X

‘ഉത്തര്‍പ്രദേശ് വര്‍ഗീയതയുടെ പ്രഭവകേന്ദ്രം’; ആദിത്യനാഥിന് കത്തയച്ച് 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍

ലക്‌നൗ: സംസ്ഥാന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ വിവാദമായ ‘വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ’ത്തെ വിമര്‍ശിച്ച് 104 മുന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. നിയമവിരുദ്ധമായ ഓര്‍ഡിനന്‍സ് ഉടന്‍ പിന്‍വലിക്കണമെന്നാണ് കത്തിന്റെ ഉള്ളടക്കം.

‘മുഖ്യമന്ത്രിയടക്കമുള്ള എല്ലാ രാഷ്ട്രീയക്കാരും, നിങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഭരണഘടനയെക്കുറിച്ച് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഒരു കാലത്ത് ഗംഗയമുന സംസ്‌കാരത്തിന്റെ തൊട്ടിലായി അറിയപ്പെട്ടിരുന്ന യുപി ഇന്ന് വിദ്വേഷം, വിഭജനം, വര്‍ഗീയത എന്നിവയുടെ പ്രഭവകേന്ദ്രമായി മാറി. സംസ്ഥാനത്തെ ഭരണ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വര്‍ഗ്ഗീയതയെന്ന വിഷത്തില്‍ മുങ്ങിയിരിക്കുന്നു’, കത്തില്‍ പറയുന്നു.

ഒരു സ്വതന്ത്ര രാജ്യത്തിലെ സ്വതന്ത്ര പൗരന്മാരായി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന യുവജനതക്കെതിരെ യുപി ഭരണകൂടം സംസ്ഥാനത്തുടനീളം നടത്തിയ അതിക്രൂരമായ അതിക്രമങ്ങളെ പറ്റിയും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

നിയമവാഴ്ച്ചയില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ ധാര്‍മികരോഷത്തെ കണക്കിലെടുക്കാതെയാണ് ഈ അതിക്രമങ്ങള്‍ തടസ്സമില്ലാതെ ഇന്നും തുടരുന്നതെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

കത്തില്‍ ഒപ്പിട്ട പ്രമുഖരില്‍ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവ് ടി കെ എ നായര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

web desk 3: