X

ഫിഫ റാങ്കിങ് ഇന്ത്യക്ക് തിരിച്ചടി; ജര്‍മ്മനി ഒന്നാമത്

സൂറിച്ച്: ഫിഫ ലോക ഫുട്‌ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിക്കുകയും ഒരു മത്സരത്തില്‍ സമനില പാലിക്കുകയും ചെയ്തിരുന്നു. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ മൗറീഷ്യസിനെ തോല്‍പിക്കുകയും സെന്റ് കിറ്റ്്‌സ് ആന്റ് നെവിസുമായി സമനില പാലിക്കുകയും ചെയ്ത ഇന്ത്യ എ.എഫ്.സി യോഗ്യത റൗണ്ടില്‍ മക്കാവുവിനെ തോല്‍പിക്കുകയും ചെയ്തിരുന്നു. മെയിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ 100ല്‍ നിന്നും പിന്നാക്കം പോവുന്നത്.

അതേ സമയം ലോകകപ്പ് യോഗ്യത റൗണ്ടില്‍ ചെക് റിപ്പബ്ലിക്കിനെ 2-1നും നോര്‍വേയെ 6-0നും തോല്‍പിച്ച ജര്‍മ്മനി ബ്രസീലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കൊളംബിയയുമായി സമനില പാലിച്ചതാണ് ബ്രസീലിന് തിരിച്ചടിയായത്. യൂറോപ്യന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ മൂന്നു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത പോലും തുലാസിലായ അര്‍ജന്റീന പുതിയ പട്ടികയില്‍ ഒരു സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്താണ്. ബെല്‍ജിയം നാലു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ഏഷ്യന്‍ ലോകകപ്പ് പ്ലേ ഓഫ് യോഗ്യത നേടിയ സിറിയ 75-ാം റാങ്കിലേക്ക് കുതിച്ചു. റാങ്കിങില്‍ വന്‍ നേട്ടമുണ്ടാക്കിയ മറ്റു ടീമുകള്‍ പെറു (12-ാം സ്ഥാനം), വടക്കന്‍ അയര്‍ലന്‍ഡ് (20), ലക്‌സംബര്‍ഗ് (101). ഇറാന്‍ (25), ജപ്പാന്‍ (40), ഓസ്‌ട്രേലിയ (50) എന്നീ ടീമുകള്‍ മാത്രമാണ് ഏഷ്യയില്‍ നിന്നും ആദ്യ 50ല്‍ ഇടം നേടിയത്. ഒക്ടോബര്‍ 16നാണ് ഫിഫയുടെ അടുത്ത റാങ്ക് പട്ടിക ഇനി പുറത്തു വരിക. നിലവില്‍ ആദ്യ പത്തു സ്ഥാനങ്ങളിലുള്ള ടീമുകള്‍ ഇവയാണ്. 1 ജര്‍മ്മനി, 2. ബ്രസീല്‍, 3. പോര്‍ച്ചുഗല്‍, 5. ബല്‍ജിയം, 6. പോളണ്ട്, 7. സ്വിറ്റ്‌സര്‍ലന്‍ഡ്, 8. ഫ്രാന്‍സ്, 9. ചിലി, 10. കൊളംബിയ.

chandrika: