X

ഹാത്രസ് കൂട്ട ബലാത്സംഗകേസ് സിബിഐ ഏറ്റെടുത്തു

ഹാത്രസ്: ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധ രാത്രിയില്‍ യുപി പൊലീസ് തിടുക്കപ്പെട്ട് കത്തിച്ചതടക്കമുള്ള വിഷയങ്ങള്‍ വലിയ വിവാദമായിരുന്നു. യോഗി സര്‍ക്കാരിന്റെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ച് രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്നെയാണ് കേസ് സിബിഐക്ക് വിടുന്നതായി പ്രഖ്യാപിച്ചത്. അതിന്റെ തുടര്‍ച്ചയായാണ് സിബിഐ കേസ് ഏറ്റെടുത്തിരിക്കുന്നത്.

ഈ മാസം പതിനാലിനാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അമ്മയ്‌ക്കൊപ്പം പുല്ല് മുറിക്കാന്‍ വയലില്‍ പോയപ്പോള്‍ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. അലിഗഢ് ജെഎന്‍ മെഡിക്കല്‍ കോളജ് ആശുപത്രി വെന്റിലേറ്ററിലായിരുന്ന യുവതിയെ തിങ്കളാഴ്ചയാണ് സഫ്ദര്‍ജംഗിലേക്കു മാറ്റിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷമാണ് പ്രതികളെ പിടികൂടിയത്. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.

web desk 3: