X

ന്യൂനപക്ഷ ക്ഷേമ വകുപ്പിനെ പൂട്ടിക്കെട്ടാന്‍ ശ്രമം

രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ വിഭാഗങ്ങളുടെ ശോച്യാവസ്ഥ കണക്കിലെടുത്താണ് 2004-ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിയോഗിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ വെളിച്ചത്തില്‍ നടപ്പിലാക്കിയ ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ഒന്നൊന്നായി 2014 -ല്‍ അധികാരത്തിലെത്തിയ നരേന്ദ്രമോദി സര്‍ക്കാര്‍ പൊളിച്ചടുക്കികൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. 2019ല്‍ കിട്ടിയ ഒറ്റക്കുള്ള ഭൂരിപക്ഷം ബി.ജെ.പിയെ മത്തുപിടിപ്പിച്ചിരിക്കയാല്‍ അവര്‍ക്കിഷ്ടമല്ലാത്ത ന്യൂനപക്ഷത്തെ ഇല്ലാതാക്കാന്‍ നീതിയോ, ന്യായമോ, ഭരണഘടനയോ യാതൊന്നും നോക്കുന്നില്ല.
ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ ന്യൂനപക്ഷ മന്ത്രാലയത്തിനു അനുവദിച്ച വിഹിതത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തോളം കോടി രൂപയുടെ കുറവു വരുത്തിയിരിക്കുകയാണ്. ഇതിനെതിരെ കേരളത്തില്‍ നിന്നുളള യു.ഡി.എഫ് എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു താഴെ പ്രതിഷേധം അറിയിച്ചിരുന്നു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പ്രസംഗത്തിന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ്് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ കാതോര്‍ക്കുമായിരുന്നുവത്രെ. കാരണം ഖാഇദെമില്ലത്ത് (സമുദായ മാര്‍ഗദര്‍ശി) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മായില്‍ സാഹിബ് ചൂണ്ടിക്കാണിച്ച വിഷയമായിരുന്നു അതിന് കാരണം. പ്രബല ന്യൂനപക്ഷമായ മുസ്‌ലിം സമുദായത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്ന് നെഹ്‌റുവിന് നല്ല ബോധ്യമുണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയെ അതുമായി തട്ടിച്ചുനോക്കുമ്പോള്‍ ഒറ്റക്കു 303 എം.പിമാരുടെ ഭൂരിപക്ഷമുള്ളപ്പോള്‍ എന്തിന് പാര്‍ലമെന്റില്‍പോയി സമയം പാഴാക്കി പ്രതിപക്ഷത്തിന്റെ പരാതിയും പരിഭവവും കേള്‍ക്കണം, അതൊന്നും ആവശ്യമില്ല എന്ന ധാര്‍ഷ്ട്യമാണ് മോദിയെ നയിക്കുന്നത്.

ടി.എ അബ്ദുല്‍ വഹാബ്
തിരുവനന്തപുരം

Chandrika Web: