X

സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകളുണ്ടെന്ന് കോടതി; ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയില്‍ വിട്ടുള്ള ഉത്തരവിനിടെ സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി കോടതി. സ്വപ്നയുടെയും സരിത്തിന്റെയും മൊഴികള്‍ പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കടത്തില്‍ വമ്പന്‍ സ്രാവുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ഇവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ശിവശങ്കറെ കോടതി ഏഴാം തിയ്യതി വരെ കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. മൂന്നു മാസം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.

അതിനിടെ, ഷിപ്പിങ് കാര്‍ഗോ വഴിയെത്തിയ പാഴ്‌സല്‍ വിട്ടു കിട്ടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്ന കേസില്‍ കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ കൊച്ചിയില്‍ പാഴ്‌സലെത്തിയത്.

Test User: