X

വംശീയ വെറുപ്പ് അടുക്കളകളില്‍ വേവിക്കുന്നവര്‍

അശ്റഫ് തൂണേരി

നെതര്‍ലാണ്ടുകാരിയായ പ്രമുഖ സാമൂഹിക ശാസ്ത്ര ഗവേഷക ഫിലോമിന എസ്സാദിന്റെ പ്രശസ്തമായ രചനയാണ് ‘എവരിഡേ റേസിസം’. ദൈനംദിന വംശീയതയെക്കുറിച്ച് ആഴത്തില്‍ വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തില്‍ എടുത്തുപറയുന്ന ഒരു കാര്യം ഇതിനായി മുതിരുന്നവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നാണ്. ആവര്‍ത്തനം അതിന്റെ പ്രധാന ഉപാധിയാണെന്നര്‍ത്ഥം. ഫിലോമിനയുടെ നിരീക്ഷണത്തിന്റെ പല തലങ്ങള്‍ അനുഭവ സാക്ഷ്യമായി പറയാവുന്ന കാലത്താണ് നാം. ലോകകപ്പ് ആതിഥേയത്വം വഹിക്കാന്‍ അവസരം കിട്ടിയതുമുതല്‍ അഥവാ 2010 ഡിസംബര്‍ മുതല്‍ ഖത്തറിനെതിരെയുള്ള അജണ്ടകള്‍ അടുക്കളകളില്‍ പാകം ചെയ്തുതുടങ്ങിയിട്ടുണ്ട്. പക്ഷെ എരിവും പുളിയും സമംചേര്‍ത്ത് കൂടുതല്‍ രുചികരമാക്കി വിളമ്പിത്തുടങ്ങിയിട്ട് മാസങ്ങള്‍ മാത്രമേ ആയുള്ളൂവെന്ന് മാത്രം. അറബ് ലോകത്താദ്യമായി ഒരു ചെറിയ ഗള്‍ഫ് രാജ്യം ലോകകപ്പ് നടത്തുക എന്ന അസാധാരണത്വം സംഭവിച്ചിരിക്കുന്നു. മനുഷ്യാവകാശത്തിന്റെ കുപ്പായമാണ് ഇപ്പോഴിക്കൂട്ടര്‍ എടുത്തണിയുന്നത്. ലോക സമൂഹത്തിന് പുതിയൊരു സന്ദേശം നല്‍കി കഴിഞ്ഞ ദിവസം ഖത്തറിലെ അല്‍ഖോര്‍ അല്‍ബൈത്ത് സ്റ്റേഡിയത്തില്‍ നടന്ന ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് പോലും വാര്‍ത്തയായി നല്‍കുന്നതിന് പകരം അവയെ തികഞ്ഞ അജണ്ട സെറ്റിംഗ് ടൂളായി പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ആഗോള മാധ്യമ ഭീകരന്മാര്‍.

ലോകകപ്പ് ഉദ്ഘാടന വാര്‍ത്ത വന്ന വഴികള്‍

‘വിവാദമായ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറിനെ ഇക്വഡോര്‍ വീഴ്ത്തി’ .. (ഋരൗമറീൃ റമാുലി െഝമമേൃ’ െുമൃ്യേ മ െരീിൃേീ്‌ലൃശെമഹ ണീൃഹറ ഈു ഴലെേ ൗിറലൃംമ്യ) സി. എന്‍.എന്‍ ചാനലിന്റെ ഓണ്‍ലൈന്‍ ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന വാര്‍ത്തയ്ക്ക് നല്‍കിയ തലക്കെട്ടാണിത്. ദി ഗാര്‍ഡിയന്‍ ഒരുപടി കൂടി കടന്നു. സീന്‍ ഇംഗിള്‍ എന്ന ദി ഗാര്‍ഡിയന്‍ ചീഫ് സ്പോര്‍ട്സ് റിപ്പോര്‍ട്ടര്‍ അല്‍ഖോറിലെ അല്‍ബൈത്ത് സ്റ്റേഡിയത്തിലിരുന്നാണത്രെ വാര്‍ത്ത മെനഞ്ഞത്. അദ്ദേഹത്തിന്റെ ഹെഡ്ലൈന്‍ കുറച്ചുകൂടി രസകരമാണ്. ” മോര്‍ഗാന്‍ ഫ്രീമാനും ഒട്ടകപ്പുറത്തുള്ള സൈനികരും, എന്നിട്ടും ഖത്തര്‍ വീണു..” (ങീൃഴമി എൃലലാമി മിറ ീെഹറശലൃ െീി രമാലഹ െയൗ േഝമമേൃ ലേമാ ഹലെേ വേല ശെറല റീംി) മുഖ്യം കായികമാക്കിയ ആളാണ് ഉദ്ഘാടന വേദിയും കളിയും രണ്ടായിക്കാണാതെ അതിലും വംശീയത വെളിപ്പെടുത്തുന്നത്. ബി.ബി.സി അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നല്ലൊരു’ തീരുമാനമെടുത്തു. ഖത്തര്‍ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് ലൈവ് പ്രക്ഷേപണം വേണ്ടെന്ന് വെച്ചു. പകരം വനിതാ സൂപ്പര്‍ലീഗ് മത്സരം നല്‍കി. മത്സരം പൂര്‍ത്തിയായപ്പോള്‍ ഖത്തറിന്റെ മനുഷ്യാവകാശ ലംഘനത്തിന്റെ പിന്നാലെ പോയി. ബി.ബി.സി മാച്ച് ഓഫ് ദ ഡേ അവതാരിക ഗാരി ലിനേക്കറിന്റെ വ്യാഖ്യാനവും വന്നു. ചരിത്രത്തിലെ ഏറ്റവും വിവാദമായ ലോകകപ്പാണെന്ന പതിവു പല്ലവി. മനുഷ്യാവകാശം ഘോരമായി പറയാനും മറന്നില്ല. ലിനേക്കറിനെ ഏറ്റവും സങ്കടപ്പെടുത്തുന്നത് സ്വവര്‍ഗ്ഗരതി ഖത്തറില്‍ നിയമവിരുദ്ധമായതാണ്. പോന്ന പോക്കില്‍ മറ്റൊരു തട്ടും കൊടുത്തു, സ്ത്രീകളുടെ അവകാശങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലെന്നും. സ്വവര്‍ഗ്ഗ രതിക്കാണ് ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലേക്ക് വരുന്നതെന്ന് തോന്നും ബി.ബി.സി അവതാരികയുടെ ചോദ്യം കേട്ടാല്‍.

സ്ത്രീകളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നുവെന്ന ആരോപണമുന്നയിച്ച അവര്‍ക്ക് അത് തെളിയിക്കാനുള്ള ബാധ്യത കൂടിയുണ്ട്. ഖത്തറിലെ വനിതകളുടെ അഭിപ്രായം കൂടിയെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അവര്‍ മുതിര്‍ന്നതെങ്കില്‍ അതിന് എന്തെങ്കിലും ന്യായീകരണമെങ്കിലും കാണാമായിരുന്നു. ബി.ബി.സി ആസ്ഥാനമുള്‍പ്പെടെ നില്‍ക്കുന്ന ‘ലോക’നഗരങ്ങളിലേയും പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യവും മനുഷ്യാവകാശവും ദോഹയിലെ കാലിക സാഹചര്യവും പരിശോധിച്ച് താരതമ്യം ചെയ്യാനുള്ള നല്ലൊരു അവസരമായിട്ടു കൂടി അവരത് ചെയ്യുന്നില്ലെന്ന് മാത്രമല്ല അടുക്കളയിലെ പ്രിപ്പേര്‍ഡ് മെനു തന്നെയാണ് പിന്തുടരുന്നത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള കളി നടക്കേണ്ടുന്ന ഉദ്ഘാടന ദിനത്തിന് രണ്ടു ദിനങ്ങള്‍ക്ക് മുമ്പു വരെ ഖത്തര്‍ ഇക്വഡോറിന് പണംകൊടുത്തു വീഴ്ത്തുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചവര്‍ തന്നെ കളി കഴഞ്ഞപ്പോള്‍ പണംകൊണ്ട് ജയിക്കാനാവില്ല ഫുട്ബോള്‍ എന്ന പുതിയ ആഖ്യാനവുമായി രംഗത്തെത്തിയിരിക്കുന്നുവെന്ന തമാശ ആരോടുപറയാനാണ്. ഒരു നഗരത്തില്‍ തന്നെ താമസിച്ച് പല കളികള്‍ കാണാവുന്ന ആദ്യ ലോകകപ്പെന്ന ഖ്യാതി ഉള്‍പ്പെടെ പല തലങ്ങളില്‍ ചരിത്രത്തിലിടം നേടുന്ന ലോകകപ്പായി ഖത്തര്‍ മാറുന്നതോടെ മധ്യപൂര്‍വ്വേഷ്യ തന്നെ കായികമായ ഉണര്‍വ്വിലേക്ക് പോവുമെന്ന യാഥാര്‍ത്ഥ്യം ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്നു. ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ നടന്ന ചില്ലറ പ്രശ്നങ്ങളെ വന്‍അപകടങ്ങള്‍ എന്ന നിലയില്‍ പര്‍വ്വതീകരിച്ച് നടത്തുന്ന വ്യാജപ്രചാരണവും തൊഴിലാളി അവകാശവും പറയുന്നവര്‍ക്കിതേവരെ ഇതിനായി പറയാവുന്ന യഥാര്‍ത്ഥ തെളിവുകള്‍ ഹാജരാക്കാനായിട്ടില്ല. വ്യാജപ്രചാരണങ്ങള്‍ നിരന്തരം അഴിച്ചുവിടുന്നവര്‍ ഈയാഴ്ച കൂടുതല്‍ സജീവമാവാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ വാര്‍ത്താസമ്മളനത്തില്‍ വംശീയതയാണ് വ്യാജ പ്രാചരണത്തിന് പിന്നിലെന്ന തുറന്നുപറച്ചില്‍ ഒരു കാരണമായേക്കാം. സിനിമാ ഇതിഹാസം കറുത്ത വര്‍ഗ്ഗക്കാരനായ മോര്‍ഗാന്‍ ഫ്രീമാനെതിരേയും ഇന്നലെ മുതല്‍ പുതിയ വാര്‍ത്തകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. അപൂര്‍വ്വ രോഗത്തിനുടമയും അത്ഭുത യുവത്വമായി സമൂഹത്തിന്റെ പ്രേരകശക്തിയുമായ, ശരീരത്തിന്റെ താഴ്ഭാഗമില്ലാത്ത ഖത്തരി ഗാനിം അല്‍മുഫ്തയെ ചേര്‍ത്തുനിര്‍ത്തി മോര്‍ഗാന്‍ ഫ്രീമാന്‍ ലോകമാനവികതയുടേയും ഉള്‍ക്കൊള്ളലിന്റേയും രാഷ്ട്രീയം പറയുമ്പോള്‍ വിഭജിച്ച്, യുദ്ധമുണ്ടാക്കി, ആയുധം വിറ്റ് ജീവിക്കുന്നവര്‍ക്ക് അത് അസഹനീയമാവുക സ്വാഭാവികം മാത്രമാണ്.

ആഗോള വിദ്വേഷം ഉപജീവനമാക്കിയവര്‍

പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായ ഹാമിദ് ദബാഷി അദ്ദേഹത്തിന്റെ ‘ഇസ്ലാമിക് ലിബറേഷന്‍ തിയോളജി’ എന്ന ഗ്രന്ഥത്തില്‍ 2003-ല്‍ ഇറാഖ് യുദ്ധമുണ്ടാക്കാന്‍ സാഹചര്യമൊരുക്കുന്നതിലും അത് കൊഴുപ്പിക്കുന്നതിലും സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, ഫോക്സ് ന്യൂസ് എന്നീ മാധ്യമമുതലാളിമാരുടെ പങ്കിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ‘ഭീകരക്കെതിരായ യുദ്ധം’ എന്നത് തന്നെ പരമോന്നത ഭീകരപ്രവര്‍ത്തനമാണെന്നും ആഗോള വിദ്വേഷം ഉപജീവനമാര്‍ഗ്ഗമാക്കിയവരാണ് ഇവരെന്നുമാണ് ദബാഷി നിരീക്ഷിച്ചത്. ഒസാമബിന്‍ ലാദനെ ഉപകരണമാക്കി അവതരിപ്പിച്ച ഇവര്‍ സദ്ദാംഹുസൈനെതിരെ നിരന്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്ന് മാത്രമല്ല പിടഞ്ഞുവീഴുന്ന ഇറാഖി ആയിരങ്ങളെക്കുറിച്ച് മിണ്ടാതെ അങ്ങിങ്ങായി മരിച്ച അമേരിക്കന്‍ സൈനികരുടെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചുകൊണ്ടേയിരുന്നു. സത്യാനന്തര കാലത്ത് മധ്യപൂര്‍വ്വേഷ്യയേയും അറബ് ലോകത്തേയും ലക്ഷ്യമിട്ടുള്ള പുതിയ അജണ്ടക്കായി പഴയ സഖ്യം പുതിയ രൂപത്തിലെത്തിയിരിക്കുന്നു. ഇത് തിരിച്ചറിയുക മാത്രമല്ല മാനവികതയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും തങ്ങളുടേതായ സാമൂഹിക ഇടങ്ങളില്‍ അത് തുറന്നുപറയുകയും ചെയ്യേണ്ടതുണ്ട്.

 

Chandrika Web: