X
    Categories: gulfNews

വിസിറ്റ് വിസക്കാര്‍ക്ക് അബുദാബിയില്‍ ഇറങ്ങാനാവില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്

ദുബൈ: സന്ദര്‍ശക വിസക്കാര്‍ക്ക് അബുദാബി എയര്‍പോര്‍ട്ടില്‍ ഇറങ്ങാനാവില്ലെന്ന് ഇത്തിഹാദ് എയര്‍വേസ് വ്യക്തമാക്കി. കോവിഡ്-19 സുരക്ഷയുടെ ഭാഗമായാണ് നിയന്ത്രണം. എയര്‍ലൈന്‍ കമ്പനികള്‍ക്കും ട്രാവല്‍ പാര്‍ട്ണര്‍മാര്‍ക്കും എയര്‍ലൈന്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. യുഎഇ റസിഡന്‍സി വിസയുള്ളവര്‍ക്ക് മാത്രമായിരിക്കും അബുദാബിയില്‍ ഇറങ്ങാനാവുക. ദുബൈയില്‍ നിന്നുമുള്ള ടൂറിസ്റ്റ് വിസക്കാര്‍ക്കും ഇവിടെ ഇറങ്ങാനാവില്ല. 96 മണിക്കൂര്‍ കാലാവധിയുള്ള കപ്പല്‍ ജീവനക്കാര്‍ക്കുള്ള ട്രാന്‍സിറ്റ് വിസക്കാരെ ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് മാസത്തിലാണ് യുഎഇ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടത്. പിന്നീട് ജൂലൈ മാസത്തില്‍ ദുബൈ ടൂറിസ്റ്റുകള്‍ക്കായി എയര്‍പോര്‍ട്ട് തുറന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദുബൈയില്‍ സന്ദര്‍ശക വിസക്കാര്‍ക്ക് അനുമതി നല്‍കി. പുറപ്പെുടുമ്പോഴും ദുബൈയില്‍ ഇറങ്ങിയ ശേഷവും കോവിഡ് പരിശോധന നടത്തണം. ദുബൈയില്‍ ഈ പരിശോധന സൗജന്യമാണ്. ഈ സീസണ്‍ തുടങ്ങുന്നതോടെ കൂടുതല്‍ വിനോദസഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അബുദാബി, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നീ എമിറേറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ താമസിയാതെ മാറ്റുമെന്നാണ് അറിയുന്നത്. സ്വന്തമായി എമിഗ്രേഷന്‍ സര്‍വീസും ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റിയുമുള്ള ദുബൈയിലേക്ക് ജിഡിആര്‍എഫ്എ യുടെ അനുമതി ലഭിച്ചാല്‍ താമസ വിസയുള്ളവര്‍ക്ക് പ്രവേശനം നല്‍കും. ജിഡിആര്‍എഫ്എ അനുമതിയുള്ളവര്‍ക്ക് യുഎഇയിലെ ഏത് എയര്‍പോര്‍ട്ടിലും ഇറങ്ങാമെന്ന് കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറള്‍ മുഹമ്മദ് അല്‍മര്‍റി വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: