X

ഗൗരി ലങ്കേഷും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റ്: ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊലപാതകവും കന്നഡ എഴുത്തുകാരന്‍ എം.എല്‍ കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ ബന്ധമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ നിഗമനം ശരിവെച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇരുവരും കൊല്ലപ്പെട്ടത് ഒരേ തോക്കില്‍ നിന്നുളള വെടിയേറ്റാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ബംഗളൂരു കോടതിയില്‍ കര്‍ണാടക പൊലീസ് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ചു.

7.65 എംഎം നാടന്‍ തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടതെന്നാണ് ഫോര്‍സന്‍സിക് പരിശോധനയില്‍ കണ്ടെത്തിയത്. രണ്ട് കൊലപാതകങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണ് കോടതിയില്‍ സമര്‍പ്പിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട്.രണ്ടു കൊലപാതകത്തിനും പിന്നില്‍ ഒരേ സംഘമാണെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി.

രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമാനത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഒരേ തരത്തിലുള്ള തോക്കുതന്നെയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമായത്. എന്നാല്‍ ഒരു തോക്കുതന്നെയാണോ ഇരു കൊലപാതകത്തിനും ഉപയോഗിച്ചതെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് സംശയമുണ്ടായിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇൗക്കാര്യത്തില്‍ തീരുമാനമായി.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി സമാനതകളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് രാത്രി എട്ട് മണിക്ക് ജോലി കഴിഞ്ഞ തന്റെ വീട്ടിലെത്തി ഗെയ്റ്റ് തുറക്കുന്നതിനിടയിലാണ് അജ്ഞാതരായ കൊലയാളികള്‍ ഗൗരി ലങ്കേഷിനു നേരെ വെടിയുതിര്‍ക്കുന്നത്. 2015 ആഗസ്ത് 30 ന് രാവിലെ 8.40 നാണ് സ്വന്തം വസതിയില്‍ എം.എം കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ചത്. 7.65 എംഎം നാടന്‍ തോക്കില്‍ നിന്ന് ഉതിര്‍ത്ത രണ്ട് വെടിയുണ്ടകളാണ് 77 കാരനായിരുന്ന കല്‍ബുര്‍ഗിയുടെ ജീവനെടുത്തത്. നാല് ബുള്ളറ്റുകളാണ് ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ തറച്ചത്.

പൂനെ ആസ്ഥാനമായുള്ള മഹാരാഷ്ട്രയിലും കര്‍ണാടകത്തിലും വേരുകളുള്ള തീവ്ര ഹിന്ദുത്വ സംഘടന സനാതന്‍ സന്‍സ്തയുടെ കീഴിലുള്ള ഹിന്ദു ജനജാഗ്രിതി സമിതിയുമായി ബന്ധമുള്ളവരാണ് കൊലപാതകികളെന്ന് കണ്ടെത്തിയിരുന്നു. 7.65 എംഎം കണ്ട്രി ഗണ്ണില്‍ നിന്നാണ് വെടിയുതിര്‍ത്തതെന്ന് പിടിയിലായ അഞ്ച് പ്രതികളില്‍ ഒരാളായ കെടി നവീന്‍കുമാര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്.

chandrika: