X

സംസ്ഥാനത്ത് തുലാവര്‍ഷം കനക്കുന്നു മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിക്കുന്നു. മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് പൊന്മുടിയില്‍ സഞ്ചാരികള്‍ക്ക് രണ്ട് ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കോഴിക്കോട് കോട്ടൂരില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരത്ത് പൊന്മുടി, കല്ലാര്‍ മേഖലകളില്‍ ഇന്നലെ ആറ് മണിക്കൂര്‍ തുടര്‍ച്ചയായി കനത്ത മഴ പെയ്തു. മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. കല്ലാര്‍, വാമനപുരം നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. കിള്ളിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

കോഴിക്കോട് ബാലുശേരിക്കടുത്ത് കൂട്ടാലിടയില്‍ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്‌റ്റേഷന്‍ റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കണ്ണാടിപൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അതേസമയം, മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ രണ്ട് സെന്റിമീറ്റര്‍ മുതല്‍ മൂന്ന് സെന്റിമീറ്റര്‍ വരെ ഇന്ന് രാവിലെ തുറക്കും. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവരും പുഴയില്‍ ഇറങ്ങുന്നവരും ജാഗ്രത പാലിക്കണം.

web desk 1: