X
    Categories: MoreViews

ടെസ്റ്റ് പരമ്പര: കോഹ്‌ലിക്കും വിജയിക്കും സെഞ്ച്വറി: ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ അവസാന ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 85 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍357  റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. നായകന്‍ വിരാട് കോഹ് ലിയുടെയും ഓപണര്‍ മുരളി വിജയുടെയും അപരാജിത സെഞ്ച്വറിയാണ് ആദ്യ ദിനം തന്നെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടത്തിയത്.

178 പന്തില്‍ നിന്നാണ് കോഹ്‌ലി 150 കടന്നത്. ഏകദിന ശൈലിയില്‍ ബാറ്റു ചെയ്ത കോഹ്‌ലി 110 പന്തുകളില്‍ പതിനാലു ഫോറിന്റെ സഹായത്തോടെയാണ് ടെസ്റ്റ് കരിയറിലെ ഇരുപതാം ശതകം പൂര്‍ത്തിയാക്കുന്നത്. നാഗ്പൂരില്‍ ഡബിള്‍ തികച്ച നായകന്‍ തന്റെ ഫോമിന്റെ കൊടുമുടിയിലാണ്. ഇതിനിടയില്‍ ടെസ്റ്റില്‍ അയായിരം ക്ലബില്‍ കോഹ് ലി ഇടം പിടിച്ചു. 105 ഇന്നിങ്‌സുകളില്‍ നിന്നാണ് ഇന്ത്യന്‍ നായകന്‍ 5000 റണ്‍സ് നേടുന്നത്. ഇന്ത്യക്കായി വേഗത്തില്‍ അയായിരം റണ്‍സു നേടുന്ന നാലാമത്തെ താരമാണ് കോഹ്‌ലി. സുനില്‍ ഗവാസ്‌കര്‍ (95 ഇന്നിങ്‌സ്), വീരേന്ദര്‍ സെവാഗ് (99) സച്ചിന്‍ തെന്‍ണ്ടുക്കര്‍ (103) എന്നിവരാണ് കോഹ്‌ലി മുന്നില്‍.

251 പന്തില്‍ 13 ബൗണ്ടറി സഹിതമാണ് മുരളി വിജയ് സെഞ്ച്വറി 150 നേടിയത്.
വിജയുടെ കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഒരിടവേളക്കു ശേഷം ടീമില്‍ മടങ്ങിയെത്തിയ വിജയ് തുടരെ രണ്ടു മത്സരങ്ങളിലും സെഞ്ച്വറി നേടി ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. ശ്രീലങ്കക്കെതിരെ കാന്‍പൂരിലെ രണ്ടാം ടെസ്റ്റിലും വിജയ് സെഞ്ച്വറി നേടിയിരുന്നു.

23 റണ്‍സ് വീതമെടുത്ത ശിഖര്‍ ധവാന്റേയും ചേതേശ്വര്‍ പൂജാരയുടേയും വിക്കറ്റാണ് ഇന്ത്യയ്ക്ക് ഒന്നാം ദിനം നഷ്ടമായത്.രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. കെ.എല്‍ രാഹുലിന് പകരം ശിഖര്‍ ധവാന്‍ ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ ഉമേശ് യാദവിന് പകരം മുഹമ്മദ് ഷമ്മിയും ടീമില്‍ മടങ്ങിയെത്തി.

കാന്‍പൂരില്‍ വമ്പന്‍ തോല്‍വി പിണഞ്ഞ ലങ്ക ലഹ്‌റു തിരിമന്നയ്ക്കും ദാസുന്‍ ഷാകയ്ക്കും പകരമായി ധനഞ്ജയ സില്‍വയും റോഷന്‍ സില്‍വയും ഉള്‍പെടുത്തിയാണ് അവസാന ടെസ്റ്റിനിറങ്ങിയത്. മധ്യനിര ബാറ്റ്‌സ്മാനായ റോഷന്‍ സില്‍വയുടെ അരങ്ങേറ്റ മത്സരമാണിത്. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇന്ത്യ.

chandrika: