X

നോര്‍ത്ത് ഈസ്റ്റിനെതിരെ മുംബൈക്ക് ജയം; പ്രതീക്ഷ

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്്‌ബോളില്‍ മുംബൈ സിറ്റി എഫ്.സി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചു. ആദ്യം മുതല്‍ അവസാനം വരെ വാശിയേറിയ മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ശേഷമാണ് മുംബൈ വിജയം നേടിയത്. വിജയത്തോടെ 16 മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി അവര്‍ പട്ടികയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തൊട്ടു പിറകില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

രണ്ട് കളികള്‍ കൂടി ബാക്കിയുള്ള മുംബൈക്ക് ഈ വിജയം നേരിയ സെമി സാധ്യതയും നല്‍കി. 17 കളികളില്‍ 12ാം മത്സരവും തോറ്റ് നോര്‍ത്ത് ഈസ്റ്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് തന്നെയാണ്. 15ാം മിനുട്ടില്‍ ഗോളടിച്ചു ലീഡ് നേടിയ മുംബൈ് പത്ത് മിനുട്ടിനുള്ളില്‍ സെല്‍ഫ് ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റിന് സമനില വഴങ്ങി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് തന്നെ സ്വന്തമായി ഗോള്‍ നേടി നോര്‍ത്ത് ഈസ്റ്റ് ലീഡും നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് മുംബൈ വിജയം സ്വന്തമാക്കിയത്.മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് കിട്ടിയ പന്തുമായി കുതിച്ച എവര്‍ട്ടണ്‍ സാന്റോസ് കൊടുത്ത ക്രോസ് നോര്‍ത്ത് ഈസ്റ്റിന്റെ പ്രതിരോധത്തിനിടയിലൂടെ ഗോളാക്കിയാണ് മുംബൈ തുടക്കമിട്ടത്. ബോക്‌സിന് പുറത്ത് നിന്നുള്ള അഖിലെ ഇമാനയുടെ ഗ്രൗണ്ടര്‍ വലയുടെ ഇടതു മൂലയില്‍ കയറി. ഒരു ഗോള്‍ വീണതോടെയാണ് മുംബയ് കൂടുതല്‍ ആക്രമണങ്ങളിലേക്ക് തിരിഞ്ഞത്. വാശിയേറിയതോടെ നോര്‍ത്ത് ഈസ്റ്റും വിട്ടുകൊടുത്തില്ല. 24ാം മിനുട്ടില്‍ അവരും ലക്ഷ്യം കണ്ടു. മാക്ക് സെമ ബോക്‌സിലേക്ക് മറിച്ച പന്തില്‍ ഗുര്‍സിമ്രത്തിന്റെ ഷോട്ട്. വലയ്ക്ക് പുറത്തേക്ക് പോകുന്ന പന്ത് തടയാന്‍ ശ്രമിച്ച മുംബയ് ക്യാപ്റ്റന്‍ ലൂസിയാന്‍ ഗോയിന്റെ കാലില്‍ തട്ടി വലയിലായി. സമനില പിടിച്ചതോടെ അത്യാവേശത്തിലായിരുന്നു വടക്ക് കിഴക്കിന്റെ കളിക്കാര്‍. നിരന്തരം അവര്‍ മുംബയ്ക്ക് ഭീഷണിയുയര്‍ത്തി. നിരന്തരമുള്ള സമ്മര്‍ദ്ദത്തിന് അവര്‍ ഫലം കണ്ടെത്തുകയും ചെയ്തു. ലാല്‍റിന്ദിക റാല്‍ത്തെയുടെ കോര്‍ണറില്‍ അവരുടെ പോര്‍ച്ചുഗല്‍ താരം മമദു സാംബ തലകൊണ്ട് കുത്തി വലയിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെയാണ് മുംബയ് കളക്കളത്തില്‍ ഇറങ്ങിയത്. നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി അവര്‍ അവസരങ്ങള്‍ തുറന്നെടുക്കുകയും ചെയ്തു. 54ാം മിനുട്ടില്‍ ബ്രസീല്‍ താരം എവര്‍ട്ടണ്‍ സാന്റോസിലൂടെ ടീമിനെ വീണ്ടും അവര്‍ സമനിലയില്‍ എത്തിച്ചു. ബോക്‌സില്‍ നിന്നും റാഫേല്‍ നല്‍കിയ പാരലല്‍ പാസ് കനത്ത ഷോട്ടിലൂടെ എവര്‍ട്ടണ്‍ വല കുലുക്കി.

chandrika: