X

ലങ്കന്‍ പ്രളയം; മരണം 150 കവിഞ്ഞു

കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 151 ആയി. 111 പേരെ കാണാതായിട്ടുണ്ട്. 95 പേര്‍ക്ക് പരിക്കേറ്റു. പ്രളയക്കെടുതിയില്‍ സഹായിക്കാന്‍ ശ്രീലങ്കന്‍ ഭരണകൂടം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. രണ്ടായിരത്തിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
അരലക്ഷത്തോളം പേര്‍ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകള്‍ ഭീതിയിലാണ്. നദികള്‍ കരകവിഞ്ഞതാണ് പ്രളയം രൂക്ഷമാകാന്‍ കാരണം. ഒരു ദശകത്തിനുശേഷം ആദ്യമായാണ് ലങ്ക ഇത്ര വലിയ പ്രളയക്കെടുതി നേരിടുന്നത്. ഇന്ത്യന്‍ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിന് സീജവമായി രംഗത്തുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ കപ്പലും ദുരിതാശ്വാസ സാമഗ്രികളുമായി കൊളംബോയിലെത്തി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ പത്തിലൊരാള്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികളാണെന്ന് സേവ് ദ ചില്‍ഡ്രന്‍ അറിയിച്ചു. പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചേക്കുമെന്ന ഭീതി കാരണം പ്രത്യേക മെഡിക്കല്‍ സംഘത്തെ പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ വാട്ടര്‍ കണ്ടയ്‌നറുകളും വാട്ടര്‍ പ്യൂരിഫിക്കേഷന്‍ ഗുളികകളും ടാര്‍പോളിന്‍ ഷീറ്റുകളും അയച്ചുകൊടുത്തു.

chandrika: