X

വന്‍പ്രതിസന്ധി: ആയിരം കോടികൂടി കടമെടുക്കുന്നു; യുവജനകമ്മീഷന് 18 ലക്ഷം രൂപ അനുവദിച്ചു

ശമ്പളം കൊടുക്കാന്‍കൂടി പണമില്ലാതായതോടെ ആയിരംകോടി രൂപ കൂടി കടമെടുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍. കടപ്പത്രം ഇറക്കാനായി റിസര്‍വ് ബാങ്കിനെ സമീപിച്ചു. കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രിയുടെ സമൂഹമാധ്യമഅക്കൗണ്ട് കൈകാര്യം ചെയ്യുന്നതിലേക്കായി 25 ലക്ഷം രൂപ അനുവദിച്ചത്. യുവജനകമ്മീഷന് 18 ലക്ഷം രൂപയും അനുവദിച്ചു. ഡിസംബറിലെ സാമൂഹികപെന്‍ഷന്‍ കൊടുക്കാനായി തുക വേണ്ടിവരും. ഇന്ന് കൊടുക്കുമെന്നാണ് അറിയിപ്പ്. കഴിഞ്ഞദിവസം 10 ലക്ഷം രൂപയില്‍ കൂടുതലുള്ള തുകകള്‍ മാറിക്കൊടുക്കരുതെന്ന് ട്രഷറികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ് വസതിയിലെ തൊഴുത്തിനും നീന്തല്‍കുളം നവീകരണത്തിനും മറ്റുമായി ലക്ഷങ്ങള്‍ ചെലവാക്കിയതിനും പി.ജയരാജന് 32 ലക്ഷത്തിന്റെ കാര്‍ വാങ്ങിയതിനും ഒക്കെ പുറമെ വലിയ ചെലവുകളാണ് സര്‍ക്കാര്‍ വരുത്തിവെച്ചത്. കിഫ്ബി പൊതുകടമായി കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതോടെയാണ് സര്‍ക്കാരിന്റെ അവസാനപ്രതീക്ഷയും അസ്തമിച്ചത്. പലിശയിനത്തില്‍ മാത്രം ഇപ്പോള്‍ 23 ശതമാനം റവന്യൂവരുമാനമാണ് സര്‍ക്കാര്‍ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് പുതിയ മന്ത്രി സജിചെറിയാനായി പ്രത്യേക വീട് ലക്ഷങ്ങള്‍ വാടകകൊടുത്ത് എടുത്തതും.
വരുംമാസങ്ങളില്‍ ശമ്പളം മുടങ്ങി കെ.എസ്.ആര്‍.ടി.സിയുടെ അവസ്ഥയിലേക്ക് പോകുമോ എന്നാണ ്ഭയപ്പെടുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശിക കിട്ടാതെ അവരും ഇടഞ്ഞതോടെ സര്‍ക്കാരിന്റെ ധനകാര്യനിയന്ത്രണം പാടേ അവതാളത്തിലായിരിക്കുകയാണ്. കര്‍ഷകര്‍ക്ക് നെല്ലിനത്തില്‍ കൊടുക്കേണ്ട തുക കൊടുക്കാതെ കഴിഞ്ഞദിവസം അവരോട് ബാങ്കുകളില്‍നിന്ന് കടമെടുക്കാന്‍ നിര്‍ദേശിച്ചത്. ഇവരാകട്ടെ കടമെടുത്താല്‍ സര്‍ക്കാര്‍ തുക തന്നില്ലെങ്കില്‍ ജപ്തി നേരിടേണ്ടിവരുമെന്ന കരാറില്‍ ഒപ്പിട്ടുകൊടുക്കേണ്ട അവസ്ഥയിലുമാണ്.

Chandrika Web: