X

ബ്രിട്ടീഷ് കപ്പലിലെ ഇന്ത്യക്കാരുള്‍പ്പെടെ ഏഴ് പേരെ ഇറാന്‍ വിട്ടയച്ചു

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ഇറാന്‍ പിടിച്ചെടുത്ത സ്റ്റെന ഇംപറോ എന്ന ബ്രിട്ടിഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ ഏഴു ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു.
അഞ്ച് ഇന്ത്യക്കാരെയും ഒരു ലാത്‌വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവര്‍ കപ്പലില്‍ നിന്നിറങ്ങി. ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്ത് തടവിലാക്കപ്പെട്ട എണ്ണക്കപ്പലില്‍ 23 നാവികരാണുള്ളത്. ഇതില്‍ മൂന്ന് മലയാളികളടക്കം 18 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലെ ക്യാപ്റ്റന്‍ തെരഞ്ഞെടുത്ത ഏഴു പേരെയാണ് മോചിപ്പിച്ചതെന്ന് ഇറാന്‍ വിദേശകാര്യ വക്താവ് അബ്ബാസ് മൂസവി അറിയിച്ചു.
കളമശേരി തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചന്‍, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസര്‍കോട് സ്വദേശി പ്രീജിത് എന്നിവരാണ് എണ്ണക്കപ്പലിലുള്ള മലയാളികള്‍. എന്നാല്‍ വിട്ടയച്ചവരില്‍ മലയാളികള്‍ ഇല്ലെന്നാണ് വിവരം. നാവികരെ വിട്ടയയ്ക്കാന്‍ ടാങ്കര്‍ ഉടമകളായ സ്റ്റെന ബള്‍ക് ഇന്ത്യ, റഷ്യ, ഫിലിപ്പീന്‍സ്, ലാത്‌വിയ എന്നീ രാജ്യങ്ങളുടെ സഹായം തേടിയിരുന്നു. മാനുഷിക പരിഗണനയിലാണ് ഇവരെ മോചിപ്പിക്കുന്നതെന്നും അവര്‍ക്ക് ഉടന്‍ ഇറാന്‍ വിടാനാകുമെന്നും അബ്ബാസ് മൗസവി അറിയിച്ചു. ജീവനക്കാരും ക്യാപ്റ്റനുമായും ഇറാന് പ്രശ്‌നങ്ങളില്ലെന്നും എണ്ണക്കപ്പല്‍ രാജ്യാന്തര സമുദ്ര ഗതാഗത നിയമങ്ങള്‍ തെറ്റിച്ചതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം 13 ഇന്ത്യക്കാരും, രണ്ട് റഷ്യക്കാരും ഒരു ഫിലിപ്പീന്‍സ് പൗരനും ഉള്‍പ്പെടുന്ന മറ്റ് ജീവനക്കാരെ എപ്പോള്‍ വിട്ടയക്കുമെന്ന് വ്യക്തമല്ല. എണ്ണക്കപ്പലില്‍ നിന്നുള്ള വിഡിയോ ഇറാന്റെ ദേശീയ ടെലിവിഷന്‍ പുറത്തുവിട്ടു. സ്വീഡിഷ് കമ്പനിയായ സ്റ്റെനാ ബള്‍ക് ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത സ്റ്റെന ഇംപറോ എണ്ണക്കപ്പല്‍ ജൂലൈ 19നാണ് ഇറാന്‍ സേനാവിഭാഗമായ റവല്യൂഷനറി ഗാര്‍ഡ്‌സ് പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ഇറാന്റെ എണ്ണ ടാങ്കറായ ആഡ്രിയന്‍ ഡാര്യ 1 (ഗ്രേസ് 1) ജിബ്രാള്‍ട്ടറില്‍ പിടികൂടിയതിനു പകരമായാണ് സ്റ്റെന ഇംപറോ ടാങ്കര്‍ ഇറാന്‍ ജൂലൈയില്‍ പിടികൂടിയത്. ആഡ്രിയന്‍ ഡാര്യ കഴിഞ്ഞ ഓഗസ്റ്റ് 15നു വിട്ടയച്ചിരുന്നു. സിറിയയിലേക്ക് പോകില്ലെന്നും ഗ്രീസിലേക്കാണ് എണ്ണ കൊണ്ടുപോവുകയെന്നും ഇറാന്‍ ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കപ്പല്‍ വിട്ടയച്ചത്.

web desk 1: