X

“സാധനം കയ്യിലുണ്ടോ; കൂടൊരുക്കാന്‍ ഞങ്ങള്‍ റെഡി”, പ്രളയബാധിതരെ സഹായിക്കാന്‍ വെബ്‌സൈറ്റുമായി ചെറുപ്പക്കാര്‍

മഹാപ്രളയത്തില്‍പെട്ട് വീടും സമ്പാദ്യവും തകര്‍ന്നവരെയും നാശനഷ്ടങ്ങള്‍ സംഭവിച്ചവരേയും കണ്ടെത്താനും അവര്‍ക്ക് സഹായമെത്തിക്കാനും സാങ്കേതിക സഹായമൊരുക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍. പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ നഷ്ടപെട്ട ദുരിതബാധിതരുടെ പുനരധിവാസം ലക്ഷ്യംവെച്ചാണ് ചെറുപ്പക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. വീടുകളുടെ പുനര്‍നിര്‍മാണത്തിനായി ലഭിക്കുന്ന സഹായ സഹകരണങ്ങളെ ഒരുക്കിക്കൂട്ടാനായി ‘കൂടൊരുക്കാം’ എന്ന വെബ്സൈറ്റാണ് ചെറുപ്പക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

വീട്ടുപകരണങ്ങളും മറ്റു അവശ്യസാധനങ്ങളും നഷ്ടമായവരാണ് സംസ്ഥാനത്ത് ദുരിതബാധിതരായി കഴിയുന്ന ലക്ഷക്കണക്കിന് ആളുകളില്‍ പലരും. ഇവരുടെ പുനരധിവാസം എങ്ങനെയെന്ന വെല്ലുവിളി ഉയരുമ്പോയാണ് സാങ്കേതിക വിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി പ്രളയത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ കൂടൊരുക്കാം വെബ്സൈറ്റ് തയ്യാറാകുന്നത്.

മോഹത്തിന്റെ പേരില്‍ വാങ്ങിക്കൂട്ടി വീടുകളില്‍ ആവശ്യത്തിനുംപോലും വേണ്ടാതെ പ്രദര്‍ശനവസ്തുക്കളായി തുടരുന്ന ഉപകരണങ്ങള്‍ സ്വരൂപിക്കുകയാണ് വെബ്സൈറ്റിന്റെ ലക്ഷ്യം. ഇങ്ങനെ നമ്മുടെയൊക്കെ വീടുകളിലുണ്ടാകുന്ന ഉപകരണങ്ങള്‍ വെബ്‌സൈറ്റ് വഴി സംഭാവന ചെയ്യാന്‍ കഴിയുന്ന മാതൃകയിലാണ് കൂടൊരുക്കാം പദ്ധതി. എമര്‍ജന്‍സി, ഇസ്തിരിപ്പെട്ടി, ടേബിള്‍ ഫാന്‍, റീഡിങ് ലാമ്പ്, മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്റക്ഷന്‍ അടുപ്പ്, കളിമണ്‍ പാത്രങ്ങള്‍, ഗ്ലാസുകള്‍, ചെയര്‍, സ്റ്റൂള്‍, കളിപ്പാട്ടങ്ങള്‍ എന്നീ ഉപകരണങ്ങളാണ് ഇവര്‍ വെബ്‌സൈറ്റ് വഴി ശേഖരിക്കുന്നത്.

ഇതില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് പദ്ധതിയില്‍ വളണ്ടിയര്‍ ആയി ചേരാനും വെബ്സൈറ്റ് സൗകര്യമൊരുക്കുന്നുണ്ട്.
വൈബ്സൈറ്റ് ലിങ്ക് താഴെ…

https://koodorukkam.in

കൂടൊരുക്കാം വെബ്‌സൈറ്റിനും പുതിയ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഇതിനകം സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചരണമാണ് ലഭിക്കുന്നത്.

കൂടൊരുക്കാം പദ്ധതിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് വായിക്കാം….

ഉണ്ടോ? വീട്ടിലുണ്ടോ? ഒരു തേപ്പുപെട്ടി? ഒരു ഫാന്‍? അല്ലെങ്കില്‍ കുറച്ച് പാത്രങ്ങള്‍? ചെറിയ സ്റ്റൂളോ, കസേരയോ? ഒരു അലമാരയോ മറ്റോ?

ഒന്ന് മനസ്സിരുത്തി എത്തി നോക്കിയാലറിയാം, എന്തൊക്കെ സാധനങ്ങളാണ് നമ്മുടെ വീട്ടില്‍ അത്യാവശ്യങ്ങള്‍ ഒന്നുമില്ലാതെ തന്നെ നമ്മള്‍ വാങ്ങികൂട്ടിയത്. ചിലതൊക്കെ ‘ഉപ്പെടുത്താല്‍ കപ്പ് ഫ്രീ’ മട്ടില്‍ വന്നു കയറിയതും ആകാം.

ഇതൊക്കെ ഇങ്ങനെ പൊടി പിടിച്ച് കിടന്നാല്‍ മതിയോ? വെള്ളപ്പൊക്കത്തില്‍ സകലതും നഷ്ടപ്പെട്ട ചിലരെയെങ്കിലും നമുക്കൊന്ന് സഹായിച്ചാലോ?

ഓ, കൊടുക്കണം എന്നൊക്കെ ഉണ്ടെടാ ഉവ്വേ;
1) പക്ഷേ, എവിടെ ആര്‍ക്ക് കൊടുക്കണം എന്നറിയില്ല.
2) പക്ഷേ, അത്രടം വരെ ഇതും താങ്ങി പോകണ്ടേ. വയ്യ.
3) പക്ഷേ, ഇതൊക്കെ കിട്ടേണ്ടവര്‍ക്ക് തന്നെ കിട്ടുമെന്ന് എന്താണുറപ്പ്?

അങ്ങനെ കുറെ ‘പക്ഷേ’കള്‍. ഇനി ആ പക്ഷേകള്‍ ഒക്കെ മറന്നേക്കുക. പിള്ളേര്‍ പുതിയ വെബ്‌സൈറ്റും കൊണ്ട് വന്നിട്ടുണ്ട്. നിങ്ങള്‍ സാധനം തരാന്‍ റെഡിയാണെങ്കില്‍ https://koodorukkam.in വരെ ഒന്നു പോയി അവിടെ ആ വിവരം ഒന്ന് ചേര്‍ക്കുക. വളന്റീര്‍മാര്‍ ആവശ്യക്കാരെ (അത്യാവശ്യക്കാരെ എന്ന് വായിക്കുക) കണ്ടു പിടിച്ച് എത്തിച്ചോളും. പിക്കപ്പ് ഫ്രീ, ഡെലിവറി ഫ്രീ. സാധനവും ഫ്രീയായിരിക്കണം കേട്ടോ! ഇപ്പൊ തല്‍ക്കാലം കേരളത്തില്‍ മാത്രമേ പിക്കപ്പ് സര്‍വീസ് ഉള്ളു.

ഇതില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ സാധനങ്ങളും എവിടെ എത്തി, ആര്‍ക്ക് കൊടുത്തു എന്ന് സുതാര്യമായി വെബ്‌സൈറ്റില്‍ തന്നെ ചേര്‍ക്കും (വ്യക്തിഗത സ്വകാര്യത സംരക്ഷിച്ചുകൊണ്ടു തന്നെ). ഇത് ഞങ്ങളുടെ വാക്ക്.

‘ശോശാമ്മേ, ആ ചളുങ്ങിയ ഇഡ്ഡലിപ്പാത്രം ഇങ്ങെടുത്തേ, ദാ പിള്ളാര്‍ക്ക് കൊടുത്ത് ഒഴിവാക്കാം’ഉണ്ട! അതങ്ങ് കയ്യില്‍ വച്ചാ മതി മാത്തുക്കുട്ടിച്ചായാ. ആ വേല ഇങ്ങോട്ടെടുക്കണ്ട. ഒന്നില്ലേല്‍ പുതിയത്, അല്ലെങ്കില്‍ അധികം ഉപയോഗിക്കാത്ത, പുതിയത് പോലെ ഉള്ളത് മാത്രം! വാങ്ങുന്നവരും മനുഷ്യരാണ് ഹേ!

എന്ത്! ബാംഗ്ലൂരില്‍ നിന്നും, ചെന്നൈയില്‍ നിന്നും ഒക്കെ അയക്കാന്‍ റെഡി ആണെന്നോ? മുത്താണ് നിങ്ങള്‍. വെബ്‌സൈറ്റില്‍ എഴുതാമോ? പിള്ളേര്‍ വിളിക്കും!

അപ്പൊ മറക്കണ്ട.

chandrika: