X
    Categories: CultureMoreViews

മോദി സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘അഛേദിന്‍’ പാഴ് വാക്കായി

ഷംസീര്‍ കേളോത്ത്

ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ ഭരണഘടന സംവിധാനങ്ങളിലടക്കം വലിയ കോലാഹലങ്ങള്‍ക്ക് വഴി മരുന്നിട്ടു കൊണ്ടാണ് കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. മുന്‍പ് കഴിഞ്ഞു പോയ പ്രധാനമന്ത്രിമാരില്‍ നിന്ന് വിഭിന്നമായാണ് മോദി തന്റെ വ്യക്തി മുദ്ര രാജ്യത്ത് പതിപ്പിച്ചത്. വലിയ പ്രതീക്ഷകള്‍ രാജ്യത്തെ സാധാരണക്കാരന് നല്‍കിയാണ് മോദി അധികാരത്തിലേറിയത്. ചായക്കാരന്‍ പ്രധാനമന്ത്രി, പിന്നേക്ക വിഭാഗത്തില്‍ നിന്നുള്ള നേതാവ് തുടങ്ങിയ പ്രചാരണങ്ങളിലൂടെ രാജ്യത്തിന്റെ പൊതുമനസ്സിനെ തനിക്കനുകൂലമാക്കി മാറ്റാന്‍ മോദിയുടെ പിആര്‍ വര്‍ക്കുകള്‍ക്ക് കഴിഞ്ഞിരുന്നു.

വാഗ്ദാനങ്ങള്‍
നല്ലകാലം വരുമെന്ന മനോഹരമായ പ്രതീക്ഷയാണ് മോദി ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് കഷ്ടകാലം സമ്മാനിച്ചാണ് മോദി സര്‍ക്കാരിന്റെ നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു പോയത്. 2014 പൊതുതിരഞ്ഞടുപ്പ് കാലത്തെ വാഗ്ദാനങ്ങളൊക്കെ വെറും പാഴ് വാക്കായി മാറി. അതിലേറ്റവും പ്രധാനപ്പെട്ടത് വിദേശ സ്വിസ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ട കള്ളപ്പണങ്ങള്‍ തിരിച്ചെത്തിക്കുമെന്നതായിരുന്നു. രാജ്യത്തെ ഓരോ പൗരന്റെ അക്കൗണ്ടിലേക്കും 15ലക്ഷം രൂപ എത്തുമെന്ന മോഹനവാഗ്ദാനമാണ് ദരിദ്രനാരായണന്‍മാരായ മഹാഭൂരിപക്ഷം വോട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി വച്ചത്. എന്നാല്‍ ഭരണത്തിലേറിയപ്പോള്‍ അങ്ങനെയൊരു വാഗ്ദാനം മോദി നല്‍കിയിട്ടില്ല എന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ പ്രസ്താവിച്ചത്. കള്ളപ്പണക്കാരെ പിടിക്കാനന്ന പേരില്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധനം പരാജയമായെന്ന് വന്നപ്പോള്‍ രാഷ്ട്രീയ എതിരാളികളെ പഴിചാരി രക്ഷപ്പെടാനാണ് മോദി ശ്രമിച്ചത്. തിരിച്ചെത്തിയ നിരോധിത നോട്ടുകളുടെ കണക്ക് പുറത്ത് വിടാന്‍ പോലും സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുള്ളറ്റ് ട്രെയിന്‍, പെട്രോള്‍ വില നിയന്ത്രണം, രാജ്യത്തെ ആഗോള സൈനിക-സാമ്പത്തിക ശക്തിയായി ഉയര്‍ത്തുക, പ്രതിവര്‍ഷം കോടി തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കും, രാജ്യം മൊത്തമായി ഏകീകൃത കാര്‍ഷിക വിപണി, ഗംഗാ ശുചീകരണം, നാണ്യപെരുപ്പം കുറക്കും, രാജ്യത്ത് പൂര്‍ണ്ണമായി വൈദ്യതി, കാശ്മീര്‍ പ്രത്യേക അവകാശങ്ങള്‍ നിര്‍ത്തലാക്കും തുടങ്ങിയ വാഗ്ദാനങ്ങളല്ലാം വാഗ്ദാനമായി മാത്രമൊതുങ്ങി. സ്വഛ്ഭാരത് അഭിയാന്‍, മെയ്ക് ഇന്‍ ഇന്ത്യ തുടങ്ങി സര്‍ക്കാറിന്റ ഫ്‌ളാഗ്ഷിപ്പ് പരിപാടികളല്ലാം ഉദ്ദേശിച്ച വിജയം കണ്ടില്ല. മെയ്ക് ഇന്‍ ഇന്ത്യ അമ്പേ പരാജയമായിരുന്നു.സ്വച്ച് ഭാരത് യജ്ഞത്തിനായി 0.4 ശതമാനം സെസ്സ് നടപ്പിലാക്കിയിട്ടും പദ്ധതി പരാജയമായി. രാജ്യത്തെ നികുതി സംവിധാനത്തെ ഉടച്ച് വാര്‍ത്ത് പുരോഗതിയിലെക്ക് നയിക്കുമെന്നവകാശപ്പെട്ട് കൊണ്ടു വന്ന ജിഎസ്ടി നടപ്പിലാക്കലിലെ അപാകതകള്‍ കാരണം സമ്പത്ത് വ്യവസ്ഥയെ താറുമാറാക്കുകയാണുണ്ടായത്. അഴിമതിക്കെതിരെ ക്യാമ്പയിന്‍ നടത്തി അധികാരത്തിലേറിയ മോദിയുടെ കണ്‍മുന്നിലൂടെയാണ് പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികള്‍ കൊള്ളയടിച്ച് ചിലര്‍ രാജ്യം വിട്ടത്. ഫലത്തില്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് പോലും പിടിച്ചു നിന്ന ഇന്ത്യന്‍ ബാങ്കിംഗ് സെക്ടര്‍ ഊര്‍ദ്ധ ശ്വാസം വലിക്കുകയാണ്.

വിവാദങ്ങള്‍
പ്രധാനപ്രതിപക്ഷ പാര്‍ട്ടിക്ക് സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാതിരിക്കുക വഴി ജനാധിപത്യമര്യാദ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കരുതന്ന സന്ദേശം ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മോദി സര്‍ക്കാര്‍ നല്‍കിയിരുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള എക്‌സിക്യൂട്ടീവിന്റെ കയ്യേറ്റങ്ങള്‍ മോദി ഭരണകാലത്ത് തുടര്‍ക്കഥയായി. പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കി നീതിആയോഗ് സംവിധാനം കൊണ്ടുവന്നു. നീതി ആയോഗിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന വ്യാപക പരാതികള്‍ ഉയര്‍ന്നു. തിരഞ്ഞടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളിലടക്കം സര്‍ക്കാരും ഭരണകക്ഷിയും ഇടപെടുന്നു എന്ന ആരോപണമുയര്‍ന്നിരുന്നു. തിരഞ്ഞടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ വലിയ ഗൗരവമുള്ളവായാണ്. വോട്ടിംഗ് മെഷീനില്‍ പോലും പാര്‍ട്ടികള്‍ സംശയം പ്രകടിപ്പിക്കുന്നിടത്തേക്കെത്തി കാര്യങ്ങള്‍. കര്‍ണ്ണാടക തിരഞ്ഞുടുപ്പ് തിയ്യതി കമ്മീഷന്‍ പുറത്ത് വിടുന്നതിനു മുന്‍പ് ബിജെപി സോഷ്യല്‍ മീഡിയ സെല്‍ അദ്ധ്യക്ഷന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തത് ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്യസത്തിനു മങ്ങലേല്‍പ്പിച്ചു. ഗുജറാത്ത് തിരഞ്ഞടുപ്പില്‍ പരാജയം മണത്തപ്പൊള്‍ കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനായി തിരഞ്ഞടുപ്പ് വിജ്ഞാപനം വൈകിപ്പിച്ചു. സുപ്രീംകോടതിയിലെ ജഡ്ജ് നിയമനത്തില്‍ തങ്ങള്‍ക്കനുകൂലമായി വിധിപറയാതിരുന്ന ജഡ്ജിയുടെ നിയമനം വൈകിപ്പിക്കുക, ജ്യൂഡീഷറിയെ മൂക്ക്കയറിടുന്ന തരത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരിക. ഒടുവിലായി സിവില്‍ സര്‍വീസ് പരീക്ഷഘടന മാറ്റാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. റാഫേല്‍ കുംഭകോണത്തിലൂടെ സര്‍ക്കാര്‍ അപകടത്തിലാക്കിയത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയാണ്.
കാശ്മീര്‍ പുകയുകയാണ്.തൊന്നൂറുകള്‍ക്ക ശേഷം ശാന്തമായ കാശ്മീര്‍ വിഘടനവാദം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വലിയതോതില്‍ വര്‍ധിച്ചു. രാജ്യം പൂര്‍ണ്ണമായി വൈദ്യതീകരിച്ചു എന്ന് തട്ടിവിട്ട സര്‍ക്കാറിന് വിനയായി പിറ്റേന്ന് തന്നെ അത് പച്ചകള്ളമായിരുന്നന്ന വസ്തുത ദേശീയ മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതിനൊക്കെ പുറമെ രാജ്യത്ത് വെത്യസത ജനവിഭാഗങ്ങള്‍ തമ്മില്‍ ശത്രൂത സൃഷ്ടിക്കുന്നതിനാണ് ഭരണപാര്‍ട്ടി തന്നെ ശ്രമിച്ചത്. ദലിത്-മുസ്ലിം വിഭാഗങ്ങള്‍ക്ക് നേരെ വന്‍ തോതില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയായി. വിദ്യഭ്യാസ രംഗം കുട്ടിച്ചോറയി. രാജ്യത്തെ പ്രധാന കലാലയങ്ങള്‍ വിദ്യാര്‍ത്ഥി പ്രക്ഷേഭത്തിന്റെ രുചിയറിഞ്ഞു. അവാര്‍ഡുകള്‍ മടക്കിനല്‍കാന്‍ പ്രശസ്തര്‍ തയ്യാറായി. അവാര്‍ഡ് ദാനചടങ്ങുകള്‍ പോലും പ്രതിഷേധ സംഗമങ്ങളായി മാറി. വ്യെക്തിനിയമങ്ങളില്‍ പോലും സര്‍ക്കാര്‍ കൈകത്തലുണ്ടായി.

2019ലെ
പൊതുതിരഞ്ഞടുപ്പ്

കര്‍ണ്ണാടകയില്‍ ദേശീയ പ്രതിപക്ഷനിര കുമാരസ്വാമിയുടെ സത്വപ്രതിജ്ഞ ചടങ്ങില്‍ ഒരുമിച്ച് കൈകള്‍ ആകാശത്തെക്കുയര്‍ത്തിയത് വരാനിരിക്കുന്ന മാഹാസഖ്യത്തിന്റെ സൂചനായണങ്കില്‍ മോദിക്ക് 2019 എളുപ്പമാവില്ല. തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളില്‍ ഉണ്ടായിരുന്നതും എന്നാല്‍ ആവനാഴിയിലെ അവസാന അസ്ത്രം കണക്കെ മോദി-അമിത്ഷാ കൂട്ടുകെട്ട് കരുതിവെച്ചതുമായ അയോധ്യ പ്രശ്‌നം പരാജയം മണത്താല്‍ ബിജെപി തിരഞ്ഞടുപ്പ് വിഷയമാക്കി ഉയര്‍ത്താന്‍ സാധ്യതകളേറയാണ്. വരാനിരിക്കുന്ന വര്‍ഷം മോദി സര്‍ക്കാറിനെയും പ്രതിപക്ഷത്തെയും സംബന്ധിച്ചിടത്തോളം അതീവനിര്‍ണ്ണായകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ചന്ദ്രിക വെബ് ഡെസ്‌ക്‌: