X

സ്‌കൂളുകളില്‍ ഇനി ഈ വിധത്തിലുള്ള മേല്‍ക്കൂര പാടില്ല, ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിളെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ സമയബന്ധിതമായി നീക്കം ചെയ്യണമെന്നു ഹൈക്കോടതി. വിദ്യാര്‍ഥികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ആസ്ബസ്റ്റോസ് ഷീറ്റുകളുള്ള മേല്‍ക്കൂരകള്‍ നീക്കം ചെയ്യുന്നതിനു നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടു കൈപ്പമംഗലം എ.എം. യു.പി സ്‌കൂള്‍ മാനേജര്‍ വി സി പ്രവീണാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് പി വി ആഷയാണ് ആസ്ബസ്റ്റോസുകള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നു സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസിലെ എതിര്‍കക്ഷികളായ സംസ്ഥാന സര്‍ക്കാര്‍, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് എഡ്യുക്കേഷന്‍ ഓഫീസര്‍ എന്നിവര്‍ക്കു നല്‍കിയ അപേക്ഷകള്‍ നിരസിച്ചതിനെ തുടര്‍ന്നു ഹര്‍ജിക്കാരന്‍ അഭിഭാഷകരായ വി എ മുഹമ്മദ്, എം സജ്ജാദ്, വി രാജശേഖരന്‍ നായര്‍ എന്നിവര്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നിരോധിക്കുന്നതിനു നടപടി സ്വീകരിക്കാത്തതു സംബന്ധിച്ചു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കോടതി നിര്‍ദ്ദേശം നല്‍കി. ക്ലാസ് റൂമുകളുടെ മേല്‍ക്കൂര എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചു എന്തുകൊണ്ടു ചട്ടങ്ങള്‍ കൊണ്ടു വന്നു വ്യക്തത വരുത്തിയില്ലെന്നതു സംബന്ധിച്ചു വിശദീകരിക്കണമെന്നു സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചു. ഹര്‍ജി ഒരു മാസത്തിനു ശേഷം വീണ്ടും പരിഗണിക്കും.

web desk 1: