X

ഹജ്ജ് നയം: സുപ്രീം കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ച് ക്വാട്ട ഏര്‍പ്പെടുത്തിയതില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് കേരള ഹജ്ജ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. രണ്ടാഴ്ചക്കകം കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം കാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹര്‍ജി വാദം കേള്‍ക്കുന്നതിനായി ഈ മാസം 30 ലേക്കു മാറ്റി. ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നതില്‍ ജനസംഖ്യാ അനുപാതമല്ല, അപേക്ഷകരുടെ എണ്ണമാണ് മാനദണ്ഡമാക്കേണ്ടതെന്ന് കേരള ഹജ്ജ് കമ്മിറ്റി വാദിച്ചു. സഊദി അറേബ്യന്‍ സര്‍ക്കാര്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം സീറ്റുകള്‍ ഇന്ത്യക്ക് അനുവദിച്ചിട്ടുണ്ട്. 6900 അപേക്ഷകരുള്ള ബിഹാറിന് 12,000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കാരണം ബിഹാറില്‍ നിന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നു. എന്നാല്‍ 95,000 അപേക്ഷകള്‍ സമര്‍പ്പിച്ച കേരളത്തിന് അയ്യായിരം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിനും, ബിഹാറിനുമാണ് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതെന്ന് കേരള ഹജ്ജ് കമ്മിറ്റിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അതേസമയം കേന്ദ്ര ഹജ്ജ് കമ്മിറ്റി 31 സംസ്ഥാന ഹജ്ജ് കമ്മിറ്റികളുമായി കൂടിയാലോചിച്ച ശേഷമാണ് ദേശീയ നയം രൂപീകരിച്ചതെന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ മറുപടി. എന്നാല്‍ ദേശീയ ഹജ്ജ് നയം സ്റ്റേ ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. നറുക്കെടുപ്പ് നടപടിയുമായി ഹജ്ജ് കമ്മിറ്റികള്‍ക്കു മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്വാട്ട നല്‍കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ രണ്ടിരട്ടി തുകയാണ് ഈടാക്കുന്നതെന്ന കാര്യം കേരള ഹജ്ജ് കമ്മിറ്റി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇക്കാര്യവും കേന്ദ്രം രണ്ടാഴ്ചക്കകം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

chandrika: