X
    Categories: News

വിളവന്‍

എഫിഷ്യന്റിനെ (കഴിവുള്ളവന്‍) വിളവന്‍ എന്നു പരിഭാഷപ്പെടുത്തിയാല്‍ അതാണ് മാര്‍ക്ക്എലിയറ്റ് സുക്കര്‍ബര്‍ഗ്. മാധ്യമങ്ങളില്‍ ഒരു വാര്‍ത്തയെങ്കിലും വരാത്ത ദിനമില്ല സുക്കര്‍ബര്‍ഗിനെക്കുറിച്ചിപ്പോള്‍. പരമ്പരാഗത മാധ്യമങ്ങളെ തഴഞ്ഞ് ലോകം ചലിക്കുന്നതുതന്നെ ഇന്ന് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമായതിനാല്‍ സുക്കര്‍ബര്‍ഗ് എന്ന നാമം ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നതില്‍ അത്ഭുതമില്ല. തേച്ചുനടക്കേണ്ട 23-ാംവയസ്സില്‍ സ്വയം പ്രഖ്യാപിത ശതകോടീശ്വരന്‍. 36-ാം വയസ്സില്‍ ഇന്ന് ആസ്തി 111 ബില്യന്‍ ഡോളര്‍; അഥവാ 75 ലക്ഷം കോടി രൂപയോളം. മാധ്യമ ഭീമനായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ആസ്തി വെറും 3 ബില്യന്‍ ഡോളര്‍. ലോകത്തെ നാലാമത്തെ സമ്പന്നന്‍, അതും ഇത്ര ചെറുപ്രായത്തില്‍. സമൂഹ മാധ്യമമെന്നാല്‍ ഫെയ്‌സ്ബുക്കും വാട്‌സാപ്പും കഴിഞ്ഞേ മറ്റെന്തുമുള്ളൂ. അത്രക്കുണ്ട് അതിന്റെ ജനപ്രിയത. 2.7 കോടിയാളുകളാണ് ഫെയ്‌സ്ബുക് സജീവമായി ഉപയോഗിക്കുന്നത്. അര ലക്ഷത്തിലധികം ജീവനക്കാര്‍. ചൈനയൊഴിച്ചാല്‍ ലോകത്ത് എല്ലായിടത്തുമിന്ന് ഫെയ്‌സ്ബുക്കാണ് മുഖ്യസമൂഹ മാധ്യമമായി ജനങ്ങള്‍ അധികവും ഉപയോഗിക്കുന്നത്. ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും നിയന്ത്രിക്കുന്നയാളെന്ന നിലയില്‍ ഉപയോഗത്തോടൊപ്പം ദുരുപയോഗത്തിനും പഴി സുക്കര്‍ബര്‍ഗിനു തന്നെയാണ്. താരമെന്നതിലുപരി ഒട്ടേറെ ആക്ഷേപങ്ങളുംകൂടി ഏറ്റുവാങ്ങുകയാണ് മാര്‍ക്ക്. മോദിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനും ബി.ജെ.പിക്ക് ജനസമ്മതി വര്‍ധിപ്പിച്ചുകൊടുക്കാനും ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത പുറത്തുവിട്ടത് കഴിഞ്ഞദ ിവസം അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ്. സുക്കര്‍ബര്‍ഗ് ഇത് നിഷേധിച്ചിട്ടില്ല. മുന്‍യു.എസ് പ്രസിഡന്റ് ബറാക് ഒബാമ പരസ്യമായി സുക്കര്‍ബര്‍ഗിനെ വഴക്കുപറഞ്ഞത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നിരിക്കെ അവരുടെ മനസ്സിനെ സ്വാധീനിക്കാന്‍ കഴിയുക എന്നത് പ്രധാനം. അത് വിജയകരമായി നിര്‍വഹിച്ചിട്ടുണ്ട് സുക്കര്‍ബര്‍ഗ്. വ്യാജ വാര്‍ത്തകള്‍ക്ക് ഇടംനല്‍കുന്നുവെന്ന പരാതിയാണ് പ്രധാന ആരോപണങ്ങളിലൊന്ന്. പക്ഷേ അത് പൂര്‍ണമായി നിഷേധിക്കാന്‍ മാര്‍ക്ക് തയ്യാറല്ല. ഫെയ്‌സ്ബുക്ക് ഇപ്പോഴും അതുണ്ടാക്കിയ മുറിയിലല്ല എന്നാണ് സുക്കര്‍ബര്‍ഗിന്റെ ഇതിനുള്ള മറുപടി. എങ്കിലും വസ്തുതകള്‍ പരിശോധിക്കുന്നതിനും അക്രമ-അശ്ലീലപോസ്റ്റുകള്‍ നിരോധിക്കുന്നതിനും ഫെയ്‌സ്ബുക്കിന് സംവിധാനമുണ്ട്.

2010ല്‍ ലോകത്തെ 100 അതിസമ്പന്നരിലൊരാളായി ടൈംമാഗസിന്‍ കണ്ടെത്തിയ സുക്കര്‍ബര്‍ഗ് 2016ല്‍ പത്താമനായതും ഇപ്പോള്‍ നാലാമനായതും തന്റെമിടുക്കും ബുദ്ധികൂര്‍മതയും കൊണ്ടാണ്. ജര്‍മന്‍, ആസ്ട്രിയ പാരമ്പര്യമുള്ള ജൂതകുടുംബത്തില്‍ പിറന്ന മാര്‍ക്ക് സുക്കര്‍ബര്‍ഗ് ചെറു ക്ലാസില്‍ പേരിനെപോലെതന്നെ മികച്ച മാര്‍ക്കുകളും നേടി. കണക്കിലും ഫിസിക്‌സിലും ഗോളശാസ്ത്രത്തിലുമെല്ലാം സമ്മാനവും നേടി. ഇംഗ്ലീഷിനുപുറമെ ഫ്രഞ്ച്, ഹീബ്രൂ, ലാറ്റിന്‍, ഗ്രീക്ക്ഭാഷകളൊക്കെ സ്വായത്തമാക്കി. മന:ശാസ്ത്രജ്ഞനായ പിതാവിനും ഡെന്റിസ്റ്റായ മാതാവിനും പിറന്ന മൂന്നു പേരില്‍ ഏക ആണ്‍ സന്തതി. ജനനം 1984ല്‍. ആ വിസ്മയ ജീവിതം തുടങ്ങുന്നത് ഇന്നും ഇന്നലെയുമൊന്നുമല്ല-വെറും മൂന്നാം വയസ്സ് മുതലാണ്. കമ്പ്യൂട്ടറിലെ താല്‍പര്യം കാരണം പത്തു വയസ്സിനുമുമ്പേ സോഫ്റ്റ്‌വെയര്‍ ഡവലപ്പറായി. സഹപാഠികള്‍ കമ്പ്യൂട്ടറില്‍ ഗെയിമുകള്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയുടെ ആപ്ലിക്കേഷനുകള്‍ ഉണ്ടാക്കുകയായിരുന്നു മാര്‍ക്കിന്റെ വിനോദം! കമ്പ്യൂട്ടര്‍ സയന്‍സിനുപുറമെ മന:ശാസ്ത്രവും പഠിച്ചതിനാല്‍ മനുഷ്യര്‍ ഏതുവിധത്തില്‍ ചിന്തിക്കുന്നുവെന്നറിയാനായത് ആപ്പുകള്‍ ഉണ്ടാക്കുന്നതിന് സഹായകമായി. ഹര്‍വാഡില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ പേരുകളും ചിത്രങ്ങളുമടങ്ങിയ ഫെയ്‌സ്ബുക്ക് എന്ന പുസ്തകത്തിന്റെ പേര് കടമെടുത്ത് 2004ല്‍ നാലു സഹപാഠികളുമായിചേര്‍ന്ന് ഇന്റര്‍നെറ്റിന്റെ സാങ്കേതിക വിദ്യ ചേര്‍ത്തുണ്ടാക്കിയ ആപ്ലിക്കേഷനാണ് ഇന്ന് നമ്മുടെ വിരല്‍തുമ്പിലെ എഫ് എന്ന വളഞ്ഞ അക്ഷരമായും സമൂഹബന്ധ ഉപാധിയായും നിലകൊള്ളുന്നത്. അമേരിക്കയിലെ സിലിക്കന്‍വാലിയില്‍ സ്വന്തമായി സോഫ്റ്റ്‌വെയര്‍ സ്ഥാപനം തുടങ്ങിയത് മാത്രമേ ഓര്‍മയുള്ളൂ. പിന്നീട് ലോകം കാണുന്നത് മീശയില്ലാത്ത വെളുത്തുമെലിഞ്ഞ ശതകോടീശ്വരനെയാണ്, ഭരണകൂടങ്ങളെ വിവരങ്ങള്‍കൊണ്ട് വിറപ്പിക്കുന്ന വില്ലനെയും. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമൊക്കെയാണെങ്കിലും ഒരുഡോളറാണ് സുക്കര്‍ബര്‍ഗ് പറ്റുന്ന പ്രതിഫലം. കാരുണ്യസഹായമായി കോടികള്‍ ചെലവിടുന്നുണ്ട്. ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനെയും മെസഞ്ചറിനെയും ഇന്‍സ്റ്റാഗ്രാമിനെയുമൊക്കെ സ്വന്തമാക്കിയ സുക്കര്‍ബര്‍ഗ് ഇവയെയെല്ലാം പരസ്പരം ബന്ധിപ്പിച്ചതോടെ അംഗമാകുന്ന എല്ലാവരുടെയും എല്ലാവിവരങ്ങളും വിരല്‍തുമ്പില്‍ ആര്‍ക്കും ലഭിക്കാമെന്നായി. മുമ്പുണ്ടായിരുന്ന യുക്തിവാദം വെടിഞ്ഞ് മതം ഇഷ്ടമാണെന്നാണ് സുക്കര്‍ബര്‍ഗ് ഇപ്പോള്‍ പറയുന്നത്്. ചൈനയില്‍ സന്ദര്‍ശനത്തിനുമുമ്പ് മാന്‍ഡാരിന്‍ ഭാഷ പഠിക്കാനായി ചെന്നപ്പോള്‍ പരിചയപ്പെട്ട ചൈനീസ് പാരമ്പര്യമുള്ള ശിശുരോഗ വിദഗ്ധ പ്രിസില്ല ചാനാണ് സഹധര്‍മിണി. മാക്‌സിമ, ഓഗസ്റ്റ് മക്കള്‍.

 

chandrika: