X

ആരാണ് ഹ്യൂമ ആബിദീന്‍; അമേരിക്കക്കാര്‍ ചോദിക്കുന്നു ഹിലരിയുടെ ഈ പേഴ്‌സണല്‍ അസിസ്റ്റന്റ് ആരെന്ന്

അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഹിലരിയുടെ പേര് ഉയര്‍ന്നുകേട്ടതു മുതല്‍ മുതല്‍ അമേരിക്കക്കാര്‍ പതിവായി കേള്‍ക്കുന്ന പേരാണ് ഹ്യൂമ ആബിദീന്‍. ഹിലരിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും പ്രചരണ വിഭാഗം ഉപനേതാവുമാണ് ഹ്യൂമ. കാമ്പയിന്‍ മാനേജര്‍ റോബിന്‍ മോക്കിനെ നിര്‍ദേശിച്ചതും ഇന്റര്‍വ്യൂ ചെയ്തതും ഇവര്‍ തന്നെ.

ഹിലരിയുടെ ബോഡി വുമണ്‍ എന്നാണ് പലരും ഇവരെ വിശേഷിപ്പിക്കുന്നത്. ഇരുവരും തമ്മിള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ഇന്തോ അമേരിക്കന്‍ മുസ്ലിമായ ഹ്യൂമ, ഇന്ത്യയിലെ അറിയപ്പെട്ട പ്രൊഫസര്‍മാരിലൊരാളായിരുന്ന ഡോ. ആബിദീന്റെ മകളാണ്. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ആബിദീന്‍ 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഹ്യൂമയുടെ മാതാവ് ജിദ്ദ സര്‍വകലാശാലയില്‍ പ്രൊഫസറാണ്. പിതാവ് ആബിദീന്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മരണപ്പെട്ടു. ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഇവര്‍ ബിരുദം സ്വന്തമാക്കിയത്.

ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡണ്ടായ സമയത്ത് ഹിലരിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഇന്റേണായി ജോയിന്‍ ചെയ്തതുമുതല്‍ തുടങ്ങിയതാണ് ഹിലരിയുമായുള്ള ചങ്ങാത്തം. പിന്നീടിങ്ങോട്ട് ഹിലരിയുടെ ഏറ്റവും ഉറ്റ സുഹൃത്തായി അവരുടെ വളര്‍ച്ച ആരെയും അസൂയപ്പെടുത്തുന്നതായിരുന്നു. 2000ല്‍ ഹിലരി ന്യൂയോര്‍ക്കില്‍ നിന്നുള്ള സെനറ്ററായപ്പോള്‍ ഹ്യൂമ അവരുടെ പ്രധാന സ്റ്റാഫുകളിലൊരാളായി. ഹിലരി സ്റ്റേറ്റ് സെക്രട്ടറിയായപ്പോള്‍ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് പദവിയേക്കുയര്‍ന്നു ഹ്യൂമ. ഇപ്പോള്‍ ഹിലരിയെ കാണമെങ്കില്‍ ആദ്യം ഹ്യൂമയെക്കാണണമെന്നാണ് പലരും പറയുന്നത്.

ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മാത്രമല്ല, റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുമായും കഴിഞ്ഞ 20 വര്‍ഷത്തിനിടക്ക് ഉറ്റ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട് ഹ്യൂമ. ചില വലതു തീവ്ര റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഹ്യൂമയെ അറബ് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചപ്പോള്‍ അവരെ സംരക്ഷിക്കാന്‍ ജോണ്‍ മക്കൈനടക്കമുള്ള സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു.

ഹ്യൂമ ഹിലരിക്കയച്ച ചില മെയിലുകള്‍ പരിശോധിക്കണമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുഎസ് മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പ് പത്ത് ദിവസം മാത്രം ശേഷിക്കെ ഈ വാര്‍ത്ത യുഎസില്‍ വന്‍ രാഷ്ട്രീയ കൊടുങ്കാറ്റാണുയര്‍ത്തിയത്. റിപ്പബ്ലിക്കന്‍ മെമ്പറായ എഫ്ബിഐ ഡയറക്ടര്‍ കോമോയാണ് ഹിലരിക്കെതിരെ ഇപ്പോള്‍ ഈമെയില്‍ ആരോപണത്തിന് പിന്നില്‍. ഇതോടെ ഇപ്പോള്‍ വീണ്ടും ചാനലുകളില്‍ ഹ്യൂമ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ അവരെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്ന് മാത്രമല്ല, എഫ്ബിഐയെ കടന്നാക്രമിക്കുകയാണ് ഹിലരി ചെയ്തത്.

ഇടക്ക് അമേരിക്കന്‍ പാര്‍ലമെന്റംഗം ആന്റണി വെയ്‌നറുമായി വിവാഹിതയായിരുന്നു ഹ്യൂമ. എന്നാല്‍ ഈ വര്‍ഷമാദ്യം ഇവര്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഹിലരി പ്രസിഡണ്ടായാല്‍ അമേരിക്കന്‍ പാര്‍ലമെന്റില്‍ ഉന്നത പദവിയിലെത്തും ഹ്യൂമയെന്നുറപ്പ്.

Web Desk: