X
    Categories: indiaNews

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം; തമിഴ്‌നാട്ടില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

ചെന്നൈ: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയതിന് തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.ജെ.പി സംസ്ഥാന നിര്‍വാഹക സമിതിയംഗവും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ ചെന്നൈ നാങ്കനല്ലൂര്‍ ആര്‍. കല്യാണരാമന്‍ (55) ആണ് സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്.

ഭാരതീയ ജനത മസ്ദൂര്‍ മഹാസംഘ് ദേശീയ സെക്രട്ടറി കൂടിയാണ് ഇയാള്‍. സാമുഹിക മാധ്യമങ്ങളില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളിട്ടതായി ചൂണ്ടിക്കാട്ടി തൊണ്ടിയാര്‍പേട്ടിലെ അഭിഭാഷകനായ ഗോപിനാഥ് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്കില്‍ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ പോസ്റ്റുകളിടുന്നത് തുടരുകയാണെന്നും മുസ്‌ലിം യുവാക്കളെ പ്രകോപിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും അതിനാല്‍ കല്യാണരാമനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം. ഇത്തരത്തില്‍ സംസ്ഥാനമൊട്ടുക്കും കല്യാണരാമനെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ പരാതികള്‍ നല്‍കിയിരുന്നു.

ഞായറാഴ്ച രാവിലെ അഹമ്മദാബാദില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ കല്യാണരാമനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇസ്‌ലാമിക വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയതിന് കല്യാണരാമന്‍ നേരത്തെയും പലതവണ അറസ്റ്റിലായിട്ടുണ്ട്. ഈയിടെ ഇയാളുടെ പേരില്‍ ചുമത്തിയിരുന്ന ഗുണ്ടാനിയമം മദ്രാസ് ഹൈകോടതി റദ്ദാക്കിയിരുന്നു.

 

web desk 3: