X

സര്‍ക്കാരിനെ മങ്ങലേല്‍പ്പിച്ച് നാലാം മാസത്തിലെ രാജി

തിരുവനന്തപുരം: ഇടതുസര്‍ക്കാരിനെ മങ്ങലേല്‍പ്പിച്ച് നാലാം മാസത്തിലെ മന്ത്രിയുടെ രാജി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാലുമാസം പിന്നിടുമ്പോഴാണ് വ്യവസായ മന്ത്രി ഇപി ജയരാജന്‍ രാജിവെച്ചൊഴിയുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ബന്ധുങ്ങളെ നിയമിച്ചതുമായി ഉയര്‍ന്നുവന്ന വിവാദങ്ങളിലാണ് മന്ത്രിയുടെ കുരുക്ക് മുറുകിയത്. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലും മന്ത്രിക്കെതിരായ വികാരം ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ രാജിക്ക് തീരുമാനമായത്. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ രാജി ഒദ്യോഗികമായി പ്രഖ്യാപിച്ചു.

രാജിവെക്കുന്നില്ലെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സെക്രട്ടേറിയറ്റിലും കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യം മന്ത്രിയുടെ രാജിക്ക് സമ്മര്‍ദ്ദമേറ്റി. എകെ ബാലനും, എളമരം കരീമും കടുത്ത വിമര്‍ശനമാണ് ജയരാജനെതിരെ ഉന്നയിച്ചത്. വളരെയധികം പ്രഖ്യാപനങ്ങളോടെ അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന്റെ അടിപതറിയ കാഴ്ച്ചയാണ് നാലാം മാസത്തില്‍ കേരളം കണ്ടത്. ജയരാജന്റെ രാജികൂടാതെ അദ്ദേഹത്തിന് നേരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിക്കപ്പെട്ടതും സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തി.

ജയരാജനെ കൂടാതെ മറ്റു മന്ത്രിമാരും ആരോപണങ്ങളുടെ നിഴലിലായിരുന്നുവെങ്കിലും ജയരാജനായിരുന്നു കുറുക്ക് മുറുകിയിരുന്നത്. രാജിവെച്ച ജയരാജന്‍ തനിക്ക് തെറ്റുപറ്റിയെന്ന് തുറന്നുപറയുകയും ചെയ്തിരിക്കുന്നു. രാജിവെച്ച ജയരാജന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യും.

Web Desk: