X

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആകാശത്ത് ഹെലികോപ്റ്റര്‍; കമ്പനിയോട് പൊലീസ് വിശദീകരണം തേടും, വിലക്കണമെന്ന് കമ്മീഷണറുടെ ശുപാര്‍ശ

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നത് നിരോധിക്കണമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ. കഴിഞ്ഞ ദിവസം സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന പറന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ഡി.ജി.പിക്ക് ശുപാര്‍ശ നല്‍കിയത്. നിലവില്‍ ഡ്രോണിന് മാത്രമാണ് നിരോധനമുള്ളത്. കഴിഞ്ഞ മാസം 28ന് സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റര്‍ നിരവധി പ്രവാശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന വട്ടമിട്ട് പറന്നിരുന്നു.

അമൂല്യനിധി ശേഖരമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വലിയ സുരക്ഷ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
പക്ഷെ അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ പറന്നതിനെ തുടര്‍ന്ന് ക്ഷേത്ര ചുമതലയുള്ള ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. സുരക്ഷാപ്രാധാന്യമുള്ള സ്ഥലമായാതിനാല്‍ ഡ്രോണ്‍ നിരോധിത മേഖലയാണ്. പക്ഷെ ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറക്കുന്നതിന് നിരോധനമില്ല. സുരക്ഷ മുന്‍ നിര്‍ത്തി ഹെലികോപ്റ്ററിനും നിരോധനം കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു ഡി.ജി.പിക്ക് നല്‍കിയത്. ഈ ശുപാര്‍ശ ഡി.ജി.പി സര്‍ക്കാരിന് കൈമാറിയാല്‍ കേന്ദ്ര വ്യോമയാമന്ത്രാലത്തിന് കൈമാറും. കേന്ദ്ര വ്യാമോയാന മന്ത്രാലയമാണ് അന്തിമവിജ്ഞാപനം ഇറക്കേണ്ടത്.

അതേസമയം ക്ഷേത്രത്തിന് മുകളില്‍ കൂടി പറന്ന സ്വകാര്യ ഹെലികോപ്റ്ററിന്റെ കമ്പനിയോട് പൊലീസ് വിശദീകരണം തേടും. പരിശീലന പറക്കലായിരുന്നുവെന്നാണ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുള്ള വിവരം. ആരൊക്കെയായിരുന്നു ഹെലികോപ്റ്റില്‍ ഉണ്ടായിരുന്നത് എന്താണ് ഉദ്ദേശം എന്ന കാര്യത്തിലെല്ലാം ഇനി അന്വേഷണം നടക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

webdesk11: