X

തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് 1,55,938 രൂപ പിഴ ഈടാക്കും

കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും സർവകലാശാല സിൻഡിക്കേറ്റ് കണ്ടെത്തി.ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യും.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുയുസി സ്ഥാനത്തേയ്ക്ക് എസ്എഫ്ഐ പാനലിൽ നിന്ന് വിജയിച്ച അനഘ എന്ന വിദ്യാർത്ഥിനിയ്ക്ക് പകരമായി എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന വിശാഖിന്റെ പേര് ഉൾപ്പെടുത്തുകയായിരുന്നു. പ്രിൻസിപ്പൽ ഇൻ ചാർജ് ജി ജെ ഷൈജുവിന് തട്ടിപ്പിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെ തത്‌സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

തെരഞ്ഞെടുപ്പിൽ വിജയിച്ച അനഘ രാജി സന്നദ്ധത അറിയിച്ചതിനാലാണ് വിശാഖിന്റെ പേര് ഉൾപ്പെടുത്തിയ ലിസ്റ്റ് സർവകലാശാലയ്ക്ക് കൈമാറിയതെന്നായിരുന്നു പ്രിൻസിപ്പലിന്റെ വിശദീകരണം. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി കഴിഞ്ഞതിനാൽ പത്രിക സമർപ്പിക്കാനാകാത്ത വിശാഖിനെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഗുരുതര വീഴ്ചയാണെന്ന് സർവ്വകലാശാല കണ്ടെത്തിയിരുന്നു, നിലവിൽ വിശാഖിനും മുൻ പ്രിൻസിപ്പലിനുമെതിരെ ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന എന്നീ വകുപ്പുകൾ ചുമത്തി കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു.

webdesk13: