X

അശ്വിനും ബുംറയ്ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞ് ഓസീസ് ബാറ്റിങ് നിര

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യയ്ക്ക് മേല്‍ക്കൈ.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 244ന് എതിരേ ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. മൂന്നു വിക്കറ്റെടുത്ത ആര്‍. അശ്വിനും രണ്ടു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുമാണ് ഓസീസ് ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.

മാത്യു വെയ്ഡ് (8), ജോ ബേണ്‍സ് (8), സ്റ്റീവ് സ്മിത്ത് (1), ട്രാവിസ് ഹെഡ് (7), കാമറൂണ്‍ ഗ്രീന്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

46 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നും ഒമ്പത് റണ്‍സുമായി ക്യാപ്റ്റന്‍ ടിം പെയ്‌നുമാണ് ക്രീസില്‍.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 244ന് പുറത്തായിരുന്നു. ആറു വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 11 റണ്‍സിനിടെ ശേഷിച്ച നാലു വിക്കറ്റുകളും നഷ്ടമായി.

വൃദ്ധിമാന്‍ സാഹ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ രണ്ടാം ദിനം ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ പുറത്തായി.

അശ്വിന്‍ (15), വൃദ്ധിമാന്‍ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവരാണ് രണ്ടാം ദിനം പുറത്തായ താരങ്ങള്‍.

ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് നാലും പാറ്റ് കമ്മിന്‍സ് മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

ഒന്നാം ദിനം വിരാട് കോലിയുടെ റണ്ണൗട്ടിലൂടെയാണ് ഇന്ത്യ കളി കൈവിട്ടത്. 180 പന്തുകള്‍ നേരിട്ട കോലി, എട്ടു ഫോറുകളുടെ അകമ്പടിയോടെ 74 റണ്‍സെടുത്തു.

web desk 3: