X

ഗെയിമിന്റെ പാസ്‌വേഡ് പങ്കിട്ടില്ല: 18 കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി, മൃതദേഹം കത്തിച്ചു

ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്സ്‌വേര്‍ഡ് ഷെയര്‍ ചെയ്യാത്തതിന്റെ പേരില്‍ 18 കാരനെ നാല് സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതക ശേഷം മൃതദേഹം കത്തിച്ച് കാട്ടില്‍ തള്ളുകയായിരുന്നു. പ്രതികളെ പൊലീസ് പിടികൂടി.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പപ്പായി ദാസ് (18) ആണ് മരിച്ചത്. ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായിരുന്നു. മാതാപിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ജനുവരി 15ന് കാട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തി. ഫറാക്കയിലെ ഫീഡര്‍ കനാലില്‍ നിശീന്ദ്ര ഘട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാള്‍ ദാസാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. തുടര്‍ അന്വേഷണത്തിലാണ് കൊലപാതക ദുരൂഹത ചുരുളഴിയുന്നത്. ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിനും ഇവര്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു.

എന്നാല്‍ ഇര തന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്‌വേഡ് പങ്കിടാന്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ദാസിനെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. ശേഷം ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി മൃതദേഹം കത്തിച്ചു. ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം ഫറാക്ക ഫീഡറിലെ നിശീന്ദ്ര ഘട്ടിലേക്ക് തള്ളിയ ശേഷം രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.

ഇര ഓണ്‍ലൈന്‍ ഗെയിമിന് അടിമയാണ്. ഈ വര്‍ഷത്തെ പ്രീബോര്‍ഡ് പരീക്ഷ പോലും എഴുതാന്‍ എത്തിയിരുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പരാമര്‍ശിച്ചു

webdesk13: