X

സമുദ്രജല നിരപ്പ് ഉയരുന്നത് മത്സ്യമേഖലക്ക് ഭീഷണിയെന്ന് വിദഗ്ധര്‍

കൊച്ചി: സമുദ്രജലനിരപ്പ് ഉയരുന്നതും കടലിലെ ഉപരിതലോഷ്മാവ് വര്‍ധിക്കുന്നതും തുടങ്ങി കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങള്‍ മത്സ്യമേഖലയ്ക്ക് ഭീഷണിയാകുന്നതായി വിദഗ്ധര്‍. ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ച് കാര്‍ബണ്‍ വാതകങ്ങള്‍ പുറംതള്ളുന്നത് കുറയ്ക്കാന്‍ മത്സ്യമേഖലെ പ്രകൃതിസൗഹൃദമാക്കേണ്ടതുണ്ടെന്ന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്രശാസ്ത്രജ്ഞരും നയരൂപീകരണ വിദഗ്ധരും ആവശ്യപ്പെട്ടു.

സുസ്ഥിരമത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സമാപിച്ച രാജ്യാന്തര സമ്മേളനത്തില്‍ സമാന്തരമായി നടന്ന ചര്‍ച്ചയിലാണ് ആവശ്യം. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കടല്‍ജലനിരപ്പ് ഉയരല്‍, കടലിലെ അമ്ലീകരണം, ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍, മത്സ്യആവാസവ്യവസ്ഥയിലെ മാറ്റം തുടങ്ങിയവ മത്സ്യമേഖലയെ ദോഷകരമായി ബാധിക്കുന്നുണ്ട്.

മത്സ്യബന്ധനത്തിനായി ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് കാരണം കാര്‍ബണ്‍വാതകങ്ങള്‍ പുറംതള്ളുന്നതിന്റെ അളവ് കൂടുകയാണ്. പ്രകൃതിക്കിണങ്ങുന്ന ബദല്‍മാര്‍ഗങ്ങള്‍ക്കായി നയരൂപീകരണവും നൂതനസാങ്കേതിവിദ്യകളും വേണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.അതേസമയം, സമുദ്രമത്സ്യമേഖലയെ ഹരിതവല്‍കരിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറി സാഗര്‍ മെഹ്റ പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന്‍ മത്സ്യമേഖലയില്‍ സുസ്ഥിരരീതികള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനത്തിനോട് ചുവട് പിടിച്ച് മത്സ്യമേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജസ്രോതസുകളെ അവലംബിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ കേരളത്തിലെ ചില മത്സ്യത്തൊഴിലാളി സംഘങ്ങളുടെ നേതൃത്വത്തില്‍ മീന്‍പിടുത്തത്തിനായി പ്രകൃതിവാതകങ്ങള്‍ ഉപയോഗിച്ചുവരുന്നത് മാതൃകാപരമാണ്.

ഇതേരീതിയിലുള്ള നീക്കങ്ങള്‍ ഗുജറാത്തിലും തമിഴ്നാട്ടിലും ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഇതിനായി മുന്നോട്ട വരുന്നത് പ്രതീക്ഷയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ്, തായ്ലാന്‍ഡ് എന്നിവടിങ്ങളില്‍ നി്ന്നുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, നയരൂപീകരണ വിദഗ്ധര്‍, സമുദ്രശാസ്ത്രജ്ഞര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

webdesk11: