X

സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ലൈംഗികാതിക്രമം സ്ത്രീകളെ അടിമപ്പണിക്ക് നിര്‍ബന്ധിതരാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് ഇന്ത്യക്ക് സുഖകരമല്ലാത്ത കണ്ടുപിടിത്തം.

അഫ്ഗാനിസ്ഥാനും സിറിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. സൊമാലിയയും സൌദി അറേബ്യയും അമേരിക്കയുമാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത മറ്റ് രാജ്യങ്ങള്‍. 2011-ലും സമാന സര്‍വേ നടന്നിരുന്നു. ഇതിലും ഇന്ത്യ സ്ഥാനം പിടിച്ചിരുന്നു. കോംഗോ, സൊമാലിയ, പാക്‌സിതാന്‍ എന്നീ രാജ്യങ്ങളായിരുന്നു സ്ത്രീകള്‍ക്ക് ഏറ്റവും അപകടരമായ രാഷ്ട്രങ്ങള്‍.

സ്ത്രീകളോട് ഏറ്റവും മോശമായി പെരുമാറുന്ന രാജ്യവും ഭാരതമാണ്. നിര്‍ബന്ധിത വിവാഹം, പെണ്‍ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിലും ഇന്ത്യ മുന്‍പന്തിയില്‍ തന്നെയാണ്. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്റെ കാര്യത്തില്‍ 2007-ല്‍ നിന്നും 2016-ലെത്തിയാല്‍ 83 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ മണിക്കൂറിലും നാല് ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര വനിതാശിശുവികസന മന്ത്രാലയം സര്‍വേ ഫലത്തെ നിഷേധിച്ചു. സര്‍വേ ഫലം രാജ്യത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

chandrika: