X
    Categories: MoreViews

ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ബുംറ-നഹ്‌റ സഖ്യം; ഇന്ത്യക്ക് 5 റണ്‍സിന്റെ കിടിലന്‍ ജയം

കാണ്‍പൂര്‍: കൈവിട്ടു പോയ കളി….. ജസ്പ്രീത് ബുംറ എന്ന സീമര്‍ അത് തിരിച്ചു പിടിച്ചു…. വിജയം ഇംഗ്ലണ്ടിന്റെ തുലാസിലേക്ക് പോയ ആശിഷ് നെഹ്‌റയുടെ പത്തൊമ്പതാം ഓവറിന് ശേഷം പ്രതീക്ഷകളില്ലാതെയാണ് ക്യാപ്റ്റന്‍ വിരാത് കോലി തന്റെ യുവസീമര്‍ക്ക് പന്ത് നല്‍കിയത്. പക്ഷേ സ്ലോ ബോളുകളുടെ മാസ്റ്റര്‍ പീസുമായി ബുംറ അരങ്ങ് തകര്‍ത്തു. രണ്ട് വിക്കറ്റുകളടക്കം നാല് റണ്‍സ് മാത്രം നല്‍കി അദ്ദേഹം അവസാന ഓവറില്‍ ഇംഗ്ലീഷ് നിരയെ പിടിച്ചുനിര്‍ത്തിയപ്പോള്‍ ടി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യക്ക് അഞ്ച് റണ്‍സിന്റെ അതിനാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റിന് 144 റണ്‍സാണ് നേടിയത്. 71 റണ്‍സ് നേടിയ ഓപ്പണര്‍ രാഹുലും 30 റണ്‍സ് നേടിയ പാണ്ഡെയും മാത്രമാണ് പൊരുതിയത്. മറുപടി ബാറ്റിംഗില്‍ ജോ റൂട്ടും (38), സ്‌റ്റോക്‌സും (38) ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ട് ജയ പ്രതീക്ഷയിലായിരുന്നു. പക്ഷേ ബുംറ എറിഞ്ഞ അവസാന ഓവറില്‍ അവരുടെ പദ്ധതികള്‍ പാളി.ആറ് പന്തില്‍ എട്ട് റണ്‍സ് എന്ന വിജയ ലക്ഷ്യത്തില്‍ ബുംറയെ നേരിട്ട ഇംഗ്ലണ്ടിന് വ്യക്തമായ സാധ്യതകളായിരുന്നു. അതിന് തൊട്ട് മുമ്പ് പന്തെറിഞ്ഞ നെഹ്‌റു വാരിക്കോരി റണ്‍സ് നല്‍കിയപ്പോള്‍ കോലിയുടെ തല താഴ്ന്നിരുന്നു. ബട്‌ലര്‍ നെഹ്‌റയുടെ അവസാന പന്ത് സിക്‌സറിനാണ് പറത്തിയത്. ടി-20 പോലെ ഒരു ഫോര്‍മാറ്റില്‍ വിക്കറ്റുകള്‍ ധാരാളമുള്ളപ്പോള്‍ മോയിന്‍ അലിയും ജോര്‍ദ്ദാനും കാര്യങ്ങള്‍ എളുപ്പമായിരുന്നു. പക്ഷേ ആദ്യ പന്തില്‍ തന്നെ ജോ റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ബുംറ. അടുത്ത പന്തില്‍ സിംഗിള്‍ മാത്രം. മൂന്നാം പന്തിലും സിംഗിള്‍. നാലാം പന്തില്‍ ബട്‌ലറും പുറത്തായപ്പോള്‍ കാര്യങ്ങള്‍ ഇന്ത്യന്‍ നിയന്ത്രണത്തിലായി. അഞ്ചാം പന്തില്‍ സിംഗിള്‍ മാത്രം. അവസാന പന്തില്‍ ജയിക്കാന്‍ സിക്‌സര്‍ വേണം. യോര്‍ക്കറിനുള്ള ശ്രമത്തില്‍ പാളിയെങ്കിലും റണ്‍ നല്‍കിയില്ല ബുംറ. അങ്ങനെ അഞ്ച് റണ്‍സിന് ഇന്ത്യ വിജയമുറപ്പിച്ചു.
നേരത്തെ ജോര്‍ദ്ദാന്റെ ബൗളിംഗിന് മുന്നില്‍ തല കുനിക്കുകയായിരുന്നു ഇന്ത്യന്‍ മുന്‍നിര. ഓപ്പണറുടെ റോളില്‍ ഇറങ്ങിയ കോലി 21 ല്‍ പുറത്തായി. രാഹുലിന് പിന്തുണക്കാനെത്തിയ സുരേഷ് റൈന ഏഴിലും പിറകെ വന്ന യുവരാജ് സിംഗ് നാലിലും പുറത്തായപ്പോള്‍ ഗ്യാലറി നിശബ്ദനായി. പാണ്ഡെയെ കൂട്ടുപിടിച്ചാണ് രാഹുല്‍ ടീമിനെ കരകയറ്റിയത്. ഇംഗ്ലീഷ് മറുപടിയില്‍ റോയ് (10), ബില്ലിംഗ്‌സ് (12) ക്യാപ്റ്റന്‍ മോര്‍ഗന്‍ (17) തുടങ്ങിയവര്‍ വേഗം പുറത്തായി. റൂട്ടും സ്റ്റോക്ക്‌സും തമ്മിലുള്ള സഖ്യമാണ് ടീമിനെ വിജയപാതയിലെത്തിച്ചത്. നെഹ്‌റ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് പേരെ പുറത്താക്കിയപ്പോള്‍ കളിയിലെ കേമന്‍പ്പട്ടം സ്വന്തമാക്കിയ ബുംറയായിരുന്നു ഹീറോ. 20 റണ്‍സ് മാത്രം നല്‍കി രണ്ട് വിക്കറ്റ്. പരമ്പരയിലെ അവസാന മല്‍സരം നാളെ ബാംഗ്ലൂരില്‍ നടക്കും.

chandrika: