X
    Categories: businessNews

രാജ്യത്ത് സ്വര്‍ണ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി വര്‍ധന; സ്വര്‍ണവിലയില്‍ വന്‍ ഇടിവുണ്ടാവുമെന്ന പ്രവചനം ഫലിക്കുന്നു

കൊച്ചി: സ്വര്‍ണവിലയില്‍ വന്‍ വിലക്കുറവ് വരുമെന്ന പ്രതീക്ഷകള്‍ക്ക് നിറം പകര്‍ന്ന് രാജ്യത്ത് സ്വര്‍ണ ഇറക്കുമതി കുതിച്ചുയരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ സ്വര്‍ണ ഇറക്കുമതി ഓഗസ്റ്റ് മാസത്തില്‍ എട്ടു മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപയോഗക്കാരായ ഇന്ത്യ കഴിഞ്ഞ മാസം 60 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയോളമാണ് വര്‍ധന.

2019-ഓഗസ്റ്റില്‍ 32.1 ടണ്‍ ആയിരുന്നു ഇറക്കുമതി. കഴിഞ്ഞ ഓഗസ്റ്റില്‍ 137 കോടി ഡോളറായിരുന്ന (പതിനായിരം കോടി രൂപ|) ഇറക്കുമതി മൂല്യം ഈ വര്‍ഷം 370 കോടി ഡോളറായി(27000) ഉയര്‍ന്നു. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ന്നതും ലോക്ഡൗണ്‍ ഇളവുകളുമാണ് ഇറക്കുമതി കൂടാനുള്ള കാരണങ്ങള്‍. നിക്ഷേപകരില്‍ നിന്നുള്ള ഡിമാന്റും എട്ട് മാസത്തെ ഉയര്‍ന്ന നിരക്കിലാണ്. 2019 ഡിസംബര്‍ മുതല്‍ സ്വര്‍ണ ഇറക്കുമതിയില്‍ വലിയ ഇടിവു നേരിട്ടിരുന്നു. കഴിഞ്ഞ ജൂലായ് മുതലാണ് ഇറക്കുമതി ഉയര്‍ന്നത്.

ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണവിലയിലും വന്‍ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. ഇറക്കുമതി കുറഞ്ഞതോടെ വന്‍ തോതില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവില 42000 രൂപയിലെത്തിയിരുന്നു. എന്നാല്‍ കോവിഡ് വാക്‌സിനെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള വാര്‍ത്തകള്‍ വന്നതോടെ വില താഴേക്ക് വന്നു. ഉയര്‍ന്ന വിലയില്‍ നിന്ന് 4640 രൂപ കുറഞ്ഞ് 37,360 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കോവിഡ് പ്രതിസന്ധിയെ മറികടന്ന് വിപണി ശക്തി പ്രാപിക്കുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. ഇത്തരത്തില്‍ മുന്നേറ്റം നടന്നാല്‍ സ്വര്‍ണവിപണിയില്‍ വന്‍ വിലക്കുറവുണ്ടാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

 

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: