X
    Categories: Newsworld

മരണനിരക്കടക്കം കോവിഡ് കണക്കുകള്‍ മറച്ചുവെയ്ക്കുന്നു; ഇന്ത്യയ്ക്കെതിരെ ട്രംപ്

വാഷിങ്ടണ്‍ : കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശഷനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഭാഗമായി ക്ലീവ്‌ലാന്‍ഡ് കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ നടന്ന ആദ്യ സംവാദം സംവാദത്തിലാണ് മോദി ഭരണകൂടത്തിനെതിരെ വിമര്‍ശഷനവുമായി ട്രംപ് രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് എത്രപേരാണ് ഇന്ത്യയില്‍ മരിച്ചതെന്ന വിവരമില്ലെന്നും ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുന്ന രീതിയില്‍ ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ എതിരാളിയായ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ട്രംപ് നേരിടുന്നത്. വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് പറഞ്ഞ ജോ ബൈഡന്‍, കോവിഡ് വാക്‌സീനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

എത്ര യു.എസ് കുടുംബങ്ങള്‍ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന ജോ ബൈഡന്റെ ചോദ്യത്തോട്, ഇതിന് ഉത്തരവാദി ചൈനയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

ഇതോടെയാണ് ട്രംപ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നതെന്നും അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. പുറത്തുവന്ന കണക്കുകളില്‍ കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.

chandrika: