X
    Categories: indiaNews

ബൈക്കും മൊബൈലും വാങ്ങാന്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പിതാവ് ഒളിവില്‍

ബെംഗളൂരു: ബൈക്കും മൊബൈലും വാങ്ങാന്‍ മൂന്നുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് ഒളിവില്‍. ചിക്കബെല്ലാപുര ചിന്താമണി സ്വദേശിയായ കര്‍ഷകത്തൊഴിലാളിയാണ് കുഞ്ഞിനെ സമീപഗ്രാമത്തിലെ ദമ്പതിമാര്‍ക്ക് വിറ്റത്.

ദിവസങ്ങളായി കുട്ടിയെ കാണാതായതോടെ അയല്‍ക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കുഞ്ഞിന്റെ അമ്മയെ പോലീസ് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ വിറ്റതായി കണ്ടെത്തിയത്. പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞതിനെത്തുടര്‍ന്നാണ് അച്ഛന്‍ ഒളിവില്‍പ്പോയത്.

ഒരാഴ്ചമുമ്പാണ് ഇയാള്‍ കുഞ്ഞിനെ മാമച്ചനഹള്ളിയിലെ കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് വിറ്റത്. ഭാര്യയെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വില്‍ക്കാന്‍ സമ്മതിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാരില്‍നിന്ന് കിട്ടിയ തുകയില്‍ 50,000 രൂപ ബൈക്ക് വാങ്ങാനും 15,000 രൂപ ഫോണ്‍ വാങ്ങാനുമാണ് ഇയാള്‍ ഉപയോഗിച്ചത്.

പ്രസവിച്ചയുടന്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍വെച്ചും കുഞ്ഞിനെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചതായാണ് കണ്ടെത്തല്‍. അന്ന് ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞില്ല. പിന്നീട് മാമച്ചനഹള്ളിയിലെ ദമ്പതിമാരെക്കുറിച്ചറിഞ്ഞ ഇയാള്‍ ഇവരുമായി ബന്ധപ്പെടുകയായിരുന്നു.

ദമ്പതിമാരില്‍നിന്ന് കുഞ്ഞിനെ ഏറ്റെടുത്ത അധികൃതര്‍ ചിക്കബെല്ലാപുരയിലെ ബാലഭവനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് അമ്മ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.

 

web desk 1: