രക്ഷപ്പെടാമെന്നാണ് ഉദ്ദേശ്യമെങ്കില്‍ അത് നടക്കാന്‍ പോകുന്നില്ല.
പി.എസ്.സി റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളെ മുഴുവന്‍ നിയമിച്ച് അടിയന്തിര പരിഹാരം കാണുന്നതിനുപകരം വിധിയിന്മേല്‍ തിരുത്തലിന് സുപ്രീംകോടതിയെ സമീപിക്കാനാണ് അധികൃതരുടെ നീക്കം. അവിടെയും എതിരായാല്‍ വീണ്ടും പ്രശ്‌നം വഷളാകാനേ ഉപകരിക്കൂ. അതോടൊപ്പം കുടുംബ പ്രാരാബ്ധരായ പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ക്ക് പുതിയ തൊഴില്‍നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇതിനായി കണ്ടെത്തണം. നാല്‍പതും അമ്പതും വയസ്സിലധികം പ്രായമുള്ള, പെന്‍ഷന്‍ പറ്റും വരെ ഇവിടെ ജോലി ചെയ്യാമെന്ന് കരുതിയിരുന്നവരുടെ ഭാവി, കുടുംബ ജീവിതം അനിശ്ചിതത്വത്തിലാക്കിക്കൂടാ. സ്ഥിരം ജീവനക്കാര്‍ക്ക് അധിക ഡ്യൂട്ടിനല്‍കി സര്‍വീസുകള്‍ മുടക്കാതിരിക്കണം. പിരിച്ചുവിടപ്പെട്ടവരുടെയും പുതുതായി ജോലി കാത്തിരിക്കുന്ന യുവാക്കളുടെയും യാത്രക്കാരുടെയുമെല്ലാം വേദനകള്‍ ഏറിയും കുറഞ്ഞും സമാനമാണ്. അത് മനസ്സിലാക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: