X
    Categories: gulfNews

കോവിഡ് ഭീതിക്കിടയിൽ ലോകത്തിനായി പ്രാർത്ഥനയോടെ പുണ്യമാസത്തിന് വിടയോതി സഊദിയിലും നാളെ ഈദുൽ ഫിത്തർ

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ മാസത്തിന് വിട ചൊല്ലി സഊദിയും നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. റമളാൻ മുപ്പത് പൂർത്തിയാക്കിയാണ് ഇത്തവണ ഈദാഘോഷം . കോവിഡിന്റെ ഭീതിയിൽ കനത്ത മുൻകരുതൽ നടപടികൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളില്ലെങ്കിലും നേടിയെടുത്ത ആത്മീയ ചൈതന്യം കാത്തു സൂക്ഷിച്ചു കൊണ്ട് രാജ്യത്തെ സ്വദേശികളും വിദേശികളും നാളെ പെരുന്നാൾ നിസ്ക്കാരം നിർവഹിക്കും. അതെ സമയം വീടുകളിൽ പോലും പരിധി വിട്ട ആഘോഷം പാടില്ലെന്നും സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം പാലിച്ചു കൊണ്ട് മാത്രമേ ഈദാഘോഷം സാധ്യമാവുകയുള്ളൂ . അല്ലാത്ത പക്ഷം കർശനമായ ശിക്ഷ നടപടികളിലാണ് പ്രഖ്യാപിച്ചിട്ടുള്ളത് . സഊദിയിൽ കോവിഡ് ഇപ്പോഴും ആയിരം കവിഞ്ഞു നിലനിൽക്കുന്നതിനാൽ നിയമപാലനത്തിൽ ഒട്ടും വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

രാജ്യത്ത് ഈദ് ഗാഹുകൾക്ക് പകരം രാജ്യത്തെ തെരഞ്ഞെടുത്ത പള്ളികളിലെല്ലാം  ഈദ് നിസ്‌കാരം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് മൂലം ലോക് ഡൗണിലായിരുന്ന സഊദിയിൽ ഈദ് നിസ്കാരമോ റമളാനിൽ പള്ളികളിൽ നിസ്കാരമോ ഉണ്ടായിരുന്നില്ല. ഇത്തവണ കർശന മുൻകരുതൽ നടപടികളോടെ റമളാനിൽ പള്ളികളിൽ തറാവീഹ് നിസ്ക്കാരം അടക്കമുള്ള ആരാധന കർമ്മങ്ങൾ നടന്നു. സഊദി ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യമന്ത്രാലയത്തിന്റെയും സൂക്ഷ്മ നിരീക്ഷണത്തിലാണ് പുണ്യ മാസത്തിന്റെ പൊലിമ നഷ്ടപ്പെടാതെ ആരാധന കർമ്മങ്ങൾ നിർവ്വഹിക്കാൻ സാധിച്ചത്.

പുണ്യമാസത്തിൽ ഇരുഹറമുകളും നിയന്ത്രണത്തോടെ ആരാധനാകർമങ്ങൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയത്. റമളാൻ ഇരുപത്തിഒമ്പതാം രാവിന് ഇരു ഹറമുകളിലും നടന്ന ഖത്‍മുൽ ഖുർആൻ പ്രാർത്ഥനയിലും പതിനായിരങ്ങൾ പങ്കെടുത്തിരുന്നു ,
ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഹറമിലെത്തിയത്. ഒരാള്‍ക്ക് പോലും രോഗമില്ലെന്ന് ഉറപ്പുവരുത്താന്‍ കഴിഞ്ഞ, ശ്‌ളാഘനീയവും ശാസ്ത്രീയവുമായ പ്രതിരോധപരിപാടികളാണ് ഇവിടെ നടപ്പാക്കിയത്. ഓരോ നിമിഷവും ഹറം അണുവിമുക്തമാക്കിയും തീര്‍ഥാടകരുടെ ആരോഗ്യ അവസ്ഥ വിലയിരുത്തിയുമായിരുന്നു ഈ നേ്ട്ടം. പ്രവേശനം നിയന്ത്രിച്ചത് പൂര്‍ണമായും മൊബൈല്‍ ആപ്പുകള്‍ വഴിയായിരുന്നു

റമളാനിൽ ദശലക്ഷക്കണക്കിന് വിശ്വാസികളാണ് മക്കയിലെയും മദീനയിലെയും  വിശുദ്ധ ഗേഹങ്ങളിൽ ആരാധനാ കർമ്മങ്ങൾക്കായി എത്തിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം മുതൽ കോവിഡ് തീർത്ത ഭീഷണിയെ അതിജീവിക്കാൻ പുണ്യഗേഹങ്ങളിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്കും തടയേണ്ടി വന്നു. വിദേശത്തു നിന്നുള്ളവർക്ക് പൂർണ്ണമായും വിശുദ്ധ നഗരങ്ങളിലേക്കുള്ള സന്ദർശനം വിലക്കിയപ്പോൾ ആഭ്യന്തര തീർത്ഥാടകർക്ക് പോലും കണിശമായ നിയന്ത്രണം ഏർപ്പെടുത്തി കോവിഡിന്റെ വ്യാപനം കൃത്യമായി തടയാൻ സഊദി ഭരണകൂടത്തിനായി എന്നതിനാൽ രാജ്യം ലോകരാജ്യങ്ങളുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വൻ ജനക്കൂട്ടത്തെ സുരക്ഷിതമായി ആരാധന കർമ്മങ്ങൾ നിര്‍വഹിക്കാന്‍ സജ്ജീകരണങ്ങൾ ഒരുക്കുക എന്നത് കഠിനാധ്വാനമാണ് . ഏറെ ശാസ്‌ത്രീയമായ നടപടികളിലൂടെ ഈ പുണ്യമാസത്തെ വരവേൽക്കാൻ ഇരുഹറം കാര്യാലയ മേധാവി ശൈഖ് ഡോ. അബ്ദുൽറഹ്‌മാൻ അൽ സുദൈസിന്റെ നേതൃത്വത്തിൽ വ്യവസ്ഥാപിത നീക്കങ്ങളുണ്ടായി.

മലയാളികളെ സംബന്ധിച്ചൊടുത്തോളം തങ്ങൾ ഈദാഘോഷം നടത്തിയില്ലെങ്കിലും നാട്ടിലെ കുടുംബം ആഹ്ളാദത്തോടെ പെരുന്നാൾ കൊണ്ടാടുന്നതിലാണ് പ്രവാസികൾ ആത്മസംതൃപ്തിയടയാറുള്ളത് . എന്നാൽ ഇത്തവണ നാട്ടിലും ലോക് ഡൗൺ ആയതോടെ ആഘോഷങ്ങളെല്ലാം മാറ്റിവെച്ച് പ്രാർത്ഥനയിലാണ് പ്രവാസലോകത്തുള്ളവർ. ലോകജനത നേരിടുന്ന മഹാമാരിയുടെ ഭീതിക്കിടയിലുള്ള ഈദാഘോഷം പ്രാർത്ഥന നിർഭരവും പരീക്ഷണങ്ങളെ അതിജീവിക്കാൻ ലോകജനതക്ക് വേണ്ടിയുള്ള പ്രാർത്ഥനയുമാകണമെന്ന് പണ്ഡിതർ ഉണർത്തിയിട്ടുണ്ട്.

web desk 3: