X

രാഹുല്‍ ഗാന്ധി മുസ്‌ലിം പണ്ഡിതന്‍മാരുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമായിരിക്കെ മുസ്‌ലിം സമുദായത്തിലെ പ്രമുഖരുമായി രാഹുല്‍ഗാന്ധി ചര്‍ച്ച നടത്തി. ഇന്നലെ ഡല്‍ഹിയിലെ രാഹുലിന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രാഹുല്‍ഗാന്ധിയുടെ നീക്കം. അടുത്തിടെ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ വര്‍ഗ്ഗീയ നിലപാടുകളെ പ്രതിരോധിക്കാന്‍ രാഹുല്‍ഗാന്ധി മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുവെന്ന് പരക്കെ ആക്ഷേപമുയര്‍ന്നിരുന്നു.

പ്രൊഫ. സോയ ഹസന്‍, ആസൂത്രണക്കമ്മീഷന്‍ മുന്‍ അംഗം സെയ്ദ് ഹമീദ്, വിദ്യാഭ്യാസ വിചക്ഷണന്‍ ഇല്യാസ് മാലിക്, സച്ചാര്‍ കമ്മിറ്റിയുടെ മുന്‍ അംഗം അബു സലെഹ് ഷെരീഫ് എന്നിവരുമായാണ് രാഹുല്‍ ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയത്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് കൂടിക്കാഴ്ച്ചക്ക് സാഹചര്യമൊരുക്കിയത്. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കുന്നതിനാണ് യോഗം സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിയുമായി നിരവധി അഭിഭാഷകരും ചരിത്രകാരന്മാരും ചര്‍ച്ച നടത്തുകയും ചെയ്തു.

ഒരു മതത്തിനോടോ വിഭാഗത്തിനോടോ കോണ്‍ഗ്രസിന് യാതൊരു തരത്തിലുള്ള പ്രത്യേക അജണ്ടകളില്ലെന്നും എല്ലാവര്‍ക്കും നീതി ഉറപ്പാക്കുകയാണ് കോണ്‍ഗ്രസ്സിന്റെ അജണ്ടയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പാര്‍ട്ടിയുടെ ആശയങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും ആരേയും അനീതിയോടെ സമീപിക്കില്ലെന്നും കൂടിക്കാഴ്ച്ചയില്‍ രാഹുല്‍ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ദളിത്-മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ഹിന്ദുത്വശക്തികളുടെ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് രാഹുലിന്റെ പരാമര്‍ശം.

chandrika: