X

ഇന്ത്യ ന്യൂസീലന്‍ഡ് ടി20 നിര്‍ണായക മത്സരം ഇന്ന്‌

ലോക കായിക ഭൂപടത്തില്‍ അനന്തപുരിയുടെ സ്വന്തം ഗ്രീന്‍ഫീല്‍ഡിന്റെ പേര് ചേര്‍ക്കപ്പെടുന്ന ദിനം ഇന്ത്യക്ക് സ്വന്തമാകുമോ? അതോ ടി20യില്‍ ഇന്ത്യക്ക് പിടിക്കൊടുക്കാത്തവര്‍ എന്ന പേരുമായി കിവികള്‍ മടങ്ങുമോ? കായിക കേരളം കാത്തിരുന്ന വെടിക്കെട്ട് പൂരം മഴയില്‍ നനയുമോ എന്ന ആശങ്കയില്‍, ഇന്ത്യ-ന്യൂസിലന്റ് ടി20 പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരം ചൊവ്വാഴ്ച്ച തലസ്ഥാനത്ത് നടക്കും.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരത്തിന് എല്ലാ സജ്ജീകരണങ്ങളുമായെങ്കിലും മഴ ക്രിക്കറ്റ് പ്രേമികളുടെ ആവേശം തണുപ്പിക്കുകയാണ്. ആരാധകരുടെ മനസില്‍ ആശങ്ക നിറച്ച് തിരുവനന്തപുരത്ത് കനത്ത മഴ ഇന്നലെയും തുടര്‍ന്നു. ഇന്നലെ ഉച്ചയോടെ തുടങ്ങിയ മഴ രണ്ട് മണിക്കൂറോളം തിമിര്‍ത്ത് പെയ്താണ് അവസാനിച്ചത്. ഇന്ന് ഉച്ചയ്ക്കു മൂന്നിനും വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്‌തേക്കാമെന്നു മുന്നറിയിപ്പുണ്ട്. കനത്ത മഴ പെയ്താലും വെള്ളം കെട്ടിനില്‍ക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനമാണു സ്റ്റേഡിയത്തിലുള്ളത്. എപ്പോള്‍ മഴ അവസാനിച്ചാലും 15 മിനിട്ടുനുള്ളില്‍ മത്സരത്തിന് സ്റ്റേഡിയം സജ്ജമാക്കാമെന്ന സംഘാടകരുടെ ഉറപ്പില്‍മേല്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.

ജയിക്കുന്ന ടീമിന് പരമ്പര നേടാമെന്നതിനാല്‍ ഒരു ഫൈനലിന്റെ മുഴുവന്‍ ആവേശവും ഇന്നത്തെ മത്സരത്തിനുണ്ട്. ഡല്‍ഹിയില്‍ നടന്ന ആദ്യ മത്സരത്തില്‍ 53 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. രാജ്കോട്ടില്‍ ആധികാരിക ജയത്തോടെസന്ദര്‍ശകര്‍ ഒപ്പമെത്തി.
പുതിയ സ്റ്റേഡിയവും പിച്ചുമായതിനാല്‍ ടോസ് നിര്‍ണായകമാണ്. കഴിഞ്ഞു രണ്ട് മത്സരങ്ങളിലും കിവീസിനായിരുന്നു ടോസ് ഭാഗ്യം. രണ്ടു കളികളിലും ആദ്യം ബാറ്റ് ചെയ്ത ടീം അടിച്ചുതകര്‍ക്കുകയും പടുകൂറ്റന്‍ സ്‌കോര്‍ നേടി എതിരാളിയെ പ്രതിരോധത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ബാറ്റിംഗിന് അനുകൂലമായ ഗ്രീന്‍ഫീല്‍ഡില്‍ വന്‍ സ്‌കോര്‍ പിറക്കും എന്നാണ് കരുതുന്നത്. അതിവേഗ ഔട്ട്ഫീല്‍ഡും ഈര്‍പ്പമുള്ള കാലാവസ്ഥയും രണ്ടാമത് ബാറ്റിങ് ദുഷ്‌കരമാക്കും.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം എന്നതിനൊപ്പം കേരളത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ടി20 മത്സരവും ഇതാണെന്ന പ്രത്യേകതയുമുണ്ട്. രാത്രി ഏഴിന് മത്സരം ആരംഭിക്കും. ഞായറാഴ്ച രാത്രിയിലാണ് ഇരുടീമുകളും തിരുവനന്തപുരത്തെത്തിയത്. നിരന്തര മത്സരവും യാത്രക്ഷീണവുമായതിനാല്‍ തിങ്കളാഴ്ച ഇരു ടീമുകളും സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയില്ല.

chandrika: