X

ഡല്‍ഹിയില്‍ എട്ടാം ക്ലാസുകാരനെ കല്ല് കൊണ്ട് അടിച്ചുകൊന്ന് ഓടയില്‍ തള്ളി

എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ കല്ലുകള്‍ കൊണ്ട് അടിച്ചു കൊന്ന് ഓടയില്‍ തള്ളി. ഡല്‍ഹിയിലെ ബദര്‍പൂര്‍ പ്രദേശത്ത് ഇന്നലെ രാത്രിയാണ് സംഭവം. മൊലാര്‍ബന്ദ് ഗ്രാമത്തിലെ ബിലാസ്പൂര്‍ ക്യാമ്പില്‍ താമസിക്കുന്ന 12കാരനായ സൗരഭ് ആണ് കൊല്ലപ്പെട്ടത്.

രണ്ടംഗ സംഘമാണ് കൊലപാതകം ചെയ്തതെന്ന് വിവരം. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനു കീഴിലുള്ള താജ്പൂര്‍ പഹാരിയിലെ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച സൗരഭ്. ഇന്നലെ രാത്രി എട്ടരയോടെയാണ് രണ്ട് പേര്‍ ചേര്‍ന്ന് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെന്ന വിവരം ബദര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്.

ഇതനുസരിച്ച് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴാണ് സ്‌കൂള്‍ യൂണിഫോമില്‍ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ കിടക്കുന്നത് കണ്ടെത്തിയത്. സമീപത്തു നിന്ന് കുട്ടിയുടെ സ്‌കൂള്‍ ബാഗും പാഠപുസ്തകങ്ങളും കണ്ടെത്തി. സ്‌കൂള്‍ ബാഗിന് ആറടി അപ്പുറത്ത് രക്തം പുരണ്ട കല്ലുകളും രക്തം പുരണ്ട കോട്ടണ്‍ ടവലുകളും കിടക്കുന്നതും കണ്ടെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.

മൃതദേഹത്തില്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ മൂര്‍ച്ചയേറിയ വസ്തു കൊണ്ടുള്ള ആക്രമണത്തില്‍ ഒന്നിലധികം പരിക്കുകള്‍ കണ്ടെത്തി. ചോര പുരണ്ട കല്ലുകള്‍ കൊണ്ടാവാം കൃത്യം നടത്തിയതെന്നാണ് നിഗമനമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതികളെ പിടികൂടാനുള്ള നീക്കം ഊരജിതമാക്കിയതായി ഡിസിപി അറിയിച്ചു.

webdesk13: