X

റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കും; കാരണം…

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ റെഡ് കാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുമെന്ന് പഠനം. ഫുട്‌ബോളിലെ പുതിയ സാങ്കേതികവിദ്യയായ വിഎആര്‍( വീഡിയോ അസിസ്റ്റ് റഫറിങ് ) ആദ്യമായി ഉപയോഗിക്കുന്ന ലോകകപ്പാണ് റഷ്യയിലേത്. കളിക്കളത്തിലെ തത്സമയ സംഭവങ്ങള്‍ സ്ലോ മോഷനില്‍ നിരീക്ഷിച്ച ശേഷം കളി നിയന്ത്രിക്കുന്ന റഫറിക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സന്ദേശം നല്‍കുന്ന രീതിയാണ് വിഎആര്‍. ഫൗളുകള്‍ സ്ലോ മോഷനില്‍ കാണുമ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാനുള്ള പ്രവണത റഫറിമാരില്‍ വര്‍ധിക്കു
മെന്നാണ് പഠനത്തില്‍ പറയുന്നത്.

കളിക്കിടയിലുണ്ടാവുന്ന ഫൗളുകളും മറ്റു സംശയകരമായ സംഭവങ്ങളിലും റഫറിമാര്‍ പല തെറ്റായ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ഇത് കളിയുടെ ഫലത്തില്‍ നിര്‍ണായകമാവാറുമുണ്ട് പലപ്പോഴും. എന്നാല്‍ വിഎആര്‍ ഉപയോഗിക്കുന്നതോടെ റഷ്യയിലെ റഫറിങ് കൂടുതല്‍ കുറ്റമറ്റതാവുമെന്നാണ് പ്രതീക്ഷ.

കളിക്കാരുടെ ഫൗളുകള്‍ സംബന്ധിച്ചാണ് പ്രധാനമായും റഫറിമാരുടെ തീരുമാനങ്ങള്‍ തെറ്റാവാറ്. എന്നാല്‍ ഇതില്‍ മാറ്റം വരുമെന്ന് പഠനത്തില്‍ പറയുന്നു. നിലവില്‍ ഫൗളുകള്‍ സംബന്ധിച്ച റഫറിമാരുടെ തീരുമാനങ്ങളില്‍ 61 ശതമാനം മാത്രമാണ് ശരിയാവാറ്. എന്നാല്‍ വിഎആറിന്റെ വരവോടെ അത് 63 ശതമാനമായി ഉയരും. പ്രത്യേകിച്ച് കളിക്കാരുടെ ഫൗള്‍ മനഃപൂര്‍വ്വമാണോ അല്ലയോ എന്ന് സ്ലോമോഷനിലൂടെ കൃത്യമായി തിരിച്ചറിയാനാവും. ഇതോടെ മനപൂര്‍വ്വമായി ഫൗള്‍ ചെയുന്ന കളിക്കാര്‍ക്കും ഫൗള്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും കാര്‍ഡു ലഭിക്കുമെന്നാണ് പഠനം പറയുന്നത്. ജേണല്‍ കോഗ്‌നിറ്റീവ് റിസേര്‍ച്ചിലാണ് പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് ഇംപ്ലിക്കേഷന്‍സ് എന്ന പേരില്‍ പഠനം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിനെ റയല്‍ മാഡ്രിഡിന്റെ നായകന്‍ സെര്‍ജിയോ റാമോസ് മാരകമായി ഫൗള്‍ ചെയ്തിരുന്നു. ഫൗളിനെ തുടര്‍ന്ന് തോളിന് പരിക്കേറ്റ സലാഹ് കളി മതിയാക്കി പുറത്തുപോവുകയായിരുന്നു. എന്നാല്‍ കളി നിയന്ത്രിച്ച റഫറി സംഭവം കൃത്യമായ കാണാത്തതിനാല്‍ റാമോസിന് കാര്‍ഡ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ മനഃപൂര്‍വ്വമാണ് റാമോസ് സലാഹിനെ ഫൗള്‍ ചെയ്തതെന്നും സലാഹിന്റെ പുറത്തായതാണ്
റയലിന് കളി അനുകൂലമായതെന്നും അല്ലായെന്നുമുള്ള വാദം ശക്തമായി ഇപ്പോഴും നിലനില്‍ക്കുകയാണ് ഫുട്‌ബോള്‍ ലോകത്ത്.

2010 ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് പ്രീ-ക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ തൊടുത്ത ഷോര്‍ട്ട് ഗോള്‍വര കടന്നെങ്കിലും ലൈന്‍സ്മാന്‍ ഗോള്‍ അനുവദിച്ചിരുന്നില്ല. ടിവി റിപ്ലേയില്‍ പന്ത് ഗോള്‍വര കടന്നുവെന്ന് വ്യക്തമാക്കിയെങ്കിലും റഫറിങ് പിഴവ് മൂലം അര്‍ഹിച്ച ഗോള്‍ നഷ്ടമാവുകയായിരുന്നു ഇംഗ്ലണ്ടിന്. വിഎആര്‍ സിസ്റ്റം വരുന്നതോടെ ഇത്തരം സംഭവങ്ങളില്‍ കൂടുതല്‍ ഉചിതമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ റഫറിമാര്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

chandrika: