X

ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ അഹങ്കാരത്തിന് കൊട്ടുകൊടുക്കാന്‍ കഴിഞ്ഞെന്ന് ഹാര്‍ദ്ദിക് പട്ടേല്‍. സംസ്ഥാനത്ത് 150 സീറ്റുനേടാന്‍ കഴിയുമെന്ന് പറഞ്ഞ ബി.ജെ.പിക്ക് 100സീറ്റുപോലും നേടാന്‍ കഴിയാത്തതില്‍ സന്തോഷമുണ്ടെന്ന് ഹാര്‍ദ്ദിക് ദേശീയമാധഝ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ 25 വര്‍ഷമായി സംസ്ഥാനത്തു തീര്‍ത്തും ദുര്‍ബലമായിരുന്ന കോണ്‍ഗ്രസിനെ എന്റെ ഇടപെടല്‍കൊണ്ടു ശാക്തീകരിക്കാനായതിനാല്‍ സന്തോഷമുണ്ട്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കാട്ടിയ തിരിമറിയിലൂടെ ബിജെപി പത്തു മുതല്‍ 12 സീറ്റ് വരെ നേടിയിട്ടുണ്ട്. എന്നാല്‍ തിരിമറിക്കെതിരെ വിമര്‍ശനമുന്നയിച്ചപ്പോള്‍ ബി.ജെ.പിക്ക് അപകടം മണത്തുന്നുവെന്നും ജയിക്കാന്‍ ആവശ്യമായ സീറ്റുകളില്‍മാത്രം തിരിമറി നടത്തുകയായിരുന്നുവെന്നും ഹാര്‍ദ്ദിക് പറഞ്ഞു. വോട്ടിംഗ് മെഷീന്‍ തിരിമറി കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഹര്‍ദ്ദിക് കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ഗാന്ധി കൂടുതല്‍ കരുത്തുള്ള നേതാവായി വളര്‍ന്നു. അദ്ദേഹത്തിനൊപ്പം ഇനിയും ചേര്‍ന്ന് പ്രവര്‍ത്തിക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇടപെടും 2019-ലെ പൊതുതിരഞ്ഞെടുപ്പ് വരെ വിശ്രമമില്ലാതെ ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തുമെന്നും ഹര്‍ദ്ദിക് പറഞ്ഞു.

chandrika: