X

മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

കൊല്ലം: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ കേരളവുമായി ഔദ്യോഗിക ആശയവിനിമയം നടത്തിയിട്ടില്ലെങ്കിലും മഅ്ദനിയുടെ കുടുംബത്തെയും പി.ഡി.പി നേതാക്കളെയും ഉദ്ധരിച്ചാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് അയച്ചിരിക്കുന്നത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഅ്ദനിയുടെ തൂക്കം 44 കിലോയായി കുറഞ്ഞെന്നാണ് വിവരം. നേരത്തെ കോയമ്പത്തൂര്‍ സ്ഫാേടന കേസില്‍ പ്രതിയായി അറസ്റ്റിലാകുമ്പോള്‍ 110 കിലോയായിരുന്നു ഭാരം. ഒമ്പതര വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നാട്ടിലെത്തിയപ്പോള്‍ തൂക്കം 60 കിലോ ആയിരുന്നു. ബംഗളൂരുവില്‍ ജയില്‍ വാസം തുടരുന്നതിനിടെയിലാണ് ഇപ്പോള്‍ ശരീരത്തിന്റെ തൂക്കം 44 കിലോയായി ചുരുങ്ങിയത്.ചികിത്സാ സംബന്ധമായി മഅ്ദനിയെ ജയിലില്‍ നിന്ന് കോടതി മോചിപ്പിച്ചെങ്കിലും ബംഗളൂരു നഗരത്തില്‍ പൊലീസ് കാവലിലാണ് താമസം. ചികിത്സയ്ക്കും വിചാരണ വേളയില്‍ കോടതിയില്‍ പോകാനും മാത്രമെ വീടിന് പുറത്തിറങ്ങാന്‍ അനുമതിയുള്ളു. ഭാര്യ സൂഫിയ മഅ്ദനിയും ഇളയ മകന്‍ സലാഹുദീന്‍ അയൂബിയും രണ്ട് സഹായികളുമാണ് ഒപ്പമുള്ളത്.നേരത്തെയുണ്ടായ ബോംബ് ആക്രമണത്തില്‍ തകര്‍ന്ന മുട്ടിന് താഴെ മുറിച്ചു മാറ്റപ്പെട്ട ഇടത് കാലിന്റെ ബാക്കി ഭാഗത്ത് സ്പര്‍ശന ശേഷി നഷ്ടപ്പെട്ടതും വലതുകാല്‍ നിലത്ത് ഊന്നാന്‍ പറ്റാത്തതും ഗുരുതര ആരോഗ്യ പ്രശ്‌നമായി തുടരുന്നു. വലത് കാലിന്റെ ഉള്‍വശം പൊള്ളയായയെന്ന അനുഭവപ്പെടലും അദ്ദേഹത്തെ അലട്ടുന്നുണ്ടത്രെ. ശരീരത്തിന്റെ ഊഷ്മാവ് നഷ്ടപ്പെട്ട് സദാ മരവിച്ച അവസ്ഥയില്‍ ഉഷ്ണകാലത്ത് പോലും കിടുങ്ങല്‍ അനുഭവപ്പെടുന്ന ഇനിയും നിര്‍ണയിക്കപ്പെടാത്ത രോഗങ്ങളുടെ പീഡയിലാണ് അദ്ദേഹമെന്നും കൊല്ലം ജില്ലയിലെ പി.ഡി.പി നേതാക്കള്‍ പറയുന്നു. കൂടാതെ ജീവിത ശൈലീരോഗങ്ങള്‍ സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ വേറെയും.കേസിന്റെ വിചാരണ പുരോഗമിച്ച ഘട്ടത്തിലാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിചാരണ നിറുത്തിവച്ചത്. ഇന്നലെ മഅ്ദനിയുടെ ജന്മനാടായ ശാസ്താംകാട്ടയില്‍ സേവ് മഅ്ദനി ഫാറം രൂപീകരിച്ച് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചതോടെയാണ് മഅ്ദനിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മൈനാഗപ്പള്ളി ഐ.സി.എസ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് ശാസ്താംകോട്ട ജംഗ്ഷനില്‍ സമാപിച്ച റാലിയിലും സമ്മേളനത്തിലും വന്‍ ജന പങ്കാളിത്തമുണ്ടായിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയും മത നേതാക്കളും യോഗത്തില്‍ സംസാരിച്ചു.

web desk 1: