X

ഇസ്രാഈല്‍ അടിപതറുന്നു: ഗസ്സയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചു

കരയുദ്ധത്തില്‍ അടിപതറിയ ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യത്തിന്റെ ശകത്മായ ബ്രിഗേഡുകളിലൊന്നായ ഗോലാനി ബ്രിഗേഡുകളെയാണ് പിന്‍വലിച്ചത്. കരയുദ്ധം കനത്തശേഷം ഹമാസിന്റെ പ്രത്യാക്രമണത്തില്‍ സൈനികര്‍ വ്യാപകമായി കൊല്ലപ്പെടുന്നുവെന്ന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൊല്ലപ്പെടുന്ന ബ്രിഗേഡുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതാണ് കൂടുതല്‍ നഷ്ടങ്ങളുണ്ടാകുന്നതിന് മുമ്പ് പിന്‍വാങ്ങാന്‍ സേനയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇസ്രാഈല്‍ സൈന്യത്തെ ഉദ്ധരിച്ച് അല്‍-ജസീറയടക്കമുള്ള മാധ്യമങ്ങള്‍ ഗോലാനി ബ്രിഗേഡ് പിന്‍വാങ്ങുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗോലാനിയെ മാത്രമല്ല, മറ്റു ബ്രിഗേഡുകളെയും പിന്‍വലിക്കുന്നുവെന്ന് മറ്റ് ചില അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇസ്രാഈല്‍ സൈന്യം പതറുന്നു എന്നതിന്റെ സൂചനയായാണ് അവരുടെ മുന്‍നിര ബ്രിഗേഡുകളിലൊന്നായ ഗോലാനിയുടെ പിന്‍മാറ്റത്തെ ലോകമാധ്യമങ്ങള്‍ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം ഗസ്സയിലെ ഷുജയ്യ പ്രദേശത്തിന്റെ ‘നിയന്ത്രണം ഏറ്റെടുത്തുവെന്ന്’ അവകാശപ്പെട്ട സൈന്യം ഗോലാനി ബ്രിഗേഡുകളെ പിന്‍വലിച്ചത് ഇസ്രാഈലികളില്‍ തന്നെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

ഗസ്സയില്‍ നിന്ന് ബ്രിഗേഡിനെ പിന്‍വലിച്ചതോടെ സൈന്യത്തിന്റെ അവകാശവാദങ്ങളെല്ലാം പൊള്ളയാണെന്ന വിലയിരുത്തലുകളുമുണ്ട്. എന്നാല്‍ തങ്ങളുടെ സൈന്യം ‘മുന്നേറുകയാണെന്ന്’ ലോകത്തെ വിശ്വസിപ്പിക്കുന്നതിനാണ് തലേദിവസം മേഖലയില്‍ പിടിമുറുക്കിയെന്ന് അവാകാശവാദമുന്നയിച്ച?തെന്നാണ് ഫലസ്തീന്‍ ക്രോണിക്കിള്‍ അടക്കമുള്ള മാധ്യമങ്ങള്‍ വിലയിരുത്തുന്നത്.

ഫലസ്തീന്റെ ചെറുത്തുനില്‍പ്പിന് മുന്നില്‍ ഇസ്രാഈലിന്റെ മുന്‍നിര പോരാളികള്‍ പതറിയതോടെ സേനക്ക് വലിയതോതിലുള്ള നഷ്ടമുണ്ടായി. മുന്‍നിര പോരാളികളും ഓഫീസര്‍മാരും കൊല്ലപ്പെട്ടു. യുദ്ധവാഹനങ്ങളും സാമഗ്രികളും തകര്‍ക്കപ്പെട്ടു. 1948 ഫെബ്രുവരിയില്‍ ഫലസ്തീനിലെ സയണിസ്റ്റ് വംശീയ ഉന്മൂലനത്തിനിടെയാണ് ബ്രിഗേഡ് രൂപീകരിച്ചത്. അറബ് രാജ്യങ്ങള്‍ക്കെതിരായ ഇസ്രാഈലിന്റെ എല്ലാ പ്രധാന യുദ്ധങ്ങളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്.

2014 ലും ഷുജയയ്യില്‍ ഗോലാനിക്ക് കനത്ത നഷ്ടമുണ്ടായിരുന്നു. സമാനമായ തിരിച്ചടിതന്നെയാണ് 2023 ലും ഷുജയ്യയില്‍ ആവര്‍ത്തിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. വീണ്ടും പരാജിതരായുള്ള ബ്രിഗ്രേഡിന്റെ പിന്‍വാങ്ങല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷം ഇതുവരെ കൊല്ലപ്പെട്ട 450 ലേറെ സൈനികരുടെ പേര് വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഇസ്രാഈല്‍ പുറത്തുവിട്ടിരുന്നു. കരയാക്രമണത്തില്‍ മാത്രം 105 ലേറെ സൈനികരാണ് കൊല്ലപ്പെട്ടത്. ഗസ്സ മുനമ്പില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേലി ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തതിരുന്നു.

 

 

webdesk13: