X
    Categories: CultureNewsViews

വെല്ലൂരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി. കണക്കില്‍പ്പെടാത്ത വന്‍തുക മണ്ഡലത്തില്‍ നിന്ന് ആദായനികുതി വകുപ്പ് റെയ്ഡുകളില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തമിഴ്‌നാട്ടില്‍ പരസ്യപ്രചാരണം അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിറങ്ങിയത്. ഏപ്രില്‍ 18നാണ് തമിഴ്‌നാട്ടില്‍ പോളിംഗ്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. ഇത് കണക്കിലെടുത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. തമിഴ്‌നാട്ടിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സത്യബ്രത സാഹൂവിന്റെ റിപ്പോര്‍ട്ട് കണക്കിലെടുത്ത് നിയമവൃത്തങ്ങളോട് ഇനി എന്തു വേണമെന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തി. വലിയ രീതിയില്‍ പണമൊഴുക്കിയതായി വ്യക്തമായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമോപദേശം ലഭിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അതില്‍ ഏതെങ്കിലുമൊരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഏകപക്ഷീയമായ അധികാരമില്ല. കൃത്യമായ റിപ്പോര്‍ട്ടുമായി രാഷ്ട്രപതി്ക്ക് ശുപാര്‍ശ സമര്‍പ്പിക്കണം. വോട്ടെടുപ്പ് മാറ്റിവെക്കുന്നതില്‍ അന്തിമ തീരുമാനം രാഷ്ട്രപതിയുടേതാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: