X

സ്ത്രീത്വത്തെ അപമാനിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ്

തിരുവനന്തപുരം കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടേയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കേസിനസ്പദമായ സംഭവം ഉണ്ടായത്.മകളുടെ മുന്നിലിട്ട് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിക്കുകയായിരുന്നു.ആമച്ചല്‍ സ്വദേശി പ്രേമനെയാണ് മകളുടെ മുന്നിട്ട് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലായിരുന്നു സംഭവം.

മകളുടെ കണ്‍സഷന്‍ അപേക്ഷ നല്‍കാനാണ് പ്രേമന്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. എന്നാല്‍ കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ ഇതിനുവേണ്ടി നടക്കുകയാണെും നിങ്ങളുടെ ഇത്തരത്തിലുള്ള സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ജീവനക്കാരന്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാര്‍ എത്തി മകളുടെ മുന്‍പില്‍ ഇട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.

സംഭവത്തിന് പിന്നാലെ 4 ഉദോഗ്യസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിട്ടുണ്ട്.നിലവില്‍ കാട്ടാക്കട ആശുപത്രിയില്‍ ചികിത്സയിലാണ് മര്‍ദ്ദനമേറ്റ പ്രേമനന്‍.

web desk 3: