X

‘മകന്റെ ചിത്രം സ്വപ്‌നയ്‌ക്കൊപ്പം’; ക്വാറന്റെയ്ന്‍ ലംഘിച്ച് അടിയന്തരമായി ലോക്കര്‍ തുറന്നു ജയരാജന്റെ ഭാര്യ

കോഴിക്കോട് : മന്ത്രി ഇപി.ജയരാജന്റെ ഭാര്യ പികെ ഇന്ദിര ക്വാറന്റെയ്ന്‍ ലംഘിച്ച് കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി അടിയന്തര ലോക്കര്‍ ഇടപാട് നടത്തിയത് കേന്ദ്ര അന്വേഷണ ഏജന്‍സി പരിശോധിക്കുന്നു. ഇവരുടെ മകന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനൊപ്പമുള്ള ചിത്രങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം ആരംഭിച്ചതിനു തൊട്ടുപിന്നാലെയാണ് ഇന്ദിര ബാങ്കിലെത്തി ലോക്കര്‍ തുറന്നത്.

ക്വാറന്റെയ്ന്‍ കഴിയവേ ഈ മാസം 10ന് ഉച്ചയോടെ ഇവര്‍ ബാങ്കിലെത്തുകയായിരുന്നു. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം, സ്രവ പരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ ക്വാറന്റെയ്ന്‍ കഴിയണം. ബാങ്കില്‍ നിന്നു തിരിച്ചെത്തിയ ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു ഇന്ദിരയെ പിന്നീട് ആശുപത്രിയിലേക്കു മാറ്റി. ബാങ്കിലെ മൂന്ന് പേര്‍ ക്വാറന്റെയ്ന്‍ പോകേണ്ടിവരികയും ചെയ്തു.

വ്യാഴാഴ്ച ബാഗുമായി ബാങ്കിലെത്തി ലോക്കര്‍ തുറന്ന് ഇടപാട് നടത്തിയ ശേഷം കൈയിലുണ്ടായിരുന്ന ഒരു പവന്‍ മാലയുടെ തൂക്കം നോക്കിച്ചിരുന്നു. ഇത് അസാധാരണ നടപടിയാണെന്ന് ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്നാണ് ഗോള്‍ഡ് അപ്രൈസര്‍ ക്വാറന്റീനില്‍ പോകേണ്ടി വന്നത്. സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട് ചില ഇടപാടുകളും നടത്തി. സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്ന ജീവനക്കാരനും ലോക്കര്‍ തുറക്കാന്‍ ഒപ്പം ചെന്ന മാനേജരും ക്വാറന്റെയ്ന്‍ പോകേണ്ടി വന്നു.

ക്വാറന്റീന്‍ ലംഘിച്ച് ഇന്ദിര വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യങ്ങള്‍ ബാങ്കിലെ സിസിടിവിയിലുണ്ട്. ലോക്കര്‍ റജിസ്റ്ററില്‍ ഒപ്പുവച്ചിട്ടുമുണ്ട്. ലോക്കറില്‍ നിന്ന് എന്താണ് എടുക്കുന്നതെന്നു ബാങ്കില്‍ വെളിപ്പെടുത്തേണ്ടതില്ല. പൊലീസ് കേസെടുക്കാവുന്ന കോവിഡ് പ്രോട്ടോകോള്‍ ലംഘനം നടത്തി അടിയന്തരമായി ലോക്കര്‍ തുറക്കേണ്ടി വന്ന സാഹചര്യം സംബന്ധിച്ചാണ് സംശയം ഉയരുന്നത്. ബാങ്കിലെ നാല് ലോക്കറുകളുടെ താക്കോല്‍ ഏറെക്കാലമായി കാണാതായതു സംബന്ധിച്ചും ദുരൂഹതയുണ്ട്.

web desk 3: