X

റെയില്‍വേ; സ്വകാര്യ മേഖലക്ക് കൈമാറരുതെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി

റെയില്‍വേയുടെ പ്രധാനപ്പെട്ട മേഖലകളെല്ലാം സ്വകാര്യ മേഖലക്ക് കൈമാറുന്ന അപകടകരമായ അവസ്ഥാ വിശേഷം ഗൗരവമായി കാണണമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്ന് പിന്തിരിഞ്ഞിട്ടില്ലെങ്കില്‍ രാജ്യത്തിന് താങ്ങാനാകുന്നതിനേക്കാളേറെ നഷ്ടമായിരിക്കും സംഭവിക്കുകയെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. പാര്‍ലമെന്റില്‍ റെയില്‍വേയുടെ ഉപധനഭ്യാര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിലപ്പെട്ട സ്വത്ത് സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം തന്നെ 109 ദിക്കുകളിലേക്ക് സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ അമ്പരിപ്പിക്കുന്നതാണ്. റെയില്‍വേ മന്ത്രി തന്നെ പറഞ്ഞിട്ടുള്ള കാര്യം സര്‍ക്കാറിന് കൂടുതല്‍ ഓഹരിയുള്ള റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പറേഷന്‍ ഇപ്പോള്‍ ഡെല്‍ഹി – ലഖ്നൗ റൂട്ടിലും മുംബൈ അഹമ്മദാബാദ് സെക്ടറിലും ഒരു തുടക്കം എന്ന നിലയില്‍ സ്വകാര്യ മേഖലയില്‍ തേജസ് ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നു എന്നതാണ്. ഇത് മറ്റൊരു അപകട സൂചനയാണ് കാണിക്കുന്നത്. റെയില്‍ വേ ഇപ്പോള്‍ അവരുടെ ജോലി സ്വകാര്യ മേഖലയെ ഏല്‍പിക്കുന്ന വിനാശകരമായ പ്രവര്‍ത്തനം ചെയ്യുന്നു എന്നത് ഏതൊരു ദേശ സ്നേഹിയേയും ദു:ഖിപ്പിക്കുന്ന കാര്യമാണ്.
സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് എം.പി ആവശ്യപ്പെട്ടു. കേരളത്തിന്റെ കാര്യത്തില്‍ എന്നും റെയില്‍വേ അവഗണന മാത്രമാണ് കാണിച്ചിട്ടുള്ളത് . കേരളത്തില്‍ നിരവധി റെയില്‍വേ വികസന പദ്ധതികള്‍ തീരുമാനമാകാതെ കിടക്കുകയാണ്. തിരുനാവായ – ഗുരുവായൂര്‍ റെയില്‍ പാതയും നിലമ്പൂര്‍ – നഞ്ചന്‍കോഡ് റെയില്‍വേ പാതയുമൊക്കെ ഇനിയും വെളിച്ചം കാണാതെ കിടക്കുകയാണ്. അതു പോലെ മെമു സര്‍വ്വീസിന്റെ കാര്യത്തില്‍ തിരുവനന്തപുരം – പാലക്കാട് ഡിവിഷനുകളില്‍ കുറെയെറെ നീക്കങ്ങള്‍ ഇനിയും അടിയന്തരമായി നടക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കാത്തത് കേരളത്തോട് കാണിക്കുന്ന വലിയ അവഗണനയാണ്. റെയില്‍വേയുടെ മുമ്പില്‍ ഇപ്പോള്‍ രണ്ട് പ്രധാനപ്പെട്ട ദൗത്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ട് . അത് കോവിഡ് 19ന്റെ സാമ്പത്തിക ആഘാതത്തില്‍ നിന്ന് തകര്‍ന്നടിഞ്ഞ്പോയ നമ്മുടെ സമ്പത് വ്യവസ്ഥയും ഏറ്റവും അധികം അത് ബാധിച്ചിട്ടുള്ള റെയില്‍വേയെയും എങ്ങനെ രക്ഷപ്പെടത്തിയെക്കാം എന്നുള്ളതാണ്. രണ്ട് വഴിയെ മുമ്പിലുള്ളൂ ചെലവുകള്‍ കുറക്കുക, ബജറ്റില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിനു ഉപരിയായി ബജറ്റേതര വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നുള്ളതാണ്. ചെലവുകള്‍ ചുരുക്കുന്ന കാര്യത്തില്‍ നടപടിയെടുക്കുന്ന സമയത്ത് വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യേണ്ട ഒരു കാര്യമാണിത് . ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ നിയമനങ്ങള്‍ തീരെ ഇല്ലാതാക്കുക, തൊഴിലാളികളുടെ എണ്ണം കുറക്കുക, ആദായകരമല്ല എന്ന് പറഞ്ഞു പല റെയില്‍വേ റൂട്ടുകളും ഇല്ലാതാക്കുക എന്നിത്യാദി വളരെ വിഷമകരമായ തീരുമാനങ്ങള്‍ എടുത്തു മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു എന്നാണ്. കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതാണ്. അതിന് വ്യവസ്ഥപിതമായ വിധത്തിലുള്ള മറ്റു മേഖലകളില്‍ ചെലവ് ചുരുക്കുന്നതിനുള്ള നടപടി എടുക്കുന്നതിന് പകരം അത്യാവശ്യമായി സര്‍ക്കാര്‍ ചെയ്യേണ്ട മേഖലകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുന്നത് തെറ്റായ നടപടിയാണ്. കോവിഡ് 19ന്റെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ ഏതൊരു നീക്കത്തിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കൈകോര്‍ത്ത് നില്‍ക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം എന്ന നിലയില്‍ ഞങ്ങള്‍ എല്ലാം അതിന് നില്‍ക്കേണ്ടവരാണ്. സര്‍ക്കാര്‍, സന്ദര്‍ഭത്തിന് അനുസരിച്ച് ഉയര്‍ന്ന് എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും എം.പി പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി.

 

web desk 1: