X
    Categories: CultureMoreNewsViews

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതിസമിതി അനുമതി നല്‍കിയത്. പുതിയ അണക്കെട്ടിനുള്ള വിവരശേഖരണ നടപടികളുമായി കേരളത്തിന് മുന്നോട്ട് പോകാം. പക്ഷേ, പഠനത്തിന് അനുമതി നല്‍കിയതുകൊണ്ട് പരിസ്ഥിതി അനുമതിക്ക് അര്‍ഹമാണെന്ന് അര്‍ഥമില്ലെന്നും സമിതി അറിയിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്. കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കിക്കൊണ്ടുവേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ ഡാം നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതിമന്ത്രാലയം വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് അനുമതി നല്‍കുന്നത്. നേരത്തെ കേന്ദ്രം സാധ്യതാപഠനത്തിന് അനുമതി നല്‍കിയിരുന്നെങ്കിലും തമിഴ്‌നാടിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പഠനം നടത്താന്‍ സാധിച്ചിരുന്നില്ല. അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പഠനാനുമതിക്കെതിരെ കേന്ദ്രസര്‍ക്കാരില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് പരിസ്ഥിതി മന്ത്രാലയം അനുമതി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് കേരളം വീണ്ടും സാധ്യതാപഠനത്തിന് അനുമതി തേടി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്‍കുകയായിരുന്നു. ഇത് പരിശോധിച്ച മന്ത്രാലയത്തിലെ വിദഗ്ധ സമിതി അനുമതി നല്‍കാവുന്നതാണെന്ന് ശുപാര്‍ശ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.

കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്നുള്ളത്. മുല്ലപ്പെരിയാറില്‍ 53.22 മീറ്റര്‍ ഉയരത്തില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനാണ് കേരളം പദ്ധതിയിടുന്നത്. എന്നാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്‌നാട് ശക്തിയുക്തം എതിര്‍ക്കുകയാണ്. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്നാണ് തമിഴ്‌നാട് വാദിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: